iran israel conflict
ടെഹ്റാനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണം ( iran israel conflict )എപി

ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ ഇറാനില്‍ വ്യാപക ആക്രമണം അഴിച്ചുവിട്ട് ഇസ്രയേല്‍; ടെഹ്‌റാനില്‍ നിന്നും ഒഴിയാന്‍ ആശുപത്രികള്‍ക്ക് അടക്കം നിര്‍ദേശം

ഇറാന്റെ ആകെയുള്ളതിന്റെ മൂന്നിലൊന്ന് മിസൈലുകളും നശിപ്പിച്ചതായി ഇസ്രയേല്‍ അവകാശപ്പെട്ടു
Published on

ടെഹ്‌റാന്‍: എല്ലാവരും ഉടന്‍ തന്നെ ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാന്‍ വിടണമെന്ന് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ( Donald Trump ) മുന്നറിയിപ്പിന് പിന്നാലെ, ഇറാനില്‍ ആക്രമണങ്ങള്‍ വ്യാപിപ്പിച്ച് ഇസ്രയേല്‍. മധ്യ ഇറാനിലെ 120 ലധികം ഭൂതല മിസൈല്‍ ലോഞ്ചറുകള്‍ നശിപ്പിച്ചതായി ഇസ്രയേല്‍ സൈന്യം പറഞ്ഞു. ഇസ്രായേലിലേക്ക് ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിക്കുന്നതിന് തൊട്ടുമുമ്പായി ഇറാന്റെ മള്‍ട്ടിപ്പിള്‍ ലോഞ്ചറുകളും തകര്‍ത്തു ( Iran Israel Conflict ) . ഇറാന്റെ ആകെയുള്ളതിന്റെ മൂന്നിലൊന്ന് മിസൈലുകളും നശിപ്പിച്ചതായി ഇസ്രയേല്‍ അവകാശപ്പെട്ടു.

ഇസ്രായേലി വിമാനങ്ങളെ ലക്ഷ്യമാക്കി ഇറാന്‍ ഉപയോഗിച്ചിരുന്ന രണ്ട് എഫ്-14 യുദ്ധവിമാനങ്ങളും നശിപ്പിച്ചതായി ഇസ്രയേല്‍ സൈന്യം പറഞ്ഞു. ടെഹ്റാന്റെ ആകാശത്ത് പൂര്‍ണ്ണമായ വ്യോമമേധാവിത്വം നേടിയതായി ഇസ്രയേല്‍ സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ എഫി ഡെഫ്രിന്‍ പറഞ്ഞു. ഇറാന് പുറത്ത് സൈനിക, രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഇറാന്‍ ഖുദ്സ് ഫോഴ്സിന്റെ ടെഹ്റാനിലെ 10 കമാന്‍ഡ് സെന്ററുകള്‍ ആക്രമിച്ചതായും ഇസ്രായേലി സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇറാന്‍ സ്റ്റേറ്റ് ടിവിയും പൊലീസ് ആസ്ഥാനവും സ്ഥിതി ചെയ്യുന്ന മധ്യ ടെഹ്റാനിലെ 3,30,000 പേര്‍ക്കും ഇറാന്‍ റെവലൂഷണറി ഗാര്‍ഡിന്റെ ഉടമസ്ഥതയിലുള്ളത് ഉള്‍പ്പെടെ മൂന്ന് വലിയ ആശുപത്രികള്‍ക്കും ഇസ്രായേല്‍ സൈന്യം ഒഴിപ്പിക്കല്‍ മുന്നറിയിപ്പ് നല്‍കി. ആക്രമണങ്ങള്‍ക്ക് മുമ്പ് ഗാസ മുനമ്പിലെയും ലെബനനിലെയും ചില ഭാഗങ്ങളില്‍ ഇസ്രായേല്‍ സൈന്യം സമാനമായ ഒഴിപ്പിക്കല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

കാനഡയില്‍ നടന്ന ജി 7 ഉച്ചകോടിയില്‍ നിന്ന് മടങ്ങുന്നതിന് മുമ്പെയാണ് ട്രംപ് ടെഹ്‌റാനില്‍ നിന്ന് ആളുകള്‍ക്ക് ഒഴിയാന്‍ മുന്നറിയിപ്പ് നല്‍കിയത്. 'ഇറാന് ആണവായുധം കൈവശം വയ്ക്കാന്‍ കഴിയില്ല. എല്ലാവരും ഉടന്‍ ടെഹ്റാനില്‍ നിന്ന് ഒഴിഞ്ഞുപോകണം!' എന്നാണ് ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ഏകദേശം 9.5 ദശലക്ഷം ആളുകളുള്ള ടെഹ്റാന്‍ പശ്ചിമേഷ്യയിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നാണ്. ഗാസയിലെ വെടിനിര്‍ത്തല്‍ ഉള്‍പ്പെടെ, മധ്യപൂര്‍വദേശത്തെ സംഘര്‍ഷം അവസാനിപ്പിക്കേണ്ടതുണ്ടെന്നും ട്രംപ് അഭിപ്രായപ്പെട്ടു.

ഇറാന്റെ ഉന്നത സൈനിക നേതാക്കള്‍, ആണവ ശാസ്ത്രജ്ഞര്‍, യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രങ്ങള്‍, ബാലിസ്റ്റിക് മിസൈല്‍ പദ്ധതി എന്നിവയ്ക്കെതിരായ വ്യാപകമായ ആക്രമണം, തങ്ങളുടെ എതിരാളിയായ ഇറാന്‍ ആണവായുധം നിര്‍മ്മിക്കുന്നത് തടയാന്‍ അത്യാവശ്യമാണെന്ന് ഇസ്രായേല്‍ പറയുന്നു. ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങള്‍ ഇറാന്റെ ആണവ പദ്ധതിയെ വളരെ വളരെ നീണ്ട കാലം പിന്നോട്ടടിച്ചുവെന്നും ട്രംപുമായി ദിവസേന ബന്ധം പുലര്‍ത്തുന്നുണ്ടെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. അതേസമയം, യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പ്രസിഡന്റ് ട്രംപുമായും ദേശീയ സുരക്ഷാ സംഘവുമായും ചര്‍ച്ച നടത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com