

ഡര്‍ബന്‍: ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പര സ്വന്തമാക്കി ഓസ്‌ട്രേലിയ. രണ്ടാം ടി20യില്‍ എട്ട് വിക്കറ്റിന്റെ വിജയം പിടിച്ചാണ് ഓസീസ് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-0ത്തിനു ഉറപ്പിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തു. വെറും 14.5 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഓസ്‌ട്രേലിയ 168 റണ്‍സെടുത്താണ് വിജയവും പരമ്പരയും ഉറപ്പാക്കിയത്.
രണ്ടാം മത്സരത്തിലും ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് അര്‍ധ സെഞ്ച്വറിയുമായി പുറത്താകാതെ നിന്നു ടീമിന്റെ ടോപ് സ്‌കോററായി. ആദ്യ മത്സരത്തിലും ടീമിന്റെ വിജയത്തില്‍ മാര്‍ഷ് നിര്‍ണായകമായി. ഒന്നാം ടി20യില്‍ പുറത്താകാതെ 49 പന്തില്‍ താരം അടിച്ചെടുത്തത് 92 റണ്‍സ്. രണ്ടാം പോരാട്ടത്തില്‍ വെറും 39 പന്തില്‍ അടിച്ചെടുത്തത് 79 റണ്‍സ്. ആറ് സിക്‌സും എട്ട് ഫോറും സഹിതമായിരുന്നു ഉജ്ജ്വല ബാറ്റിങ്.
ഓപ്പണര്‍ മാത്യു ഷോട്ടും തിളങ്ങി. താരം 30 പന്തില്‍ നാല് സിക്‌സും ഏഴ് ഫോറും സഹിതം 66 റണ്‍സെടുത്തു. ട്രാവിസ് ഹെഡാണ് പുറത്തായ മറ്റൊരു താരം. 18 റണ്‍സാണ് സഹ ഓപ്പറുടെ സമ്പാദ്യം. ജോഷ് ഇംഗ്ലിസ് രണ്ട് റണ്ണുമായി പുറത്താകാതെ നിന്നു.
ടോസ് നേടി ഓസ്‌ട്രേലിയ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. സീന്‍ അബ്ബോട്ട് ഓസീസിനായി മികച്ച ബൗളിങ് പുറത്തെടുത്തു. താരം നാലോവറില്‍ 22 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. നതാന്‍ എല്ലിനും ഓസീസിനായി തിളങ്ങി. എല്ലിസും 25 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ പോക്കറ്റിലാക്കി. ജാസന്‍ ബെഹറന്റോഫ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.
ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം (38 പന്തില്‍ 49), ടെംബ ബവുമ (17 പന്തില്‍ 35), ട്രിസ്റ്റന്‍ സ്റ്റബ്‌സ് (27) എന്നിവര്‍ മാത്രമാണ് കാര്യമായ സംഭവാന നല്‍കിയത്. മാര്‍ക്രം മൂന്ന് ഫോറും രണ്ട് സിക്‌സും തൂക്കി. ബവുമ ആറ് ഫോറും ഒരു സിക്‌സും പറത്തി.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates