
കഴിഞ്ഞ രണ്ട് ദശകത്തിലേറെയായി വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന വിഷയമാണ് ബലൂചിസ്ഥാൻ. പാകിസ്ഥാന് തലവേദന സൃഷ്ടിക്കുന്ന ബലൂചിസ്ഥാൻ വിഷയത്തിന് ദീർഘകാലത്തെ ചരിത്രമുണ്ട്. ചരിത്രത്തിലും വർത്തമാനത്തിലും ഏറ്റവും ദാരിദ്ര്യം നിറഞ്ഞതും കാര്യമായ വികസനം കടന്നുവരാത്തതുമായ പ്രദേശമാണ് ബലൂചിസ്ഥാൻ. നിലവിലത്തെ കണക്കുകൾ പരിശോധിച്ചാൽ പാകിസ്ഥാനിലെ ഏറ്റവും സാക്ഷരതാ നിരക്ക് കുറഞ്ഞതും മാതൃശിശു മരണനിരക്ക് ഉയർന്നതും ഉയർന്ന ദാരിദ്ര്യ നിരക്കുള്ളതാണ് ഈ പ്രദേശം.
നിലവിൽ പാകിസ്ഥാന്റെ പടിഞ്ഞാറേയറ്റത്ത് വരുന്ന ഈ പ്രദേശ ആര്യാധിനിവേശത്തിന് മുമ്പ് തന്നെ ജനവാസമുള്ളതായി കണക്കാക്കപ്പെടുന്നു. ദ്രാവിഡ സ്വാധീനമുണ്ടായിരുന്നുവെന്ന് കരുതപ്പെടുന്ന ഈ പ്രദേശം. ബ്രിട്ടീഷ് കൊളോണിയൽ കാലത്തിനും മുമ്പാരംഭിക്കുന്ന ചരിത്രത്തിൽ മുതൽ ചിതറിക്കിടന്ന സമൂഹമായാണ് ബലൂചിസ്ഥാനെ പലരും വിലയിരുത്തുന്നത്. പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യത്തോടെ നാസിർഖാൻ എന്ന നേതാവാണ് ബലൂചിസ്ഥാനിലെ ഗോത്രവിഭാഗങ്ങളെ ഏകോപിപ്പിക്കുകയും 25,000 പേരുടെ സൈന്യമുണ്ടാക്കുകയും ചെയ്തുകൊണ്ട് ഈ മേഖലയിൽ ആദ്യത്തെ ഭരണ സംവിധാനം രൂപീകരിച്ചതെന്ന് ബലൂച് മിത്തോളജി പറയുന്നു.
ഈ സംവിധാനം കാലക്രമേണ തകരുകയും ബലൂച് ഗോത്രവിഭാഗങ്ങളും സമീപ പ്രദേശത്തെ പഷ്തൂണുകളും പഞ്ചാബികളും തമ്മിലുണ്ടായ പ്രശ്നങ്ങള്‍ ഈ പ്രദേശത്തെ അസ്ഥിരമാക്കുകയും ചെയ്തു. അതേ നൂറ്റാണ്ടിൻറെ അവസാനത്തോടെ അധിനിവേശം നടത്തിയ ബ്രിട്ടീഷ് ഭരണാധികാരികൾ ഏഴ് പ്രദേശങ്ങളായി ബലൂചിസ്ഥാനെ വിഭജിച്ചുകൊണ്ട് അഫ്ഗാനിസ്ഥാനിലേക്കുള്ള പ്രവേശനം എളുപ്പമാക്കി, ഒപ്പം ഈ പ്രദേശത്തിന്‍റെ നിയന്ത്രണവും അവര്‍ കൈവശപ്പെടുത്തി. 1884 ൽ ബലൂചിസ്ഥാനെ ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമാക്കി മാറ്റുകയും ചെയ്തു. എന്നാൽ ഏഴ് മേഖലകളായി തിരിച്ച ബ്രിട്ടീഷ് നടപടി ബലൂചിലെ ഗോത്രവർഗങ്ങൾ തമ്മിലുള്ള ആഭ്യന്തര പ്രശ്നങ്ങൾ വർദ്ധിപ്പിച്ചു. ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരിക്കുമ്പോൾ തന്നെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് അടിസ്ഥാന സൗകര്യങ്ങളുടെയും സാമ്പത്തിക മേഖലയുടെയും വികസനം വളരെ കുറവായിരുന്നു. ആ ദയനീയ സ്ഥിതിയിൽ നിന്ന് പുറത്തുകടക്കാൻ 21 ആം നൂറ്റാണ്ടിലും ഈ പ്രദേശത്തന് സാധിച്ചിട്ടില്ല.
സ്വതന്ത്ര്യം കിട്ടുന്ന സമയത്ത് ബലൂചിസ്ഥാൻ സ്വതന്ത്രമായി നിൽക്കണമെന്നായിരുന്നു ബലൂച് നേതാക്കളിൽ പലരുടെയും ആഗ്രഹം. എന്നാൽ, സ്വതന്ത്ര രാജ്യം എന്നനിലയിൽ ബലൂചിലെ വിവിധ ഗോത്രവിഭാഗങ്ങൾ തമ്മിൽ ആശയപരമായ ഏകോപനം സാധ്യമാകാതെ വന്നു. അതിനാൽ തന്നെ, സ്വാതന്ത്ര്യം കിട്ടിയതിന് തൊട്ടുപിന്നാലെ ബലൂചിസ്ഥാനെ പാകിസ്ഥാന്റെ ഭാഗമാക്കി മാറ്റുകയായിരുന്നു. സ്വാതന്ത്ര്യാനന്തരം ഭരണസംവിധാനത്തിൽ - സിവിൽ സർവീസ് മേഖലയിലായിലാലും സൈനിക മേഖലയിലായാലും- ബലൂചികൾക്ക് വേണ്ടത്ര പ്രാതിനിധ്യം ഉണ്ടായില്ല. നിലവിൽ തന്നെ ആ മേഖലയിൽ ശക്തമായ സ്വാധീനമുണ്ടായിരുന്നത് പാകിസ്ഥാനൊപ്പം ചേർക്കപ്പെട്ട പഞ്ചാബ് പ്രവിശ്യയിൽ നിന്നുള്ളവർക്കായിരുന്നു.
പാകിസ്ഥാനൊപ്പം ചേർക്കപ്പെട്ടിട്ടും ബലൂചിസ്ഥാന്റെ പിന്നാക്കവസ്ഥ മാറിയില്ല. പ്രകൃതിവിഭവങ്ങളാൽ സമ്പന്നമായ ഈ പ്രദേശം വിഭവചൂഷണത്തിന് വിധേയമാകുന്നതല്ലാതെ അതിൽ നിന്നുള്ള നേട്ടം ആ പ്രദേശത്തെ വികസനത്തിന് വഴിയൊരുക്കിയില്ലെന്നത് കൊളോണിയൽ കാലത്ത് തുടങ്ങി ഇന്നും നിലനിൽക്കുന്നു.
ബലൂച് ദേശീയവാദികളെ ഏറെ പ്രകോപിതരാക്കിയതായിരുന്നു വൺ യൂണിറ്റ് സ്കീം എന്ന സർക്കാർപദ്ധതി. ഇത് ദേശീയതലത്തിൽ ബലൂച് പ്രാതിനിധ്യം കുറയ്ക്കുകയും പ്രൊവിഷൻ അസംബ്ലിയുടെ സ്വയംഭരണം വെട്ടിക്കുറയ്ക്കുകയും ചെയ്തു. ഇതിനെതരെ അതിശക്തമായ പ്രക്ഷോഭം ഉണ്ടായെങ്കിലും 1958 ഓടെ പാകിസ്ഥാൻ സർക്കാർ അതിനെ അതിക്രൂരമായി അടിച്ചൊതുക്കി. നിരവധി ബലൂച് നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീട് ദീർഘകാലം ബലൂചിസ്ഥാൻ പാകിസ്ഥാനിലെ പ്രദേശം എന്നതിനേക്കാളുപരി പാകിസ്ഥാൻ കോളനി പോലെയാണ് പരിഗണിക്കപ്പെട്ടത്. പഞ്ചാബികൾ ഉൾപ്പടെ ബലൂചികൾ അല്ലാത്തവരുടെ കൈവശമായി ഭരണം. 1970 ഓടെ ഇന്ന് കാണുന്ന രീതിയിൽ ഭൂമിശാസ്ത്രപരമായ ബലൂചിസ്ഥാൻ രൂപീകൃതമായി. 1972 ആയപ്പോൾ വീണ്ടും അവിടെ ആദ്യത്തെ പ്രൊവിഷണൽ തിരഞ്ഞെടുപ്പ് നടത്തി. അതിൽ തദ്ദേശിയരുടെ പാർട്ടിയായ നാഷണൽ അൽവാമി പാർട്ടി ( എൻ എ പി) വിജയം കാണുകയും ചെയ്തു. വിദേശ രാജ്യങ്ങളുമായി ഗൂഢാലോചന നടത്തുന്നുവെന്നാരോപിച്ച് 1973 ൽ തന്നെ പ്രൊവിഷണൽ സർക്കാരിനെ സുൽഫിക്കർ അലി ഭൂട്ടോയുടെ പാകിസ്ഥാൻ സർക്കാർ പിരിച്ചുവിട്ടു. പിന്നീടുള്ള നാല് വർഷങ്ങൾ രക്തരൂക്ഷിതമായ പോരാട്ടത്തിന്റേതായിരുന്നു. പാകിസ്ഥാനും ബലൂചിസ്ഥാനും തമ്മിൽ നടന്ന ആഭ്യന്തര കലഹത്തിൽ ഇരുഭാഗത്തും കനത്ത ആൾനാശമുണ്ടായി. പതിനായിരത്തോളം പേർ ഇരുഭാഗത്തുമായി കൊല്ലപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. ബംഗ്ലാദേശ് രൂപീകരണം പോലൊരു സംഭവം ആവർത്തിക്കരുതെന്ന നിലപാടിൽ പാകിസ്ഥാൻ സൈന്യം അതിക്രൂരമായാണ് ബലൂചിസ്ഥാൻ പ്രക്ഷോഭത്തെ അടിച്ചമർത്തിയത്. പട്ടാള അട്ടിമറിയിലൂടെ സിയാ ഉൾ ഹക്ക് അധികാരത്തിൽ വന്ന ശേഷം ബലൂചിസ്ഥാൻ നേതാക്കളെ ജയിൽ മോചിതരാക്കുകയും പ്രൊവിഷണൽ തിരഞ്ഞെടുപ്പുകൾ നടക്കുകയും ചെയ്തു. ഇതോടെ 1980 കളും 1990 കളും ബലൂചിസ്ഥാൻ പൊതുവേ സമാധാനപരമായിരുന്നു.
എന്നാൽ, പുതിയ നൂറ്റാണ്ടിന്റെ പിറവിക്കൊപ്പം തന്നെ ബലൂചിസ്ഥാനിൽ അസ്വസ്ഥതകൾ പടരാൻ തുടങ്ങി. വികസനപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് ആ പ്രദേശം വീണ്ടും അസ്വസ്ഥമാകാൻ തുടങ്ങിയത്. കാർഗിൽ യുദ്ധത്തെ തുടർന്ന് പാകിസ്ഥാന് കറാച്ചിയുമായി ബന്ധപ്പെട്ട് തുറമുഖം നിർമ്മിക്കണമെന്ന് ചിന്ത ഉണ്ടായി. അങ്ങനെയാണ് ഗ്വാദാർ എന്ന മത്സ്യബന്ധത്തൊഴിലിൽ ഉപജീവനം കണ്ടെത്തിയിരുന്ന തീരഗ്രാമീണ മേഖലയിലേക്ക് ശ്രദ്ധ വരുന്നത്. ചൈനയുടെ സാമ്പത്തിക സഹായത്തോടെ 2001 ഓടെ ഇവിടെ തുറമുഖ നിർമ്മാണം ആരംഭിച്ചു. ഇവിടുത്തെ തൊഴിലുകളിൽ ബലൂചികൾക്ക് കാര്യമായ പ്രാതിനിധ്യം ലഭിച്ചതുമില്ല. ഇവിടെ നടന്ന ഭൂമി വിൽപ്പനയിലും മറ്റും ബലൂചികൾക്ക് ഇടമില്ലാതെയായി. തുറമുഖ നിർമ്മാണം തദ്ദേശവാസികളുടെ സാമ്പത്തിക അരക്ഷിതാവസ്ഥയ്ക്ക് ആക്കം കൂട്ടി. ഇതിനൊപ്പം യു എസ് നയിച്ച അഫ്ഗാൻ യുദ്ധം ബലൂചികൾക്ക് വീണ്ടും കനത്ത അടിയായി മാറി. അഫ്ഗാനിൽ നിന്നുള്ള പ്ഷ്ത്തൂൺ വംശജർ ഈ ഭാഗത്തേക്ക് കുടിയേറി. കൊളോണിയൽ കാലം മുതൽ ഈ രണ്ട് വിഭാഗങ്ങളും തമ്മിലുണ്ടായിരുന്ന അസ്വാര്യസ്യത്തിന് ഇത് ആക്കം കൂട്ടി. അഫ്ഗാനിൽ നിന്ന് മാറിയ താലിബാനും ഈ പ്രദേശങ്ങളിൽ അവരുടെ ആസ്ഥാനമുറപ്പിച്ചു. ഇതിനൊപ്പം പാകിസ്ഥാൻ സൈനിക നിലപാടുകളും കൂടിയായതോടെ ബലൂചികൾ അല്ലാത്തവർക്ക് നേരെ ബലൂചിസ്ഥാൻ വാദികൾ ആക്രമണം ആരംഭിച്ചു.
ബലൂചിസ്ഥാനിലെ ബുഗ്തി ഗോത്രനേതാവായ നവാബ് അക്ബർ ഖാൻ ബുഗ്തി പാകിസ്ഥാൻ സൈനികരാൽ 2006 ൽ വധിക്കപ്പെട്ടതോടെയാണ് നിലനിന്നിരുന്ന അവസ്ഥയിൽ വലിയ മാറ്റം ഉണ്ടാകുന്നത്. അതോടെ ബലൂചിസ്ഥാൻ വാദികളുടെ നേതൃത്വത്തിൽ അതിശക്തമായ തിരിച്ചടിക്ക് ഒരുങ്ങി. 2022 ഓടെ ബലൂച് ലിബറേഷൻ ആർമിയും ബലൂലിസ്ഥാൻ ലിബറേഷൻ ഫ്രണ്ടും അവരുടെ ആക്രമണങ്ങൾ ശക്തമാക്കി. മാറി, ബുഗ്തി ഗോത്രവിഭാഗങ്ങൾക്ക് സ്വാധീനമുള്ള ഈ രണ്ട് ഗ്രൂപ്പുകളും സുരക്ഷിത താവളങ്ങളിലിരുന്നു നിയന്ത്രിക്കപ്പെട്ടു. നിലവിൽ 18 വർഷമായി പാകിസ്ഥാന് ഏറെ തലവേദന സൃഷ്ടിക്കുന്ന പ്രശ്നമായി ബലൂചിസ്ഥാൻ മാറിക്കഴിഞ്ഞു.
ഗോത്രം, ഭാഷ, വർഗം എന്നിങ്ങനെ ബലൂചിസ്ഥാനിലെ ആഭ്യന്തര രാഷ്ട്രീയഭൂമികയിൽ ചിതറിക്കിടക്കുന്ന ഘടകങ്ങൾ പലതാണ്. ബലൂചിസ്ഥാനിലെ പ്രധാനപ്പെട്ട ഭാഷകളിലൊന്നായിരുന്നു ബ്രഹൂയി. നേരത്തെ 3.8 ദശലക്ഷത്തോളം പേർ ഈ ഭാഷ സംസാരിക്കുന്നവരായി ഉണ്ടായിരുന്നുവെന്നാണ് കണക്കുകൾ പറയുന്നത്. എന്നാൽ ഇന്ന് വളരെ ചെറിയൊരു വിഭാഗം മാത്രമേ ഈ ഭാഷ ഉപയോഗിക്കുന്നുള്ളൂ. ബ്രഹൂയീ ഉൾപ്പടെ പാകിസ്ഥാനിൽ 70 ലേറെ ഭാഷകൾ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഭാഷാ ബഹുസ്വരതയുള്ള പാകിസ്ഥാനിൽ നിരവധി ഭാഷകൾ നാശത്തെ നേരിടുകയാണ്. യുനെസ്കോ 2009ൽ പുറത്തുവിട്ട കണക്ക് പ്രകാരം പാകിസ്ഥാനിൽ അപ്രത്യക്ഷമാകൽ ഭീഷണി നേരിടുന്ന 29 ഭാഷകളിലൊന്നായി ഈ ഭാഷയെ വിലയിരുത്തി. ബ്രഹൂയിക്ക് ദക്ഷിണേന്ത്യൻ ഭാഷകളായ മലയാളം, തമിഴ്, കന്നട, തെലുങ്ക് എന്നിവയുമായുള്ള സാമ്യമാണ് ബലൂചിസ്ഥാനിൽ ദ്രവീഡിയൻ ബന്ധമുണ്ടായിരന്നുവെന്നതിന് തെളിവായി ചരിത്രകാരന്മാർ സംശയിക്കുന്നത്. ദക്ഷിണേന്ത്യയിൽ നിന്ന് രണ്ടായിരം കിലോമീറ്ററിലേറെ ദൂരത്തുള്ള പ്രദേശത്താണ് ഇന്നും ഈ ദ്രവീഡിയൻ ഭാഷ നിലനിൽക്കുന്നത്. ബ്രഹൂയി ഭാഷയുടെ വ്യാകരണ ഘടനയും പദാവലിയും ദക്ഷിണേന്ത്യൻ ഭാഷകളുമായുള്ള സാമ്യം വ്യക്തമാക്കുന്നു.
ബ്രഹൂയി എന്നത് ചരിത്രം രേഖപ്പെടുത്തുന്നത് പതിനേഴാം നൂറ്റാണ്ടിലാണ്. മുഗൾ ഭരണകാലത്തും ചില രേഖപ്പെടുത്തലുകൾ ഇതേക്കുറിച്ചുണ്ട്. പാകിസ്ഥാനിലെ കലാതിൽ, അഫ്ഗാനിസ്ഥാൻ, ഇറാൻ എന്നിവിടങ്ങളിലാണ് ബ്രഹൂയി ഭാഷ സംസാരിക്കുന്നവരുള്ളത്. ഇവര്‍ ബ്രൂഹിയകൾ അഥവാ ബ്രോഹികൾ എന്ന് അറിയപ്പെടുന്നു. പതിനേഴാം നൂറ്റാണ്ടിൽ ബ്രഹൂയി സാമ്രാജ്യം ബലൂചിസ്ഥാന്‍ മേഖലയിൽ നിലനിന്നതായും ഇന്നത്തെ കറാച്ചി അടക്കമുള്ള പ്രദേശങ്ങൾ ഈ സാമ്രാജ്യത്തിന് കീഴിലായിരുന്നതായും കരുതപ്പെടുന്നു.
ഇന്തോ - ആര്യൻ ഭാഷകൾക്കിടയിൽ എങ്ങനെയാണ് ഒരു ദ്രവീഡിയൻ ഭാഷ വന്നത് എന്നത് സംബന്ധിച്ച് ചില ചരിത്രപണ്ഡിതർ അഭിപ്രായപ്പെടുന്നത് ദ്രവീഡിയൻ സംസ്കാരമാണെന്ന് കരുതപ്പെടുന്ന സിന്ധുനദീതട സംസ്കാരവുമായി ബന്ധമുള്ളവരായിരിക്കാം ഇവർ എന്നതാണ്. അന്നത്തെ സാഹചര്യത്തിൽ അവർ ബലൂച് ഭാഗത്തേക്ക് മാറിയവരായിക്കാം എന്നതാണ്. ബ്രഹൂയികൾ പന്ത്രണ്ടാം നൂറ്റാണ്ടിൽ ഈ ഭാഗത്തേക്ക് മാറിയവരാകാം എന്ന് കരുതുന്നവരുമുണ്ട്. തമിഴ് നാട്ടിലെ ആർക്കിയോളജി ഗവേഷണങ്ങൾ കണ്ടെത്തിയ ഫലങ്ങൾ ഇക്കാര്യത്തിൽ കൂടുതൽ പുതിയ വിവരങ്ങൾ ഭാവിയിൽ ലഭ്യമാക്കിയേക്കാം. അയൺ ഏജ് സംബന്ധിച്ച് പുതിയ കണ്ടെത്തലുകളാണ് തമിഴ് നാട്ടിലെ ആർക്കിയോളജി ഗവേഷണ ഫലങ്ങൾ പുറത്തു കൊണ്ടുവരുന്നത്.
ചില ബ്രഹൂയി - മലയാള പദങ്ങൾ വായിക്കാം:
ഇന്ന് എന്ന് മലയാളം വാക്കിന് സമാനമായി ഇയിനോ എന്നാണ് ബ്രഹൂയിയിലെ പദം
നീ എന്ന വാക്ക് മലയാളത്തിലെന്നപോലെ അതേ അർത്ഥത്തിൽ തന്നെ ബ്രഹൂയിയിലും ഉപയോഗിക്കുന്നു.
ബാ എന്ന ബ്രഹൂയിൽ പറയുന്നത് നമ്മളുടെ വാ എന്നതിന് തുല്യമാണ്.
ഖൽ എന്ന് കല്ലിനും ഉരു എന്ന് ഊരിനും കാൽ എന്ന് കാലിനും കൺ എന്ന് കണ്ണിനും അരിസി എന്ന് അരിക്കും പറയുന്നു. മലയാളം തമിഴ്, കന്നഡ തെലുങ്ക് തുടങ്ങിയ ദ്രവീഡിയൻ ഭാഷകളുമായുള്ള സാമ്യം ഇത് വ്യക്തമാക്കുന്നുണ്ട്. നിലവിൽ 15 ശതമാനത്തോളം വാക്കുകൾ ദ്രവീഡിയൻ പദങ്ങൾ തന്നെയാണ് ബ്രഹൂയിൽ ഉപയോഗിക്കപ്പെടുന്നത്. അതിനൊപ്പം നിലവിൽ ബലൂച്, ഉറുദു വാക്കുകളും കടന്നുവന്നിട്ടുണ്ടെന്ന് ഭാഷാ പണ്ഡിതരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
പാകിസ്ഥാനിൽ നിന്ന് മോചനം നേടാന്‍ ബലൂചിസ്ഥാൻ നടത്തുന്ന ശ്രമങ്ങളും അതുമായി ബന്ധപ്പെട്ട സംഘർഷങ്ങളും ഈ ഭാഷയുടെ നിലനിൽപ്പിനെയും ബാധിക്കുമോ എന്ന ആശങ്ക ഭാഷാ പഠനം നടത്തുന്നവർ ഉന്നയിക്കുന്നുണ്ട്. യുനസ്കോ 2009 ൽ ഭീഷണി നേരിടുന്ന ഭാഷകളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയ ബ്രഹൂയിയെ രക്ഷിക്കാനുള്ള ശ്രമം ഉണ്ടാകണമെന്നും അവർ പറയുന്നു. പാകിസ്ഥാനിലെ സെൻട്രൽ സുപ്രീയർ സർവീസ് പരീക്ഷകളുടെ ഭാഷകളിലൊന്നായി ബ്രഹൂയി ഉൾപ്പെടുത്തണെന്ന ആവശ്യം ഇതുവരെ പരിഗണിച്ചിട്ടില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ