

ടെഹ്റാൻ: ഇറാൻ ആണവ കേന്ദ്രങ്ങൾ ആക്രമിച്ച അമേരിക്കയുടെ നടപടിയെ വിമർശിച്ച് വിവിധ ലോകരാജ്യങ്ങൾ. ക്യൂബ, ചിലി, മെക്സിക്കോ, വെനസ്വേല എന്നീ രാജ്യങ്ങളാണ് അപലപിച്ചത്. യു എസ് ആക്രമണം മിഡിൽ ഈസ്റ്റിലെ സംഘർഷം അതിരൂക്ഷമാക്കുമെന്ന് ക്യൂബൻ പ്രസിഡന്റ് മിഗ്വേൽ ഡയസ് പറഞ്ഞു. ആക്രമണം യുഎൻ ചാർട്ടറിനെയും അന്താരാഷ്ട്ര നിയമത്തെയും ഗുരുതരമായി ലംഘിക്കുന്നതാണ്. മനുഷ്യരാശിയെ ഗുരുതര പ്രത്യാഘാതങ്ങളിലേക്ക് തള്ളിവിടുന്നതാണ് അമേരിക്കൻ നടപടിയെന്നും ക്യൂബൻ പ്രസിഡന്റ് പറഞ്ഞു.
മിഡിൽ ഈസ്റ്റിൽ സംഘർഷം അവസാനിപ്പിച്ച്, സമാധാനത്തിനായി നയതന്ത്ര സംഭാഷണത്തിന് ഇസ്രയേലും ഇറാനും തയ്യാറാകണമെന്ന് മെക്സിക്കോ ആവശ്യപ്പെട്ടു. മേഖലയിൽ സമാധാനപരമായ സഹവർത്തിത്വം പുനഃസ്ഥാപിക്കുന്നതിനാകണം ഏറ്റവും ഉയർന്ന മുൻഗണന നൽകേണ്ടതെന്ന് മെക്സിക്കൻ വിദേശകാര്യമന്ത്രി പറഞ്ഞു. സംഘർഷം അവസാനിപ്പിക്കാനും, മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനും ന്യൂസിലൻഡ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ ആവശ്യപ്പെട്ടു.
ഇറാനിലെ അമേരിക്കൻ നടപടിയെ ഐക്യരാഷ്ട്രസഭയും വിമർശിച്ചു. നിലവിൽ സംഘർഷഭരിതമായ മേഖലയെ കൂടുതൽ അപകടകരമായ അവസ്ഥയിലേക്ക് തള്ളിവിടുന്നതാണ് യുഎസ് ആക്രമണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അഭിപ്രായപ്പെട്ടു. ആഗോള സമാധാനത്തിനും സുരക്ഷയ്ക്കും ഗുരുതരമായ ഭീഷണിയാണ് ഉയർത്തുന്നത്. ഈ സംഘർഷം നിയന്ത്രണം വിട്ടുപോകാനുള്ള സാധ്യത വർദ്ധിച്ചുവരികയാണ് . സാധാരണക്കാർക്കും മേഖലയ്ക്കും ലോകത്തിനും വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ഗുട്ടെറസ് മുന്നറിയിപ്പ് നൽകി.
കൂടുതൽ കുഴപ്പങ്ങൾ ഉണ്ടാക്കുകയല്ല ചെയ്യേണ്ടത്. ഒന്നിനും സൈനിക നടപടി പരിഹാരമല്ല. മുന്നോട്ടേക്കുള്ള ഏക മാർഗം നയതന്ത്രമാണ്. ഏക പ്രതീക്ഷ സമാധാനമാണ്. യു എൻ സെക്രട്ടറി ജനറൽ പറഞ്ഞു. ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളിലാണ് അമേരിക്ക ആക്രമണം നടത്തിയത്. ഫോർദോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നിവിടങ്ങളിലാണ് ബോംബാക്രമണം നടത്തിയത്. യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇസ്രയേൽ–ഇറാൻ സംഘർഷം ആരംഭിച്ച് പത്താം നാളിലാണ് ഇറാനിൽ യുഎസിന്റെ നേരിട്ടുള്ള ആക്രമണം.
World leaders reacted swiftly to US strikes on Iran’s three nuclear facilities. UN Secretary General Antonio Guterres warned that the US strikes on Iran represent a dangerous escalation in an already volatile region, posing a serious threat to global peace and security.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates