ആദ്യം പുറത്തിറങ്ങിയത് നിക് ഹേഗ്, മൂന്നാമതായി സുനിത വില്യംസ്; കൈവീശി സന്തോഷത്തോടെ യാത്രികര്‍

കപ്പലിലേക്ക് മാറ്റിയ ഡ്രാഗണ്‍ പേടകത്തില്‍ നിന്നും ക്രൂ-9 സംഘം പുറത്തിറങ്ങി
Sunita Williams
സുനിത വില്യംസ് പുറത്തിറങ്ങുന്നു എക്സ്
Updated on

ഫ്‌ലോറിഡ: ബഹിരാകാശ ജീവിതം അവസാനിപ്പിച്ച് സുനിത വില്യംസും സംഘവും സുരക്ഷിതരായി ഭൂമിയില്‍ തിരിച്ചെത്തിയതിന്റെ ആഹ്ലാദത്തിലാണ് ലോകം. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3. 27 ന് സുനിതയെയും സംഘത്തെയും വഹിച്ചുകൊണ്ടുള്ള ഡ്രാഗണ്‍ പേടകം മെക്‌സിക്കോ കടലില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു.

കപ്പലിലേക്ക് മാറ്റിയ ഡ്രാഗണ്‍ പേടകത്തില്‍ നിന്നും ക്രൂ-9 സംഘം പുറത്തിറങ്ങി. കൈവീശിയാണ് സുനിത വില്യംസും സംഘവും പുറത്തിറങ്ങിയത്. നാലംഗ സംഘത്തിലെ നിക് ഹേഗാണ് പേടകത്തില്‍ നിന്നും ആദ്യം പുറത്തിറങ്ങിയത്. പിന്നാലെ അലക്‌സാണ്ടര്‍ ഗോര്‍ബുനോവ് പുറത്തിറങ്ങി. മൂന്നാമതായാണ് സുനിത വില്യംസ് ഇറങ്ങിയത്. അവസാനമായി ബുച്ച് വില്‍മോറും പേടകത്തില്‍ നിന്നും വെളിയിലിറങ്ങി.

286 ദിവസത്തെ ബഹിരാകാശ വാസത്തിന് ശേഷമാണ് സുനിതയും ബുച്ച്‌മോറും ഭൂമിയില്‍ മടങ്ങിയെത്തുന്നത്. എട്ടു ദിവസത്തെ പരീക്ഷണ നിരീക്ഷണങ്ങള്‍ക്കായി 2024 ജൂണ്‍ അഞ്ചിന് ബഹിരാകാശത്തേക്ക് പോയ സുനിതയും ബുച്ച്‌മോറും ഒമ്പതുമാസത്തിന് ശേഷമാണ് മടങ്ങുന്നത്. സെപ്റ്റംബറിലെത്തിയ നിക് ഹേഗും ഗോര്‍ബുനോവും ആറുമാസത്തോളം ബഹിരാകാശത്ത് ചെലവഴിച്ചു. സ്റ്റാര്‍ ലൈനറിലെ ഹീലിയം ചോര്‍ച്ചയും ത്രസ്റ്ററുകളുടെ തകരാറുമാണ് മടക്കയാത്ര അനിശ്ചിതത്വത്തിലാക്കിയത്.

തിരിച്ചെത്തിയ ബഹിരാകാശ യാത്രാസംഘത്തെ വൈദ്യപരിശോധനയ്ക്കായി മാറ്റി. ഫ്‌ലോറിഡയിലെ ജോസണ്‍ സ്‌പേസ് സെന്ററിലേക്ക് മാറ്റും. യാത്രികര്‍ക്ക് ഇനി ആഴ്ചകള്‍ നീളുന്ന ഫിസിക്കല്‍ തെറാപ്പിയും മെഡിക്കല്‍ നിരീക്ഷണവും തുടരും. ഭൂമിയിലെ ഗ്രാവിറ്റിയുമായി ശരീരത്തിന് പൊരുത്തപ്പെടാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. നാലുപേരും ആരോഗ്യവാന്മാരാണെന്ന് നാസ അറിയിച്ചു. ഇവരെ അടുത്തുതന്നെ കുടുംബാഗങ്ങളെ കാണാന്‍ അവസരമൊരുക്കും. ദൗത്യത്തില്‍ ഒരിടത്തും ഒരു പ്രതിസന്ധിയും ഉണ്ടായില്ലെന്ന് നാസ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com