

സതാംപ്ടൺ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ചേതേശ്വർ പൂജാര സ്ട്രൈക്ക് കൈമാറുന്നതിൽ കൂടുതൽ ശ്രദ്ധ കൊടുക്കണമായിരുന്നു എന്ന് സൗത്ത് ആഫ്രിക്കൻ ഫാസ്റ്റ് ബൗളർ ഡെയ്ൽ സ്റ്റെയ്ൻ. സതാംപ്ടണിൽ ആദ്യ ഇന്നിങ്സിൽ 54 പന്തിൽ നിന്ന് എട്ട് റൺസ് മാത്രമാണ് പൂജാരയ്ക്ക് നേടാനായത്.
50 ഡെലിവറികൾ പൂജാര നേരിട്ടു. പൂജാരയുടെ ശൈലി അതാണെന്ന് നമുക്കറിയാം. എന്നാൽ തന്റെ ഇന്നിങ്സ് വിലയിരുത്തുമ്പോൾ റൺസ് കണ്ടെത്താനും സ്ട്രൈക്ക് കൈമാറാനും പാകത്തിൽ അവസരങ്ങൾ അവിടെ ഉണ്ടായിരുന്നതായി പൂജാരയ്ക്ക് ബോധ്യപ്പെടും. 0,0,0,0,0,4,4,0,0,0,0,0, വിക്കറ്റ് എന്ന നിലയിലാണ് അവിടെ പൂജാരയുടെ കളി നമുക്ക് കാണാനായത്, സ്റ്റെയ്ൻ പറഞ്ഞു.
ആ 50 ഡെലിവറികളിൽ സ്ട്രൈക്ക് റോട്ടേറ്റ് ചെയ്ത് സ്കോർ കണ്ടെത്തി തനിക്കും ടീമിനും ആശ്വാസം നൽകാൻ പൂജാരയ്ക്ക് കഴിയുമായിരുന്നു എന്നാണ് താൻ വിശ്വസിക്കുന്നത് എന്നും സ്റ്റെയ്ൻ പറഞ്ഞു. ആദ്യ ഇന്നിങ്സിൽ രണ്ട് ബൗണ്ടറികളിൽ നിന്ന് മാത്രമാണ് പൂജാരയ്ക്ക് സ്കോർ കണ്ടെത്താനായത്. 36 ഡെലിവറികൾക്ക് ശേഷമാണ് പൂജാര അവിടെ അക്കൗണ്ട് തുറന്നത്.
ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് എത്തുന്നതിന് മുൻപ് തന്നെ പൂജാര സ്ട്രൈക്ക് റേറ്റ് ഉയർത്താൻ ശ്രമിക്കണം എന്ന നിലയിൽ വിമർശനങ്ങൾ ശക്തമായിരുന്നു. 50 പന്തുകൾ നേരിട്ടിട്ടും താളം കണ്ടെത്താനാവാതെ പൂജാരയെ ഒടുവിൽ ട്രെന്റ് ബോൾട്ട് വിക്കറ്റിന് മുൻപിൽ കുടുക്കി.
ബാറ്റിങ് തുടങ്ങിയ രണ്ടാം ദിവസം കൂടുതൽ വിക്കറ്റുകൾ നഷ്ടപ്പെടാതെ കളി അവസാനിപ്പിക്കാൻ കഴിഞ്ഞത് ഇന്ത്യക്ക് ആശ്വാസം നൽകുന്നതാണെന്നും സ്റ്റെയ്ൻ പറഞ്ഞു. എന്നാൽ അവർക്ക് സ്കോറിങ്ങിന്റെ വേഗം കൂട്ടുകയും സ്ട്രൈക്ക് റോട്ടേറ്റ് കളിക്കുകയും ചെയ്യേണ്ടതുണ്ട്. ഇതെല്ലാം ടെസ്റ്റിലെ ക്ലീഷേ കാര്യങ്ങളാണ്. എന്നാൽ ഇവയ്ക്കെല്ലാം പ്രാധാന്യമുണ്ടെന്നും സ്റ്റെയ്ൻ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates