'കഷ്ടം, 50 പന്ത് തികച്ചു ബാറ്റ് ചെയ്യാന്‍ ആളില്ല, പിന്നെ എങ്ങനെ ടെസ്റ്റ് ജയിക്കും?'
മുംബൈ: ഓസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ദയനീയ പരാജയം ഏറ്റുവാങ്ങിയ ഇന്ത്യൻ ടീമിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. ബാറ്റിങ് നിരയുടെ പിടിപ്പുകേടാണ് രണ്ടാം ടെസ്റ്റിൽ ഇന്ത്യയുടെ തോൽവിക്ക് കാരണമെന്നു തുറന്നടിച്ച് മുൻ താരം ആകാശ് ചോപ്ര. ഇന്ത്യയുടെ ഒരു ബാറ്ററും 50 പന്ത് തികച്ചു കളിച്ചില്ലെന്നു ആകാശ് ചോപ്ര ചൂണ്ടിക്കാട്ടി. ഇങ്ങനെ ഭാവനാശൂന്യമായ ബാറ്റിങുമായി കളിച്ചാൽ ടെസ്റ്റ് എങ്ങനെ ജയിക്കുമെന്നും ചോപ്ര ചോദിക്കുന്നു. രണ്ടാം ടെസ്റ്റിൽ 10 വിക്കറ്റിനാണ് ഇന്ത്യ പരാജയം സമ്മതിച്ചത്.
'എവിടെയാണ് നമുക്ക് പിഴച്ചത്. സുപ്രധാന ചോദ്യമതാണ്. ബാറ്റിങ് പരാജയമാണ് തോൽവിയുടെ മുഖ്യ കാരണമെന്നു നിസംശയം പറയാം. രണ്ട് തവണയും ബാറ്റിങിൽ പരാജയപ്പെട്ടു. ടോസ് കിട്ടി ബാറ്റ് ചെയ്യാൻ തീരുമാനിച്ചത് നല്ല കാര്യം. ഒന്നാം ഇന്നിങ്സിൽ 180ൽ പുറത്തായതിനേയും ന്യായീകരിക്കാം. എന്നാൽ രണ്ടാം ഇന്നിങ്സോ. പിച്ചിൽ ഒരപകടവും ഒളിഞ്ഞിരിപ്പില്ലായിരുന്നു.'
'ഒന്നാം ഇന്നിങ്സിൽ ബൗളർമാർക്ക് പിച്ചിൽ നിന്നു സഹായം കിട്ടി. എന്നാൽ ബാറ്റർമാരോ. ഒരു ടെസ്റ്റ് പോരാട്ടത്തിൽ രണ്ട് ഇന്നിങ്സിലുമായി 80 ഓവർ തികച്ചു ബാറ്റ് ചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ അതാണ് പ്രധാന പ്രശ്നം. 80- 100 പന്തുകൾ പ്രതിരോധിക്കാൻ ആത്മവിശ്വാസം പ്രകടിപ്പിച്ച ഒരു ബാറ്റർ പോലും ടീമിൽ ഇല്ല. 50 റൺസിനെ കുറിച്ചല്ല പറയുന്നത്, 50 പന്തുകളെ കുറിച്ചാണ്. അത്രയും പന്തുകളെങ്കിലും തികച്ചു നേരിടാൻ ആർക്കുമായില്ല. ഒരു സെഷനെങ്കിലും പൂർണമായി ബാറ്റ് ചെയ്യാൻ പോലും ടീമിനു കഴിഞ്ഞില്ല.'
'ടീമിന്റെ ബാറ്റിങ് ദൗർബല്യങ്ങൾ മുഴുവൻ അഡ്ലെയ്‍ഡിൽ വെളിവാക്കപ്പെട്ടു. ന്യൂ ബോളിൽ വിക്കറ്റുകൾ കൊഴിയുമ്പോൾ നാലാം നമ്പറിൽ വിരാട് കോഹ്‍ലിയിൽ നിന്നു ടീം ഏറെ പ്രതീക്ഷിക്കും. ഋഷഭ് പന്തിലും പ്രതീക്ഷയുണ്ടായിരുന്നു. പരമ്പരയിൽ ഇതുവരെ പക്ഷേ പന്തിന് നല്ലൊരു ഇന്നിങ്സ് കളിക്കാൻ സാധിച്ചിട്ടില്ല. രോഹിത് ആറാം നമ്പറിൽ വന്നിട്ടും ഒന്നും ഉണ്ടായില്ല. നായകൻ ഫോം ഔട്ടാണ്. ബാറ്റിങ് നിരയാണ് നമ്മെ പരാജയപ്പെടുത്തിയത്'- ആകാശ് ചോപ്ര തുറന്നടിച്ചു.
രണ്ടിന്നിങ്സിലും ഏറ്റവും കൂടുതൽ പന്ത് നേരിട്ട ഇന്ത്യൻ താരം നിതീഷ് റെഡ്ഡിയാണ്. രണ്ടിന്നിങ്സിലും ഇന്ത്യയുടെ ടോപ് സ്കോററും ഈ യുവ താരം തന്നെ. വാലറ്റത്ത് വന്നു ക്ഷമയോടെ കളിച്ചും ഇടയ്ക്ക് കൂറ്റനടികൾ നടത്തിയും നിതീഷ് നടത്തിയ ചെറുത്തു നിൽപ്പും ഉണ്ടായിരുന്നില്ലെങ്കിൽ ഇതിലും ദയനീയമായി പോയേനെ ഇന്ത്യൻ ബാറ്റിങ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

