ലണ്ടന്‍: ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ ചെറിയ സ്‌കോറില്‍ ഒതുക്കിയിട്ടും ഇംഗ്ലണ്ടിനു രക്ഷയില്ല. ഓസ്‌ട്രേലിയയെ 263 റണ്‍സില്‍ പുറത്താക്കി ഒന്നാം ഇന്നിങ്‌സ് തുടങ്ങിയ ഇംഗ്ലണ്ടിന് ഏഴ് വിക്കറ്റുകള്‍ നഷ്ടമായി കഴിഞ്ഞു. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെന്ന നിലയിലാണ് ആതിഥേയര്‍.
ഒരിക്കല്‍ കൂടി പ്രതീക്ഷകളുടെ ഭാരം പേറി ബെന്‍ സ്റ്റോക്‌സ് ക്രീസിലുണ്ട്. ഏക അംഗീകൃത ബാറ്ററും നായകന്‍ തന്നെ. 27 റണ്‍സുമായി സ്റ്റോക്‌സ് ക്രീസില്‍.
മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 68 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട് രണ്ടാം ദിനം ആരംഭിച്ചത്. രണ്ടാം ദിനത്തില്‍ തുടക്കത്തില്‍ തന്നെ നാലാം വിക്കറ്റും ഇംഗ്ലണ്ടിനു നഷ്ടമായി. പിന്നീട് സ്റ്റോക്‌സും മൊയീന്‍ അലിയും ചേര്‍ന്നു ഇന്നിങ്‌സ് നേരെയാക്കാനുള്ള ശ്രമം നടത്തി. എന്നാല്‍ അലിയേയും മടക്കി ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ഇംഗ്ലീഷ് പ്രതീക്ഷകളെ വീണ്ടും പിന്നോട്ടടിച്ചു.
ഓപ്പണര്‍ സാക് ക്രൗളി (33), സഹ ഓപ്പണര്‍ ബെന്‍ ഡുക്കറ്റ് (രണ്ട്), ഹാരി ബ്രൂക് (മൂന്ന്), ജോ റൂട്ട് (19), ജോണി ബെയര്‍സ്‌റ്റോ (12), മൊയീന്‍ അലി (21), ്ക്രിസ് വോക്‌സ് (10) എന്നിവരാണ് പുറത്തായത്.
ഓസ്‌ട്രേലിയക്കായി നായകന്‍ കമ്മിന്‍സ് നാല് വിക്കറ്റുകള്‍ പിഴുതു. മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ട് വിക്കറ്റെടുത്തു. മിച്ചല്‍ മാര്‍ഷ് ഒരു വിക്കറ്റും സ്വന്തമാക്കി.
നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ തകര്‍ന്നു പോയ ഓസ്‌ട്രേലിയയെ ഈ ആഷസ് പരമ്പരയില്‍ ആദ്യമായി കളിക്കാന്‍ അവസരം കിട്ടിയ മിച്ചല്‍ മാര്‍ഷ് രക്ഷിച്ചെടുക്കുകയായിരുന്നു. താരത്തിന്റെ അതിവേഗ സെഞ്ച്വറിയാണ് ഓസീസ് ഇന്നിങ്‌സിനു മാന്യത നല്‍കിയത്. ഏറെക്കുറെ ഒറ്റയ്ക്ക് തന്നെ താരം ടീമിനെ രക്ഷിച്ചെടുത്തു.
118 പന്തില്‍ 118 റണ്‍സാണ് മാര്‍ഷ് നേടിയത്. 17 ഫോറും നാല് സിക്‌സും സഹിതമായിരുന്നു ഇന്നിങ്‌സ്. ടെസ്റ്റിലെ മൂന്നാം സെഞ്ച്വറിയാണ് മാര്‍ഷ് അടിച്ചെടുത്തത്.
39 റണ്‍സെടുത്ത ട്രാവിസ് ഹെഡാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത മറ്റൊരാള്‍. ലബുഷെയ്ന്‍ 21 റണ്‍സും സ്റ്റീവ് സ്മിത്ത് 22 റണ്‍സും കണ്ടെത്തി. മറ്റുള്ളവരെല്ലാം നിരാശപ്പെടുത്തി.
ഇംഗ്ലണ്ടിനായി മാര്‍ക് വുഡ് അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കി. ക്രിസ് വോക്‌സ് മൂന്നും സ്റ്റുവര്‍ട്ട് ബ്രോഡ് രണ്ടും വിക്കറ്റെടുത്തു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates