നീണ്ട കാത്തിരിപ്പിന് വിരാമം; സുനിത വില്യംസ് ഉടൻ ഭൂമിയിലെത്തും, ക്രൂ 10 വിക്ഷേപണം ഇന്ന്

മാർച്ച് 20 ന് സുനിതയ്ക്കും വിൽമോറിനും ഭൂമിയിലെത്താനാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.
Sunita Williams
സുനിത വില്യംസ്എക്സ്
Updated on
1 min read

വാഷിങ്ടൺ: ഒന്‍പതു മാസമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വംശജയായ ബഹിരാകാശ യാത്രിക സുനിത വില്യംസിന്‍റെയും ബുച്ച് വിൽമോറിന്‍റെയും ഭൂമിയിലേക്കുള്ള മടങ്ങി വരവ് ഉടൻ. ഇവരെ മടക്കി കൊണ്ടുവരുന്നതിനുള്ള സ്‌പേസ് എക്‌സ് ക്രൂ 10 ദൗത്യം ഇന്ന് നടക്കും. വെള്ളിയാഴ്ച വൈകുന്നേരം 7:03 ന് (ഇന്ത്യൻ സമയം ശനിയാഴ്ച പുലർച്ചെ 4:30) ക്രൂ 10 വിക്ഷേപിക്കുമെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

മാർച്ച് 20 ന് സുനിതയ്ക്കും വിൽമോറിനും ഭൂമിയിലെത്താനാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള അടുത്ത സംഘം യാത്രക്കാരുമായി കഴിഞ്ഞ ദിവസം പുറപ്പെടേണ്ടിയിരുന്ന സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റിവെച്ച സാഹചര്യത്തിലാണ് സുനിത വില്യംസിന്‍റെയും സംഘത്തിന്‍റെയും മടങ്ങിവരവ് നീളുന്നത്.

നാസയിലെ ആനി മക്ലെയിൻ, നിക്കോൾ അയേഴ്സ്, ജാപ്പനീസ് ബഹിരാകാശ ഏജൻസിയായ ജാക്സയിലെ തകുയ ഒനിഷി, റോസ്കോസ്മോസിന്റെ കിറിൽ പെസ്കോവ് എന്നിവരാണ് ബഹിരാകാശത്തേക്ക് പുറപ്പെടുന്ന സംഘത്തിലുള്ളത്. കാലതാമസം വന്നെങ്കിലും ബഹിരാകാശ യാത്രികരുടെ ആരോഗ്യവും സുരക്ഷയുമാണ് തങ്ങളുടെ മുൻ‌ഗണനയെന്ന് നാസ അറിയിച്ചിരുന്നു. അവസാന നിമിഷം കണ്ടെത്തിയ സാങ്കേതിക തകരാറിനെ തുടർന്നാണ് ക്രൂ 10 വിക്ഷേപണം കഴിഞ്ഞ ദിവസം മാറ്റി വച്ചത്.

നാസയും ഇലോൺ മസ്കിന്റെ സ്പേസ് എക്സും ചേര്‍ന്നുള്ള ദൗത്യമാണ് ക്രൂ10. കഴിഞ്ഞ ജൂൺ അഞ്ചിനായിരുന്നു ബോയിങ് സ്റ്റാർലൈനർ പേടകത്തിൽ സുനിത വില്യംസും, ബുച്ച് വിൽമോറും ബഹിരാകാശ നിലയത്തിലെത്തിയത്.ജൂൺ ആറിന് ഐഎസ്എസിലെത്തി ജൂൺ 13 ഓടെ മടങ്ങാനായിരുന്നു പദ്ധതി. ഈ ബഹിരാകാശ പേടകം മുമ്പ് ഐഎസ്എസിലേക്ക് രണ്ട് യാത്രകൾ നടത്തിയിട്ടുണ്ടെങ്കിലും മനുഷ്യരെ വഹിച്ചുകൊണ്ടുള്ള ആദ്യ പരീക്ഷണത്തിന്‍റെ ഭാഗമായിരുന്നു സുനിതയും വിൽമോറും.

24 മണിക്കൂറിന് ശേഷം ഇരുവരും സുരക്ഷിതരായി ബഹിരാകാശ നിലയത്തിലെത്തി. എട്ടു ദിവസം കൊണ്ട് മടങ്ങാനായിരുന്നു ഇരുവരുടെയും പദ്ധതി. ബോയിങ് സ്റ്റാർലൈനർ ക്യാപ്‌സ്യൂളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കാരണമാണ് സുനിത വില്യംസിനും ബുച്ച് വിൽമോറിനും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് മടങ്ങാൻ സാധിക്കാത്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com