
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ ഇന്ത്യ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ സുപ്രീം കമാന്‍ഡര്‍ അബ്ദുള്‍ റൗഫ് അസറും ഉള്‍പ്പെട്ടത് ജെയ്‌ഷെ മുഹമ്മദിന് കനത്തപ്രഹരമായിരിക്കുകയാണ്. കാണ്ഡഹാര്‍ വിമാനം റാഞ്ചലിന്റെ സൂത്രധാരനും ഐക്യരാഷ്ട്രസഭ ഭീകരനായി പ്രഖ്യാപിച്ച മസൂദ് അസറിന്റെ സഹോദരനുമാണ് അബ്ദുള്‍ റൗഫ് അസര്‍.
വെറും 24 വയസ് മാത്രമുള്ളപ്പോഴാണ് 1999ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം ഐസി-814 റാഞ്ചലിന് അബ്ദുള്‍ റൗഫ് അസര്‍ നേതൃത്വം നല്‍കിയത്. അബ്ദുള്‍ റൗഫ് അസറിന്റെ മൂത്ത സഹോദരനും ജെയ്‌ഷെ മുഹമ്മദ് സ്ഥാപകനുമായ മൗലാന മസൂദ് അസറിന്റെ മോചനത്തിലേക്കാണ് ഇത് നയിച്ചത്. അതിനുശേഷം, 2001 ല്‍ ജമ്മു കശ്മീര്‍ നിയമസഭയിലും ഇന്ത്യന്‍ പാര്‍ലമെന്റിലും നടന്ന ചാവേര്‍ ആക്രമണം, 2016ലെ പത്താന്‍കോട്ട് വ്യോമതാവള ആക്രമണം, നഗ്രോട്ടയിലെയും കത്തുവയിലെയും സൈനിക ക്യാമ്പുകള്‍ക്ക് നേരെയുള്ള ആക്രമണം എന്നിവയുള്‍പ്പെടെ ഇന്ത്യയില്‍ ജെയ്‌ഷെ മുഹമ്മദ് നടത്തിയ എല്ലാ പ്രധാന ആക്രമണങ്ങളുടെയും പിന്നില്‍ അബ്ദുള്‍ റൗഫ് അസര്‍ ആണെന്നാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നത്. 2019ല്‍ 40 സിആര്‍പിഎഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ പുല്‍വാമ ചാവേര്‍ ബോംബാക്രമണത്തിലും ഇയാള്‍ക്ക് ബന്ധമുള്ളതായാണ് റിപ്പോർട്ടുകൾ.
രോഗിയായതിനെ തുടര്‍ന്ന് സഹോദരന്‍ മസൂദ് അസറിന്റെ അഭാവത്തില്‍, ജെയ്ഷെ മുഹമ്മദിന്റെ മിക്കവാറും എല്ലാ പ്രവര്‍ത്തനങ്ങളിലും തീരുമാനം എടുത്തിരുന്നത് അബ്ദുള്‍ റൗഫ് അസര്‍ ആയിരുന്നുവെന്നാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളെയും ദേശീയ അന്വേഷണ ഏജന്‍സിയെയും ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അന്നത്തെ പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിനെ വധിക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് ഒളിവില്‍ പോയ കാലഘട്ടത്തില്‍, അഫ്ഗാനിസ്ഥാനിലേക്ക് യാത്ര ചെയ്ത് താലിബാനുമായി ഏകോപിപ്പിച്ചുകൊണ്ട് ജെയ്‌ഷെ മുഹമ്മദിനെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തില്‍ നേതൃപരമായ പങ്കുവഹിച്ചതും റൗഫ് അസര്‍ ആണ്.
2007 ഏപ്രില്‍ 21 ന് ആണ് അബ്ദുള്‍ റൗഫ് അസര്‍ ജെയ്‌ഷെ മുഹമ്മദിന്റെ നേതൃത്വം ഏറ്റെടുത്തത്. ഇന്ത്യയ്‌ക്കെതിരായുള്ള ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തതിന്റെ ദീര്‍ഘകാല ചരിത്രം കാരണം ഇയാള്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ അന്വേഷിച്ച വ്യക്തികളില്‍ ഒരാളായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ സമകാലിക മലയാളത്തിന്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.