മുംബൈ: ആദ്യ 8 കളിയില്‍ നിന്ന് 104 റണ്‍സായിരുന്നു റയാന്‍ പരാഗിന്റെ സമ്പാദ്യം. പ്ലേയിങ് ഇലവനില്‍ പരാഗിനെ ഉള്‍പ്പെടുത്തുന്നത് എന്തിനെന്ന ചോദ്യം പല കോണുകളില്‍ നിന്ന് ശക്തമായി. എന്നാല്‍ നിര്‍ണായക സമയത്ത് ടീമിനെ തുണച്ച് അതിനെല്ലാമുള്ള മറുപടി റയാന്‍ നല്‍കി. ബാറ്റിങ് മികവിനൊപ്പം ഗ്രൗണ്ടിലെ കൊമ്പുകോര്‍ക്കല്‍ കൂടിയായതോടെ ബാംഗ്ലൂരിന് എതിരായ കളിയില്‍ പരാഗായിരുന്നു ഹൈലൈറ്റ്.
31 പന്തില്‍ നിന്ന് 56 റണ്‍സ് നേടിയ പരാഗിന്റെ ഇന്നിങ്‌സ് ആണ് രാജസ്ഥാനെ 144 എന്ന ടോട്ടലിലേക്ക് എത്താന്‍ തുണച്ചത്. അവസാന ഓവറില്‍ പരാഗ് അടിച്ചെടുത്തത് 18 റണ്‍സും. എന്നാല്‍ രാജസ്ഥാന്‍ ഇന്നിങ്‌സ് അവസാനിച്ചതിന് ശേഷം ഡ്രസ്സിങ് റൂമിലേക്ക് തിരികെ മടങ്ങവെ ബാംഗ്ലൂര്‍ ബൗളര്‍മാരായ സിറാജും ഹര്‍ഷല്‍ പട്ടേലും പരാഗുമായി കൊമ്പുകോര്‍ത്തു.
ഹസ്തദാനം നിഷേധിച്ച് ഹര്‍ഷല്‍
ഗ്രൗണ്ടിലേക്ക് മടങ്ങുകയായിരുന്ന പരാഗ് പിന്നിലേക്ക് തിരിഞ്ഞ് ഹര്‍ഷലും സിറാജും തമ്മില്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയാണ് ചെയ്തത്. രാജസ്ഥാന്റെ സപ്പോര്‍ട്ട് സ്റ്റാഫ് അടുത്തെത്തി ഇരു കൂട്ടരേയും മാറ്റി. എന്താണ് ഇവര്‍ക്കിടയിലെ പ്രശ്‌നത്തിന് കാരംണം എന്ന് വ്യക്തമല്ല.
മത്സരം അവസാനിച്ചതിന് ശേഷം റയാന്‍ പരാഗ് ഹസ്തദാനം നല്‍കാന്‍ ഹര്‍ഷലിന്റെ അടുത്തേക്ക് എത്തിയെങ്കിലും കൈ കൊടുക്കാന്‍ ഹര്‍ഷല്‍ തയ്യാറായില്ല. ഇത് പരാഗിനേയും ഞെട്ടിച്ചു. 20കാരനോട് ഈ വിധം പെരുമാറിയതിന്റെ പേരില്‍ ഹര്‍ഷലിന് എതിരെ വലിയ വിമര്‍ശനവും ഉയരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
