മസ്കത്ത്: ഉപഭോക്താക്കള്‍ക്ക് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പരിസ്ഥിതി സൗഹൃദ ബാഗുകള്‍ സൗജന്യമായി നൽകണമെന്ന് ഒമാൻ സർക്കാർ. ഷോപ്പിങ് മാളുകളിലെയും റീട്ടെയില്‍ ഔട്ട്‌ലെറ്റുകളിലെയും കമ്പനികൾ ഇക്കാര്യം ശ്രദ്ധിക്കണമെന്നും ഒമാൻ വ്യവസായ മന്ത്രാലയം ആവശ്യപ്പെട്ടു. ചില സ്ഥാപനങ്ങള്‍ പണം ഈടാക്കി ബാഗുകള്‍ നല്‍കുന്നത് പരിശോധനയിൽ കണ്ടെത്തിയ സാഹചര്യത്തിലാണ് മന്ത്രാലയം നിര്‍ദേശവുമായി രംഗത്ത് എത്തിയത്.
ബാഗ് സൗജന്യമായി നൽകുക എന്നത് അടിസ്ഥാന സേവനത്തിന്റെ ഭാഗമാണ്. അത് സംബന്ധിച്ച് നിയമത്തിൽ ഏതെങ്കിലും തരത്തിലുള്ള മാറ്റം വരുത്തിയിട്ടില്ല. അത് കൊണ്ട് സ്ഥാപനങ്ങൾ നിയമം പാലിക്കണമെന്നും അധികൃതർ അറിയിച്ചു. ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയും ഇത് സംബന്ധിച്ച് സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഒമാനില്‍ പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകളുടെ നിരോധനം വ്യാപിപ്പിക്കുകയാണ്. ജൂലൈ ഒന്ന് മുതല്‍ കൂടുതല്‍ മേഖലകളില്‍ നിരോധനം പ്രാബല്യത്തില്‍ വന്നിരുന്നു. പച്ചക്കറി കടകള്‍ മുതൽ ബേക്കറികള്‍ വരെയുള്ള സ്ഥാപനങ്ങളിൽ പ്ലാസ്റ്റിക് കവറുകൾ ഒഴിവാക്കി പകരം തുണി ബാഗുകള്‍, പേപ്പര്‍ ബാഗുകള്‍ പോലുള്ളവ നൽകണമെന്ന് അധികൃതർ വ്യക്തമാക്കി.
നിയമ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കും,വ്യക്തികൾക്കും 50 റിയാല്‍ മുതല്‍ 1,000 റിയാല്‍ വരെ പിഴ ചുമത്തും. കുറ്റം ആവര്‍ത്തിച്ചാൽ പിഴ ഇരട്ടിയാകും. 2027 ജൂലൈയിൽ പൂര്‍ണമായും പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകള്‍ ഇല്ലാത്ത രാജ്യമായി ഒമാൻ മാറുക എന്നതാണ് പദ്ധതികൊണ്ട് സർക്കാർ ലക്ഷ്യമിടുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates