2010ൽ ശ്രീലങ്കയ്‌ക്കെതിരായ ഏകദിനത്തിലാണ് സേവ്യർ ദോഹർട്ടി ഓസിസ് ജേഴസി അണിഞ്ഞ് രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറുന്നത്. അതേ വർഷം ഇംഗ്ലണ്ടിനെതിരെ സിഡ്നിയിൽ ആദ്യ രാജ്യാന്തര ടെസ്റ്റിനിറങ്ങി. ഇന്ത്യയ്‌ക്കെതിരെ സിഡ്നിയിലായിരുന്നു ട്വന്റി20 അരങ്ങേറ്റം. 2015ൽ ഏകദിന ലോകകപ്പ് നേടിയ ഓസ്ട്രേലിയൻ ടീമിൽ അംഗമായിരുന്ന ദോഹർട്ടി ക്രിക്കറ്റിൽ നിന്ന് വിരമിച്ചശേഷം ആശാരിപ്പണിയിലേക്കു തിരിഞ്ഞിരിക്കുന്നു എന്ന വാർത്ത ആരാധകരെ അത്ഭുതപ്പെടുത്തുകയാണ്.
2016–17 സീസണിലാണ് രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് സേവ്യർ ദോഹർട്ടി വിരമിക്കൽ പ്രഖ്യാപിച്ചത്. പരിശീലകൻ, കമന്റേറ്റർ, ടിവി അവതാരകൻ, അംപയർ, ക്രിക്കറ്റ് അക്കാദമി ചുമതലകൾ എന്നിങ്ങനെ വിരമിച്ച താരങ്ങൾ ഏറ്റെടുക്കുന്ന പതിവ് ജോലികൾ വിട്ട് വ്യത്യസ്തമായ ഒരു തൊഴിൽ വശത്താക്കുകയാണ് ദോഹർട്ടി. ഓസ്ട്രേലിയൻ ക്രിക്കറ്റ് താരങ്ങളുടെ സംഘടനയായ എസിഎ ആണ് സ്പിന്നറുടെ വേഷം അഴിച്ചുവച്ച് പുതിയ തൊഴിൽ കണ്ടെത്തിയ ദോഹർട്ടിയുടെ ചിത്രവും വിഡിയോയും പുറത്തുവിട്ടത്.
‘ആശാരിപ്പണി പഠിക്കാൻ തുടങ്ങിയിട്ട് കുറച്ചുനാളായി. പുതിയ തൊഴിൽ ഞാൻ ആസ്വദിക്കുന്നുണ്ട്. എന്നും പുതിയ കാര്യങ്ങൾ പഠിക്കുന്ന കൈത്തൊഴിലാണിത്. ക്രിക്കറ്റുമായി യാതൊരു ബന്ധവുമില്ലെന്നേയുള്ളൂ’, വിഡിയോയിൽ ദോഹർട്ടി പറയുന്നതിങ്ങനെ. വിരമിക്കൽ പ്രഖ്യാപിച്ചപ്പോൾ ഇനിയെന്ത് ചെയ്യുമെന്ന കാര്യത്തെക്കുറിച്ച് തനിക്ക് യാതൊരു ധാരണയുമില്ലായിരുന്നെന്നും ആദ്യത്തെ ഒരു വർഷം കിട്ടിയ ജോലിയെല്ലാം ചെയ്തു തള്ളിനീക്കുവായിരുന്നെന്നും ദോഹർട്ടി പറഞ്ഞു.
പുതിയ തൊഴിൽ കണ്ടെത്താൻ എസിഎ സഹായിച്ചെന്നും ദോഹർട്ടി വിഡിയോയിൽ പറയുന്നുണ്ട്. സാമ്പത്തിക സഹായം നൽകിയും ഇനിയെന്തു ചെയ്യുമെന്ന ആശയക്കുഴപ്പത്തിൽ സഹായിച്ചും അവർ ഒപ്പം നിന്നെന്നാണ് താരം പറഞ്ഞത്.
നാലു ടെസ്റ്റുകളിൽനിന്ന് ഏഴു വിക്കറ്റും 60 ഏകദിനങ്ങളിൽനിന്ന് 55 വിക്കറ്റുകളുമാണ് സ്പിന്നർ ദോഹർട്ടിയുടെ സമ്പാദ്യം. 11 രാജ്യാന്തര ട്വന്റി20 മത്സരങ്ങളിൽനിന്ന് 10 വിക്കറ്റും നേടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates