ന്യൂഡല്‍ഹി: ഇന്ത്യയുടെ നാറ്റ് വെസ്റ്റ് ട്രോഫി ജയത്തിന്റെ 20ാം വാര്‍ഷികമാണ് കഴിഞ്ഞ് ദിവസം ക്രിക്കറ്റ് പ്രേമികള്‍ ആഘോഷിച്ചത്. ലോര്‍ഡ്‌സ് ബാല്‍ക്കണിയില്‍ നിന്ന് ഷര്‍ട്ടൂരി വീശിയ ഗാംഗുലിയുടെ ഹീറോയിസവും യുവി-കൈഫ് സഖ്യത്തിന്റെ ചെറുത്തു നില്‍പ്പും വീണ്ടും ക്രിക്കറ്റ് ലോകത്തിന്റെ ഓര്‍മകളിലെത്തി. എന്നാല്‍ ഇവിടെ അധികം ആര്‍ക്കും അറിയാത്തൊരു കാര്യം വെളിപ്പെടുത്തുകയാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍.
326 റണ്‍സ് ചെയ്‌സ് ചെയ്യവെ 146-5 എന്ന നിലയിലേക്ക് ഇന്ത്യ വീണിരുന്നു. എന്നാല്‍ 69 റണ്‍സ് എടുത്ത യുവരാജ് സിങ്ങിന്റേയും 87 റണ്‍സ് എടുത്ത മുഹമ്മദ് കൈഫിന്റേയും കൂട്ടുകെട്ട് രണ്ട് വിക്കറ്റ് ജയത്തിലേക്ക് ഇന്ത്യയെ നയിച്ചു. ഇവിടെ കൈഫും യുവിയും ക്രീസില്‍ നില്‍ക്കുന്ന സമയം ടീം ഡ്രസ്സിങ് റൂമിലെ അന്തരീക്ഷത്തെ കുറിച്ചാണ് സച്ചിന്‍ പറയുന്നത്.
25ാം ഓവര്‍ അവസാനിക്കുമ്പോഴേക്കും നമ്മുക്ക് 5 വിക്കറ്റ് നഷ്ടമായി. വിക്കറ്റുകള്‍ നഷ്ടമായത് ഞങ്ങളെ നിരാശപ്പെടുത്തി. ആ സമയം ക്രീസിലുണ്ടായത് യുവ ബാറ്റേഴ്‌സ് ആണ്. യുവിയുടെ കരിയര്‍ ആരംഭിച്ചിട്ട് രണ്ടര വര്‍ഷം. കൈഫ് ടീമിലേക്ക് എത്തിയതേ ഉള്ളു, സച്ചിന്‍ പറയുന്നു.
എന്നാല്‍ നമുക്ക് ആ ഊര്‍ജം കാണാനാവും. സിംഗിളുകള്‍ അവര്‍ ഡബിളാക്കി. ബൗണ്ടറികള്‍ നേടി. ഡ്രസ്സിങ് റൂമില്‍ നിന്ന് അവര്‍ക്ക് സന്ദേശം എത്തിക്കൊണ്ടിരുന്നു. യുവി ആക്രമിക്കുമ്പോള്‍ കൈഫ് സപ്പോര്‍ട്ടിങ് റോളിലായി. കൈഫ് ആക്രമിക്കുമ്പോള്‍ യുവി നേരെ തിരിച്ചും. യുവി പുറത്തായപ്പോള്‍ കൈഫ് ഉത്തരവാദിത്വം ഏറ്റെടുത്ത് അവസാനം വരെ നിന്നു...ഡ്രസ്സിങ് റൂമില്‍ ഇരിക്കുന്ന പൊസിഷനില്‍ നിന്ന് മാറരുത് എന്ന് ഞങ്ങള്‍ തീരുമാനിച്ചു. അത് ഞാന്‍ എല്ലാവരോടും പറഞ്ഞു, സച്ചിന്‍ വെളിപ്പെടുത്തുന്നു.
ദാദ ജേഴ്‌സിയൂരി വീശിയത് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ആര്‍ക്കും അറിയാത്ത മറ്റൊരു കഥയുണ്ട്. മത്സരത്തിന് ശേഷം യുവിയും കൈഫും എന്റെ പക്കല്‍ വന്നു. ഞങ്ങള്‍ നന്നായി കളിച്ചു. എന്നാല്‍ ഇതിലും നന്നായി കളിക്കാന്‍ ഞങ്ങള്‍ എന്താണ് ചെയ്യേണ്ടത് എന്നാണ് അവര്‍ക്ക് അറിയേണ്ടിയിരുന്നത്. നിങ്ങള്‍ രാജ്യത്തിന് വേണ്ടി ടൂര്‍ണമെന്റ് ജയിച്ച് കഴിഞ്ഞു. ഇതില്‍ കൂടുതല്‍ എന്ത് ചെയ്യാനാണ് എന്നാണ് ഞാന്‍ അവര്‍ക്ക് മറുപടി നല്‍കിയത്, സച്ചിന്‍ പറയുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates