

ന്യൂഡൽഹി: ബംഗളൂരു എഫ്സിയോട് മാലിദ്വീപ് വിട്ടുപോകാൻ മാലിദ്വീപ് കായിക മന്ത്രിയുടെ നിർദേശം. കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന്റെ പേരിലാണ് നടപടി. സംഭവത്തിൽ ബംഗളൂരു എഫ്സി ഉടമ പാർഥ് ജിൻഡാൽ മാപ്പ് ചോദിച്ചു.
ഐഎസ്എൽ ടീമായ ബംഗളൂരു എഫ്സിയിലെ മൂന്ന് വിദേശ താരങ്ങളും സപ്പോർട്ട് സ്റ്റാഫിലുള്ളവരുമാണ് കോവിഡ് പ്രോട്ടോക്കോൾ ലംഘനം നടത്തിയത്. എന്നാൽ ഏത് തരത്തിലാണ് ഇവർ പ്രോട്ടോക്കോൾ ലംഘിച്ചതെന്ന് വ്യക്തമല്ല. എഎഫ്സി കപ്പ് പ്ലേഓഫിനായി വെള്ളിയാഴ്ചയാണ് ബംഗളൂരു എഫ്സി ഇവിടെ എത്തിയത്.
അംഗീകരിക്കാൻ സാധിക്കാത്ത പെരുമാറ്റമാണ് ബംഗളൂരു എഫ്സിയിൽ നിന്നുണ്ടായത്. ഹെൽത്ത് പ്രൊട്ടക്ഷൻ ഏജൻസിയടെ കർശനമായ മാർഗ നിർദേശങ്ങൾ ബംഗളൂരു പാലിച്ചില്ല. ക്ലബ് ഉടനെ തന്നെ മാലിദ്വീപ് വിട്ട് പോവേണ്ടതാണ്. ഇതുപോലുള്ള പെരുമാറ്റങ്ങൾ അനുവദിക്കാൻ സാധിക്കില്ല, ട്വിറ്ററിൽ മാലിദ്വീപ് കായിക മന്ത്രി വ്യക്തമാക്കി.
മൂന്ന് വിദേശ കളിക്കാരുടേയും സപ്പോർട്ട് സ്റ്റാഫിന്റേയും ഭാഗത്ത് നിന്നുണ്ടായ മോശം പെരുമാറ്റത്തിന് ബംഗളൂരു എഫ്സിക്ക് വേണ്ടി ഞാൻ ക്ഷമ ചോദിക്കുകയാണ്. ഈ കളിക്കാർക്കും സ്റ്റാഫിനും എതിരെ ശക്തമായ നടപടി സ്വീകരിക്കും. ഇങ്ങനെയൊന്ന് ഇനി ആവർത്തിക്കില്ലെന്ന് ഉറപ്പ് നൽകുന്നതായും ജിൻഡാൽ ട്വിറ്ററിൽ കുറിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates