

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യക്ക് മൂന്നാം ദിനം തുടക്കത്തിൽ തന്നെ നഷ്ടമായി. ഓപ്പണർമാരായ ക്യാപ്റ്റൻ രോഹിത് ശർമ (13), ആദ്യ ഇന്നിങ്സിലെ ഇരട്ട ശതകക്കാരൻ യശസ്വി ജയ്സ്വാൾ (17) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ഇന്ത്യ രണ്ടിന് 67 റൺസെന്ന നിലയിൽ. 143 റൺസ് ലീഡ് സ്വന്തമാക്കിയ ഇന്ത്യക്ക് നിലവിൽ 210 റൺസ് ലീഡ്.
വിക്കറ്റ് നഷ്ടമില്ലാതെ 28 റൺസെന്ന നിലയിലാണ് ഇന്ത്യ മൂന്നാം ദിനം തുടങ്ങിയത്. 29ൽ രോഹിതും 30ൽ യശസ്വിയും മടങ്ങി. നിലവിൽ 25 റൺസുമായി ശുഭ്മാൻ ഗില്ലും 12 റൺസുമായി ശ്രേയസ് അയ്യരുമാണ് ക്രീസിൽ. ഓപ്പണർമാർ രണ്ട് പേരെയും വെറ്ററൻ പേസർ ജെയിംസ് ആൻഡേഴ്സനാണ് മടക്കിയത്.
ഇന്ത്യ ഒന്നാം ഇന്നിങ്‌സിൽ 396 റൺസിൽ പുറത്തായി. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് 253 റൺസിൽ അവസാനിപ്പിച്ചാണ് ഇന്ത്യ രണ്ടാം ഇന്നിങ്‌സ് തുടങ്ങിയത്.
ഇന്ത്യക്കായി ജസ്പ്രിത് ബുംറ ആറ് വിക്കറ്റുകൾ വീഴ്ത്തി. കുൽദീപ് യാദവ് മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കി. അക്ഷർ പട്ടേൽ ഒരു വിക്കറ്റെടുത്തു.
വിക്കറ്റ് നഷ്ടമില്ലാതെ 59 റൺസ് വരെയെത്തിയ ഇംഗ്ലണ്ടിന്റെ ബെൻ ഡുക്കറ്റിനെ പുറത്താക്കി കുൽദീപ് യാദവാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നൽകിയത്. പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീണതോടെ ഇംഗ്ലണ്ട് സമ്മർദ്ദത്തിലായി.
ഡുക്കറ്റ് 21 റൺസുമായി മടങ്ങി. ഒരറ്റത്ത് സഹ ഓപ്പണർ സാക് ക്രൗളി അർധ സെഞ്ച്വറിയുമായി മുന്നോട്ടു പോയി. ഒലി പോപ്പ് എത്തിയതോടെ ഇംഗ്ലണ്ട് വീണ്ടും ട്രാക്കിൽ.
സ്‌കോർ 114ൽ നിൽക്കെ അതുവരെ ചെറുത്തു നിന്ന സാക് ക്രൗളി മടങ്ങി. താരം 76 റൺസെടുത്തു. രണ്ടാം വിക്കറ്റ് 114ലും മൂന്നാം വിക്കറ്റ് 123 റൺസിലും നാലാം വിക്കറ്റ് 136 റൺസിലും ഇംഗ്ലണ്ടിനു നഷ്ടമായി.
ഒലി പോപ്പ് 23 റൺസുമായി നിൽക്കെ ബുംറ ക്ലീൻ ബൗൾഡാക്കി. പിന്നാലെ ജോ റൂട്ടിനേയും മടക്കി ബുംറ ഇംഗ്ലണ്ടിനു ഇരട്ട പ്രഹരം നൽകി. റൂട്ട് വെറും അഞ്ച് റൺസിൽ പുറത്ത്.
മികച്ച രീതിയിൽ തുടങ്ങിയ ജോണി ബെയർസ്റ്റോയേയും ബുംറ പുറത്താക്കി ഇംഗ്ലണ്ടിനെ പ്രഹരിച്ചു. താരം 25 റൺസെടുത്തു.
പിന്നീട് ബെൻ സ്റ്റോക്‌സിന്റെ പ്രകടനം ഇംഗ്ലണ്ടിനു നിർണായകമായി. താരം 47 റൺസെടുത്തു. വാലറ്റത്ത് 21 റൺസെടുത്ത ടോം ഹാർട്‌ലിയും അൽപ്പം പിടിച്ചു നിന്നു.
നേരത്തെ യശസ്വി ജയ്സ്വാളിന്റെ കന്നി ഇരട്ട ശതകമാണ് (209) ഇന്ത്യക്ക് കരുത്തായത്. 19 ഫോറും ഏഴ് സിക്സും സഹിതമായിരുന്നു താരത്തിന്റെ കിടയറ്റ ഇന്നിങ്സ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates