

ലണ്ടന്‍: നിലവിലെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്‍മാരുമായ ചെല്‍സി ഈ സീസണിലെ പോരാട്ടങ്ങള്‍ക്ക് കഴിഞ്ഞ ദിവസം വിജയത്തോടെ തുടക്കമിട്ടിരുന്നു. വിയ്യാറലിനെ കീഴടക്കി യുവേഫ സൂപ്പർ കപ്പും സ്വന്തമാക്കിയതിന് പിന്നെലായായിരുന്നു പ്രീമിയർ ലീഗിലെ ആദ്യ പോരാട്ടം വിജയിച്ചത്. ടീമിന്റെ പരിശീലന സമയത്ത് ആരാധകര്‍ക്ക് ക്ലബ് ഇപ്പോള്‍ പ്രവേശനാനുമതിയും നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന ക്ലബിന്റെ ട്രെയ്‌നിങ് സെഷനിടെ നടന്ന സംഭവം ഇപ്പോള്‍ വിവാദമായി മാറുകയാണ്.
ക്ലബ് മൈതാനത്ത് പരിശീലനം നടത്തുന്നതിനിടെ ഗ്യാലറിയിലുണ്ടായിരുന്ന ഒരു ആരാധിക ടീമിലെ മുന്നേറ്റ താരമായ ടിമോ വെര്‍ണറെ അധിക്ഷേപിക്കുന്നതിന്റെ വീഡിയോ ഇപ്പോള്‍ പുറത്തു വന്നു. സോഷ്യല്‍ മീഡിയയില്‍ വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്. ആരാധിക വിളിച്ചു പറയുന്ന വാക്കുകള്‍ മൈക്രോഫോണ്‍ പിടിച്ചെടുത്തതിനാല്‍ വാക്കുകള്‍ വ്യക്തമായി കേള്‍ക്കാനും സാധിക്കും.
'വെര്‍ണറെ ഈ ടീമില്‍ നിന്ന് ഒഴിവാക്കിയാല്‍ നമുക്ക് കാര്യങ്ങളെല്ലാം ശരിയാക്കാം'- പിന്നാലെ വെര്‍ണറിനെ ചൂണ്ടി അവര്‍- 'ക്ലബില്‍ നിന്ന് ഇറങ്ങി പോകു'- എന്ന് പ്രകോപനപരമായി ആക്രോശിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. എന്നാല്‍ ആരാധികയെ എതിര്‍ത്ത് വ്യാപകമായി തന്നെ സാമൂഹിക മാധ്യമങ്ങളില്‍ അഭിപ്രായം ഉയരുന്നുണ്ട്. ആരാധികയെ ഗ്യാലറിയിലേക്ക് കടത്തരുതെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു.
2020ല്‍ ബുണ്ടസ് ലീഗ ക്ലബ് ആര്‍പി ലെയ്പ്‌സിഗില്‍ നിന്നാണ് വെര്‍ണര്‍ ചെല്‍സി സ്‌ക്വാഡിലേക്ക് എത്തിയത്. ജര്‍മന്‍ താരത്തിന്റെ ഗോളടി മികവാണ് അന്ന് പരിശീലകനായിരുന്ന ഫ്രാങ്ക് ലംപാര്‍ഡിനെ ആകര്‍ഷിച്ചത്. ലെയ്പ്‌സിഗിനായി സീസണില്‍ മിന്നും ഫോമില്‍ കളിച്ച വെര്‍ണര്‍ക്ക് പക്ഷേ ചെല്‍സിയില്‍ ഇതുവരെ കാര്യമായ ഒരു പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല.
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
