

ആംസ്റ്റർഡാം: ബെയ്ലിന്റെ വെയിൽസിനെ എതിരില്ലാത്ത നാല് ഗോളിന് തകർത്ത് യൂറോ കപ്പിന്റെ അവസാന എട്ടിലേക്ക് പറന്ന് ഡെൻമാർക്ക്. കാസ്പർ ഡോൾബെർഗിന്റെ ഇരട്ട ഗോളാണ് വിജയ മാർജിൻ ഉയർത്താൻ ഡെൻമാർക്കിനെ തുണച്ചത്.
27ാം മിനിറ്റിൽ പെനാൽറ്റി ഏരിയയിൽ ഡാംസ്ഗാർഡിൽ നിന്ന് ലഭിച്ച പാസിൽ പിഴവുകളില്ലാതെ കാസ്പർ ഗോൾ വല കുലുക്കി. 48ാം മിനിറ്റിൽ ലീഡ് ഉയർത്തി വീണ്ടും കാസ്പർ എത്തി. വെയ്ൽസ് ഡിഫന്റർ നെക്കോ വില്യംസിന്റെ പിഴവിൽ നിന്നാണ് രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഡെൻമാർക്ക് ഗോൾ കണ്ടെത്തിയത്.
ഡെൻമാർക്ക് താരം ബ്രാത്വെയ്റ്റിന്റെ പാസ് വെയ്ൽസ് പ്രതിരോധ നിര താരം നെക്കോയുടെ കാലുകളിലേക്ക് എത്തിയിരുന്നു. എന്നാൽ ക്ലിയർ ചെയ്യുന്നതിൽ പിഴച്ചു. ഈ പന്ത് എത്തിയത് കാസ്പറുടെ അടുത്തേക്ക്. ഇത്തവണയും കാസ്പറിന്റെ ഫിനിഷിങ് പിഴച്ചില്ല. ബെയ്ലിലൂടെ കഴിഞ്ഞ തവണത്തെ യൂറോ കപ്പ് സെമി ഫൈനലിസ്റ്റുകൾ ആക്രമിച്ച് കളിച്ചെങ്കിലും ഗോൾ മാത്രം അകന്ന് നിന്നു.
88ാം മിനിറ്റിൽ യോക്കിം മേലിലൂടെയാണ് ഡെൻമാർക്ക് സ്കോർ ലൈൻ 3-0ലേക്ക് എത്തിച്ചത്. യെൻസണിലിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ബോക്സിനുള്ളിൽ ആക്രമണം നടത്തിയുള്ള യോക്കിം മേലിന്റെ ഗോൾ. 89ാം മിനിറ്റിൽ 10 പേരായി ചുരുങ്ങിയതോടെെ വെയിൽസിന് വീണ്ടും പ്രഹരം. ഹാരി വിൽസനാണ് പുറത്തേക്ക് പോയത്. ഇഞ്ചുറി ടൈമിൽ ബ്രാത്വെയ്റ്റ് ഗോൾ വല കുലുക്കിയെങ്കിലും റഫറി ആദ്യം അംഗീകരിച്ചില്ല. എന്നാൽ വാറിന്റെ സഹായത്തിൽ ഓഫ് സൈഡ് അല്ലെന്ന് വ്യക്തമായതോടെ ഡെൻമാർക്കിന്റെ അക്കൗണ്ടിലേക്ക് നാലാം ഗോൾ എത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates