

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് ഇന്ത്യക്ക്. ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. ആര്‍ അശ്വിന്‍ പ്ലെയിങ് ഇലവനില്‍ തിരിച്ചെത്തി. ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ സ്ഥാനം നിലനിര്‍ത്തി. ജോഷ് ഹെയ്സൽവുഡിനു പകരം ഓസീസ് ടീമിൽ സ്കോട്ട് ബോളണ്ട് ഇടം കണ്ടു.
പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 150 റണ്‍സിനു പുറത്തായിരുന്നു. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ കിടിലന്‍ ബാറ്റിങുമായി ടീം തിരിച്ചടിച്ച് 295 റണ്‍സിന്റെ ഗംഭീര വിജയമാണ് സ്വന്തമാക്കിയത്. ഈ വിജയം നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. മറുഭാഗത്ത് ഓസീസ് ശക്തമായി തിരിച്ചടിക്കാനുള്ള കോപ്പുകൂട്ടലിലാണ്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലെ ഫൈനലുറപ്പിക്കാന്‍ ഇനിയുള്ള പോരാട്ടങ്ങള്‍ ഓസീസിന് നിര്‍ണായകമാണ്.
രോഹിത് വന്നെങ്കിലും ആദ്യ ടെസ്റ്റിലെ ഓപ്പണിങ് സഖ്യമായ കെഎല്‍ രാഹുല്‍- യശസ്വി ജയ്‌സ്വാള്‍ കൂട്ടുകെട്ടു തന്നെയായിരിക്കും ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യുക. രോഹിത് മധ്യനിരയില്‍ കളിക്കും. നായകന്‍ തന്നെ ഇക്കാര്യം ഇന്നലെ വ്യക്തമാക്കിയിരുന്നു. രാഹുല്‍- യശസ്വി സഖ്യം പെര്‍ത്തില്‍ രണ്ടാം ഇന്നിങ്‌സില്‍ ക്ലിക്കായതും ഇന്ത്യക്ക് കരുത്താണ്.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, യശസ്വി ജയ്‌സ്വാള്‍, വിരാട് കോഹ്‌ലി, ശുഭ്മാന്‍ ഗില്‍, ഋഷഭ് പന്ത്, ആര്‍ അശ്വിന്‍, ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി, ജസ്പ്രിത് ബുംറ, മുഹമ്മദ് സിറാജ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates