

ലണ്ടൻ: ചെൽസിയുടെ പുതിയ പരിശീലകനായി മൗറീസിയോ പൊചെറ്റിനോ സ്ഥാനമേറ്റു. രണ്ട് വർഷത്തെ കരാറിലാണ് പൊചെറ്റിനോ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ എത്തുന്നത്. ജൂലൈ ഒന്ന് മുതൽ അദ്ദേഹം പ്രവർത്തനം തുടങ്ങും.
നേരത്തെ ടോട്ടനം ഹോട്സ്പറിനെ ദീർഘനാൾ പരിശീലിപ്പിച്ച കോച്ചാണ് പൊചെറ്റിനോ. സ്പേഴ്സിനെ ചാമ്പ്യൻസ് ലീഗ് ഫൈനൽ വരെ എത്തിക്കാനും അദ്ദേഹത്തിന് സാധിച്ചു. പിന്നീട് ഫ്രഞ്ച് ലീഗ് വൺ ടീം പിഎസ്ജിയുടെ പരിശീലകനായി എത്തിയെങ്കിലും അവിടെ അധികകാലം നിന്നില്ല. ഇതിനു ശേഷം മറ്റൊരു ടീമിന്റേയും ചുമതല അദ്ദേഹം ഏറ്റെടുത്തിരുന്നില്ല.
പരിശീലകർ വാഴാത്ത ക്ലബായ ചെൽസിയിലേക്ക് 51കാരൻ എത്തുമ്പോൾ അടുത്ത സീസണിൽ ടീം മികവ് വീണ്ടെടുക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഗ്രഹാം പോട്ടറെ പുറത്താക്കിയ ശേഷം മുൻ താരവും പരിശീലകനുമായ ഫ്രാങ്ക് ലംപാർഡിനെ താത്കാലിക പരിശീലകനാക്കിയാണ് ടീം ഈ സീസൺ അവസാനിപ്പിച്ചത്.
മികച്ച താരങ്ങളെ ടീമിലെത്തിച്ചിട്ടും ഈ സീസണിൽ വൻ തകർച്ചയാണ് ചെൽസി നേരിട്ടത്. പ്രീമിയർ ലീഗിൽ 12ാം സ്ഥാനത്താണ് അവർ ഫിനിഷ് ചെയ്തത്. 38 മത്സരങ്ങളിൽ 11വീതം ജയവും സമനിലയും 16 തോൽവികളുമാണ് ചെൽസി നേരിട്ടത്. അടുത്ത വർഷത്തെ യൂറോപ്യൻ പോരാട്ടങ്ങളിൽ ഒന്നിൽ പോലും യോഗ്യതയും അവർക്കില്ല. പൊചെറ്റിനോയ്ക്ക് മുന്നിൽ വലിയ വെല്ലുവിളികളാണ് നിൽക്കുന്നതെന്ന് സാരം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates