അബുദാബി: ട്രാഫിക് നിയമങ്ങൾ പാലിക്കാതെ വാഹനം ഓടിക്കുന്നവർക്ക് ശക്തമായ മുന്നറിയിപ്പുമായി അബുദാബി പൊലീസ് ( abu dhabi police ). അടുത്തിടെ നഗരത്തിലെ പ്രധാന ജംഗ്‌ഷനിൽ ഉണ്ടായ അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടുകൊണ്ടാണ് പൊലീസ് ഈ വിഷയത്തിൽ ശക്തമായ നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
അബുദാബി മോണിറ്ററിങ് ആൻഡ് കൺട്രോൾ സെന്ററുമായി സഹകരിച്ച് 'യുവർ കമന്റ്' പദ്ധതിയുടെ ഭാഗമായി പുറത്തുവിട്ട വിഡിയോയിൽ കാർ സിഗ്നൽ തെറ്റിച്ച് ഇടത് വശത്തേക്ക് തിരിയുകയും ക്രോസ് റോഡിൽ നിന്ന് അതിവേഗത്തിൽ വന്ന ബസുമായി കൂട്ടിയിടിക്കുകയും ചെയ്യുന്നതാണ് ദൃശ്യത്തിൽ ഉള്ളത്.
ഇടിയുടെ ആഘാതത്തിൽ ബസ് മറിഞ്ഞു വീഴുകയും കാർ പൂർണമായും തകരുകയും ചെയ്തു. കാർ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് അബുദാബി പൊലീസ് പറഞ്ഞു
ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് വലിയ അപകടങ്ങൾ സൃഷ്ടിക്കാമെന്നും പൊലീസ് പറയുന്നു. അബുദാബിയിൽ 2020-ൽ പ്രാബല്യത്തിൽ വന്ന നിയമം അനുസരിച്ച് ചുവപ്പ് സിഗ്നൽ തെറ്റിക്കുന്ന ഡ്രൈവർമാർക്ക് 1,000 ദിർഹം പിഴയും 12 ട്രാഫിക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം 30 ദിവസത്തേക്ക് പിടിച്ചെടുക്കുകയും ചെയ്യും. കണ്ടുകെട്ടിയ വാഹനം വിട്ടുകിട്ടുന്നതിന് 50,000 ദിർഹം പിഴ അടയ്‌ക്കണം. കൂടാതെ നിയമലംഘനം നടത്തിയ ഡ്രൈവറുടെ ലൈസൻസ് ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്യും. പിഴ മൂന്ന് മാസത്തിനുള്ളിൽ അടച്ചില്ലെങ്കിൽ വാഹനം പൊതു ലേലത്തിൽ വിൽക്കും. ഈ നിയമങ്ങൾ കർശനമായി നടപ്പിലാക്കാനാണ് അബുദാബി പൊലിസിന്റെ തീരുമാനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates