ദുബൈ: ഗോൾഡൻ വിസയുമായി ബന്ധപ്പെട്ട് നടക്കുന്ന വ്യജ പ്രചാരണങ്ങളിൽ വിശ്വസിക്കരുതെന്ന മുന്നറിയിപ്പുമായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട് സെക്യൂരിറ്റി(ഐ.സി.പി). ചില പ്രത്യേക രാജ്യങ്ങൾക്ക് ആജീവനാന്തം ഗോൾഡൻ വിസ നൽകുമെന്ന് വാർത്തകൾ പ്രദേശിക, അന്താരാഷ്ട്ര മാധ്യമങ്ങളുടെ വെബ്സൈറ്റുകളിൽ വന്നതോടെയാണ് മുന്നറിയിപ്പുമായി അധികൃതർ രംഗത്ത് എത്തിയത്. ഗോൾഡൻ വിസയുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ, നിയന്ത്രണങ്ങൾ എന്നിവ രാജ്യത്തെ നിലവിലെ നിയമങ്ങൾ അനുസരിച്ചു നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഗോൾഡൻ വിസയുമായി ബന്ധപ്പെട്ട എന്തെങ്കിലും മാറ്റങ്ങൾ നിയമത്തിൽ വരുത്തിയിട്ടില്ലെന്നും ഐ.സി.പി വ്യക്തമാക്കി.
ഔദ്യോഗിക വെബ്‌സൈറ്റിലും സ്മാർട്ട് ആപ്ലിക്കേഷനിലും ഇത് സംബന്ധിച്ച എല്ലാ വിവരങ്ങളും ലഭ്യമാണ്. ഗോൾഡൻ വിസയുമായി ബന്ധപ്പെട്ട എല്ലാ അപേക്ഷകളും യു.എ.ഇയിലെ ഔദ്യോഗിക സർക്കാർ അതോറിറ്റി വഴി മാത്രമാണ് കൈകാര്യം ചെയ്യുന്നത്.
രാജ്യത്തിനകത്തോ പുറത്തോ പ്രവർത്തിക്കുന്ന ഒരു കൺസൾട്ടൻസി സ്ഥാപനത്തിനും ഗോൾഡൻ വിസയുമായി ബന്ധപ്പെട്ട അംഗീകാരം നൽകിയിട്ടില്ലെന്നും അധികൃതർ അറിയിച്ചു. വിദേശത്ത് പ്രവർത്തിക്കുന്ന കൺസൾട്ടിങ് സ്ഥാപനം അടുത്തിടെ ഒരു വാർത്താകുറിപ്പ് പുറത്തിറക്കിയിരുന്നു. വളരെ വേഗത്തിൽ വിദേശികൾക്കും ആജിവനാന്ത ഗോൾഡൻ വിസ ലഭിക്കുമെന്നും, അതിനായി ചെറിയ നടപടി ക്രമങ്ങൾ മാത്രം മതി എന്നായിരുന്നു വാർത്താകുറിപ്പിൽ പറഞ്ഞിരുന്നത്. എന്നാൽ ഈ വിവരങ്ങൾക്ക് നിയമ സാധുതയില്ലെന്നും തെറ്റായ ഇത്തരം പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
യു.എ.ഇയിൽ ജീവിക്കാൻ ആഗ്രഹിക്കുന്ന വ്യക്തികളിൽ നിന്ന് പണം തട്ടാൻ ലക്ഷ്യമിട്ട് ആണ് ഇത്തരം പ്രവൃത്തികൾ. ഇങ്ങനെയുള്ള തെറ്റായ അവകാശ വാദവുമായി നിങ്ങളെ സമീപിക്കുന്നവർക്ക് പണമോ, രേഖകളോ കൈമാറരുതെന്നും ഔദ്യോഗിക വിവരങ്ങൾ അതോറിറ്റിയുടെ വെബ്‌സൈറ്റിലും 600522222 എന്ന നമ്പറിലും ലഭ്യമാണെമെന്നും അധികൃതർ വ്യക്തമാക്കി.
ഡിജിറ്റൽ കറൻസി നിക്ഷേപകർക്ക് യു എ ഇ ഗോൾഡൻ വിസ ലഭിക്കും എന്ന വാർത്തകൾ അടുത്തിടെ പ്രചരിച്ചിരുന്നു. സാമൂഹികമാധ്യമങ്ങളിൽ നടക്കുന്ന ഇത്തരം പ്രചാരണങ്ങൾ തെറ്റാണെന്നും സർക്കാർ അംഗീകരിച്ച മാർഗനിർദേശനങ്ങളും മാനദണ്ഡങ്ങളും അനുസരിച്ച് മാത്രമാണ് ഗോൾഡൻ വിസകൾ നൽകുന്നതെന്നും യു എ ഇ അധികൃതർ വ്യക്തമാക്കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates