

അഹമ്മദാബാദ്: ടി20 ലോകകപ്പ് ഫൈനൽ മത്സരം നടക്കുന്നത് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ്. ഇന്ത്യയെ സംബന്ധിച്ച് അത്ര നല്ല ഓർമ്മകൾ അല്ല സ്റ്റേഡിയത്തിൽ നിന്ന് ഉണ്ടായിട്ടുള്ളത്. 2023-ലെ ഐസിസി ക്രിക്കറ്റ് വേൾഡ് കപ്പ് ഫൈനലിൽ ഓസ്ട്രേലിയയ്‌ക്കെതിരെ ഇന്ത്യ തോറ്റത് ഇതേ ഗ്രൗണ്ടിൽ ആയിരുന്നു. ഇതിന് പുറമേ, ഈ ടൂർണമെന്റിലെ സൂപ്പർ 8 മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് 70 റൺസിലധികം വ്യത്യാസത്തിൽ തോൽവി നേരിട്ടതും ഇവിടെ വെച്ചായിരുന്നു.
എന്നാൽ, മത്സരങ്ങൾ തോൽക്കാനുള്ള കാരണം സ്റ്റേഡിയത്തിന്റെ ശാപമാണ് എന്ന് ചിന്തിക്കാൻ പാടില്ലെന്നാണ് മുൻ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ പറയുന്നത്. “ഒരു സ്റ്റേഡിയത്തിൽ ഒരു മത്സരം തോറ്റാൽ അടുത്ത മത്സരം ജയിക്കാനും സാധിക്കും. അതിൽ വലിയ കാര്യമൊന്നുമില്ല. ആ സ്റ്റേഡിയത്തിൽ നമ്മൾ നിരവധി മത്സരങ്ങൾ ജയിച്ചിട്ടുണ്ട്. അത് കൊണ്ട് മോദി സ്റ്റേഡിയത്തിന് എന്തെങ്കിലും ശാപം കിട്ടിയതാണെന്ന് ചിന്തിക്കാൻ പാടില്ല'' അദ്ദേഹം പറഞ്ഞു.
അതേസമയം, ഇത്തരത്തിലുള്ള ചർച്ചകൾ ഇന്ത്യൻ ടീമിന്റെ ഡ്രസ്സിങ് റൂമിൽ ഉണ്ടാകാൻ സാധ്യതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ഘട്ടത്തിൽ പഴയ മത്സരത്തിന്റെ ഓർമ്മകൾ മനസ്സിൽ വരാം. ടീം എന്ന നിലയിൽ ഇപ്പോൾ അതിനെക്കുറിച്ചു ചിന്തിക്കുന്നതിൽ അർത്ഥമില്ലെന്നും അശ്വിൻ പറഞ്ഞു.
ഒരു കാലത്ത് ഇന്ത്യ ഐസിസി കിരീടം നേടാത്തത് വലിയ ചർച്ചയായിരുന്നു. വലിയ ടൂർണമെന്റുകളുടെ അവസാനഘട്ടങ്ങളിൽ എത്തുമ്പോൾ അതു ടീമിന് അധിക സമ്മർദ്ദം സൃഷ്ടിക്കാറുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ആ സാഹചര്യം മാറിയെന്നും അശ്വിൻ ഓർമ്മിപ്പിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates