ടി20 ലോകകപ്പ്; ആദ്യ ജയം ഓസീസിന്; ദക്ഷിണാഫ്രിക്കയെ തകര്‍ത്തത് അഞ്ച് വിക്കറ്റിന്

ടി20 ലോകകപ്പ്; ആദ്യ ജയം ഓസീസിന്; ദക്ഷിണാഫ്രിക്കയെ തകര്‍ത്തത് അഞ്ച് വിക്കറ്റിന്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on
2 min read

അബുദാബി: ടി20 ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ വീഴ്ത്തി വിജയത്തടുക്കമിട്ട് ഓസ്‌ട്രേലിയ. വിജയ ലക്ഷ്യമായ 119 റണ്‍സ് രണ്ട് പന്തുകള്‍ ശേഷിക്കെ ഓസ്‌ട്രേലിയ മറികടന്നു. അഞ്ച് വിക്കറ്റിനാണ് ഓസീസ് വിജയം സ്വന്തമാക്കിയത്. 

സ്‌കോര്‍: ദക്ഷിണാഫ്രിക്ക ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സ്. ഓ്‌സ്‌ട്രേലിയ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സ്. 

അവസരോചിത ബാറ്റിങുമായി സ്മിത്ത്

അനായസ വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസ്‌ട്രേലിയ തുടക്കത്തില്‍ പതറിയെങ്കിലും പിന്നീട് കരുതലോടെ കളിച്ച് വിജയം പിടിക്കുകയായിരുന്നു. 38 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായ ഓസീസിനെ നാലാമനായി ക്രീസിലെത്തിയ സ്റ്റീവന്‍ സ്മിത്ത് കരുതലോടെ കളിച്ച് മത്സരത്തിലേക്ക് തിരിച്ചെത്തിക്കുകയായിരുന്നു. 

പിന്നീട് മാര്‍ക്കസ് സ്റ്റോയിനിസ്, മാത്യു വെയ്ഡ് എന്നിവര്‍ പുറത്താകാതെ നിന്ന് കൂടുതല്‍ നഷ്ടങ്ങളിലാതെ ഓസീസിനെ വിജയ തീരത്തെത്തിച്ചു. സ്‌റ്റോയിനിസ് 16 പന്തുകള്‍ നേരിട്ട് നാല് ഫോറുകള്‍ സഹിതം 24 റണ്‍സും മാത്യു വെയ്ഡ് 10 പന്തില്‍ രണ്ട് ഫോറുകള്‍ സഹിതം 15 റണ്‍സും കണ്ടെത്തി. 

സ്മിത്ത് 34 പന്തുകള്‍ നേരിട്ട് 35 റണ്‍സുമായി മടങ്ങി. ഗ്ലെന്‍ മാക്‌സ്‌വെല്‍ (18), മിച്ചല്‍ മാര്‍ഷ് (11), ഡേവിഡ് വാര്‍ണര്‍ (14), ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് (പൂജ്യം) എന്നിവരാണ് പുറത്തായ ബാറ്റര്‍മാര്‍. 

ദക്ഷിണാഫ്രിക്കയ്ക്കായി ആന്റിച് നോക്യ രണ്ട് വിക്കറ്റുകള്‍ നേടി. കഗിസോ റബാഡ, കേശവ് മഹാരാജ്, ടബ്‌രിസ് ഷംസി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. 

പിടിച്ചു നിന്നത് മാര്‍ക്രം

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സാണ് കണ്ടെത്തിയത്. ടോസ് നേടി ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയെ ബാറ്റിങിന് അയയ്ക്കുകയായിരുന്നു. 

മികച്ച ബൗളിങുമായി ഓസീസ് ബൗളര്‍മാര്‍ കരുത്തു കാട്ടിയത് ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് വിനയായി. എയ്ഡന്‍ മാര്‍ക്രം മാത്രമാണ് പിടിച്ചു നിന്ന ഏക ബാറ്റ്‌സ്മാന്‍. താരം 36 പന്തില്‍ നിന്ന് ഒരു സിക്‌സും മൂന്ന് ഫോറുമടക്കം 40 റണ്‍സെടുത്തു. 

പഴുതില്ലാതെ ബൗളിങ്

ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടാം ഓവറില്‍ തന്നെ ക്യാപ്റ്റന്‍ ടെമ്പ ബവുമയെ (12) നഷ്ടമായി. പിന്നാലെ മൂന്നാം ഓവറില്‍ റാസ്സി വാന്‍ഡെര്‍ ഡുസനും (2) മടങ്ങി. ഹെയ്‌സല്‍വുഡെറിഞ്ഞ അഞ്ചാം ഓവറില്‍ മോശം ഷോട്ടിന് ശ്രമിച്ച ക്വിന്റണ്‍ ഡിക്കോക്കിന്റെ ബാറ്റില്‍ തട്ടി പന്ത് വിക്കറ്റിലേക്ക് വീണതോടെ ദക്ഷിണാഫ്രിക്കയുടെ തകര്‍ച്ചയും തുടങ്ങി. പുറത്താകുമ്പോള്‍ ഏഴ് റണ്‍സായിരുന്നു ഡിക്കോക്കിന്റെ സമ്പാദ്യം.

എട്ടാം ഓവറില്‍ ഹെയ്ന്റിച്ച് ക്ലാസെനെ (13) പുറത്താക്കി പാറ്റ് കമ്മിന്‍സ് ദക്ഷിണാഫ്രിക്കയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കി. പിന്നാലെ 14ാം ഓവറില്‍ ആദം സാംപയെ സ്വീപ് ചെയ്യാനുള്ള ശ്രമത്തിനിടെ ഡേവിഡ് മില്ലര്‍ (16) വിക്കറ്റിന് മുന്നില്‍ കുടുങ്ങിയതോടെ ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷ മാര്‍ക്രം മാത്രമായി. എന്നാല്‍ 18ാം ഓവറില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് മാര്‍ക്രമിനെ മാക്‌സ്‌വെല്ലിന്റെ കൈയിലെത്തിച്ചതോടെ അവരുടെ പ്രതീക്ഷകളും അവസാനിച്ചു. 

ഡ്വെയ്ന്‍ പ്രെറ്റോറിയസ് (1), കേശവ് മാഹാരാജ് (0), ആന്റിച്ച് നോര്‍ക്യ (2) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. ഓസീസിനായി ഹെയ്‌സല്‍വുഡും ആദം സാംപയും മിച്ചല്‍ സ്റ്റാര്‍ക്കും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com