ഷാർജയിലെ സ്കൂളിൽ( Sharjah school) വെച്ച് ഇന്ത്യൻ വിദ്യാര്‍ത്ഥി മരിച്ച സംഭവത്തിൽ 46 ലക്ഷം ( 200,000 ദിർഹം ) രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി വിധി . ഷാര്‍ജ ഫെഡറല്‍ അപ്പീല്‍ കോടതിയാണ് ഇത് സംബന്ധിച്ചു ഉത്തരവിറക്കിയത്. 8 വയസുകാരനായ കുട്ടിയുടെ മരണത്തില്‍ ജീവനക്കാർക്ക് വീഴ്ച സംഭവിച്ചതായി കോടതി കണ്ടെത്തി.
ഇതിടെ തുടർന്നാണ് ഇരുവരോടും കുടുംബത്തിന് നഷ്ടപരിഹാരം നല്കാൻ കോടതി ഉത്തരവിട്ടത്. രണ്ട് ജീവനക്കാരും 2,000 ദിര്‍ഹം വീതം പിഴയും അടയ്ക്കണമെന്നും ഉത്തരവില്‍ പറയുന്നു.ജീവനക്കാര്‍ ആരെങ്കിലും സംഭവം നടക്കുന്ന സമയം കുട്ടിക്കൊപ്പം ഉണ്ടായിരുന്നെങ്കില്‍ ജീവൻ രക്ഷിക്കാൻ കഴിഞ്ഞേനെ എന്ന് നിരീക്ഷിച്ച കോടതി, ജീവനക്കാരുടെ അഭാവം ഗുരുതര അനാസ്ഥയാണെന്ന് വിലയിരുത്തി.
കഴിഞ്ഞ വർഷം മാർച്ച് 21 ന് ആയിരുന്നു സംഭവം നടന്നത്. മുവേലിയ (Muwaileh) യിലെ രാവിലെ 7 മണിക്ക് റഷീദ് ഹബീബ് സ്കൂളിലെത്തി. തുടർന്ന് അസംബ്ലി ഏരിയയിലേക്ക് പോകുന്ന വഴിയിൽ റാഷിദിനെ ചില ആൺകുട്ടികൾ കളിയാക്കുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്.
അതിൽ ഒരു കുട്ടി റാഷിദിനെ രണ്ടുതവണ ചവിട്ടി. പിന്നീട്, റാഷിദ് അവിടെ നിന്ന് ഓടിപ്പോകുന്നതും അതിന് പിന്നാലെ നാല് ആൺകുട്ടികൾ പോകുന്നതും ദൃശ്യങ്ങളിൽ കാണാം. കുറച്ച് നിമിഷത്തിനു ശേഷം റാഷിദ് നിലത്തു വീഴുകയും തലയ്ക്ക് പരിക്കേൽക്കുകയും ചെയ്തു. മറ്റു വിദ്യാർത്ഥികൾ റാഷിദിനെ മർദിച്ചപ്പോഴാണോ തലയ്ക്ക് ക്ഷതമേറ്റത് എന്ന് കണ്ടെത്താൻ പൊലീസിന് സാധിച്ചിരുന്നില്ല.
കുഴഞ്ഞു വീണ റാഷിദിനെ അല്‍ ഖാസിമി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.
കുട്ടിയുടെ കവിളെല്ലില്‍ പൊട്ടലും തലയോട്ടിക്ക് താഴെ ആന്തരിക രക്തസ്രാവവും തലയോട്ടിക്ക് ഗുരുതര പരിക്കും ഉണ്ടായിരുന്നതായി ഷാര്‍ജ പൊലീസിന്‍റെ ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടി സ്കൂളിൽ കുഴഞ്ഞു വീണു എന്ന് മാത്രമാണ് അധികൃതർ വീട്ടുകാരെ അറിയിച്ചത്.
സ്കൂളിൽ നടന്ന സംഭവങ്ങൾ വീട്ടുകാരോട് മറച്ചു വെച്ചതിനെതിരെ പരാതിയുമായി കുട്ടിയുടെ മാതാപിതാക്കൾ മുന്നോട്ട് വന്നത് വലിയ വാർത്ത ആയിരുന്നു. വലിയ നഷ്ടമാണ് തങ്ങൾക്കുണ്ടായതെന്നും ഒരു ദിവസം പോലും റാഷിദിനെ ഓര്‍ക്കാതെ കടന്നു പോകാറില്ലെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
