ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസിനൊരുങ്ങുന്ന ഇന്ത്യക്ക് വീണ്ടും തിരിച്ചടി. ഇന്ത്യന്‍ അത്‌ലറ്റിക്‌സ് ടീമിലെ മറ്റൊരു താരം കൂടി ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടു. വനിതകളുടെ 4-100 മീറ്റര്‍ റിലേയില്‍ പങ്കെടുക്കുന്ന താരങ്ങളിലൊരാളുടെ സാംപിളാണ് പോസിറ്റീവായത്. താരത്തിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. പിടിഐ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
ഇതോടെ കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള അത്‌ലറ്റിക്‌സ് സംഘത്തില്‍ നിന്ന് മൂന്ന് താരങ്ങളാണ് പുറത്താകുന്നത്. ട്രിപ്പിള്‍ ജംപ് താരം ഐശ്വര്യ ബാബുവായിരുന്നു നിരോധിത മരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞതിനെ തുടര്‍ന്ന് ഇന്ത്യന്‍ ടീമില്‍ നിന്ന് ആദ്യം പുറത്തായത്. പിന്നാലെ സ്പ്രിന്റര്‍ ധനലക്ഷ്മി ശേഖറിന്റെ പരിശോധനയും പോസിറ്റീവായി. ഇപ്പോള്‍ മൂന്നാമതൊരു താരം കൂടി കോമണ്‍വെല്‍ത്ത് ഗെയിംസിനുണ്ടാകില്ല.
വനിതാ റിലേ ടീമിലെ ഒരു താരം ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടു. താരത്തെ കോമണ്‍വെല്‍ത്ത് ഗെയിംസ് ടീമില്‍ നിന്ന് ഒഴിവാക്കിയതായി അത്‌ലറ്റിക്‌സ് അധികൃതര്‍ വ്യക്തമാക്കി. അത്‌ലറ്റിക്‌സ് ടീമിലേക്ക് അവസാനമായി ഉള്‍പ്പെടുത്തിയ താരമാണ് നിലവില്‍ പരിശോധനയില്‍ പരാജയപ്പെട്ടതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
ഇന്ത്യന്‍ റിലേ സംഘത്തില്‍ നാല് താരങ്ങള്‍ മാത്രമായിരിക്കും ഉണ്ടാകുക. ടീമിലെ ഒരു താരം കൂടി നിരോധിത മരുന്നു ഉപയോഗിച്ച് പുറത്തായ സാഹചര്യത്തില്‍ ഇന്ത്യക്ക് ഈ നാല് പേരെ വച്ച് തന്നെ വനിതകളുടെ 4-100 മീറ്റര്‍ മത്സരിക്കേണ്ടി വരും. ദ്യുതി ചന്ദ്, ഹിമ ദാസ്, എന്‍എസ് സിമി, ശ്രാബനി നന്ദ, ധനലക്ഷ്മി ശേഖര്‍, എംവി ജില്‍ന എന്നിവരാണ് 37 അംഗ അത്‌ലറ്റിക്‌സ് സംഘത്തിലെ സ്പ്രിന്റ് ഇനങ്ങള്‍ക്കായി തിരഞ്ഞെടുക്കപ്പെട്ടത്.
അത്‌ലറ്റിക്‌സ് ടീമിലേക്ക് 36 പേരെ മാത്രം പരിഗണിക്കാന്‍ തീരുമാനിച്ചതോടെ ടീമില്‍ നിന്ന് എംവി ജില്‍നയെ നേരത്തെ ഒഴിവാക്കിയിരുന്നു. ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ നടത്തിയ ഉത്തേജക മരുന്ന് പരിശോധനയില്‍ ധനലക്ഷ്മി പരാജയപ്പെട്ടു. ഇതോടെ താരത്തെ ടീമില്‍ നിന്ന് ഒഴിവാക്കേണ്ടി വന്നു. ഇതിന് ശേഷം ജില്‍നയെ ടീമില്‍ തിരികെ ഉള്‍പ്പെടുത്തി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates