ശുഭ്മാന്‍ ഗില്ലില്‍ ടെസ്റ്റ് ക്യാപ്റ്റന്‍സി അടിച്ചേല്‍പ്പിക്കരുത്; പകരം ഈ സീനിയര്‍ താരം നായകനാകട്ടെ: ശ്രീകാന്ത്

ഗില്‍ ടെസ്റ്റ് ടീമില്‍ സ്ഥാനം ഉറപ്പിക്കുകയാണ് ആദ്യം ചെയ്യേണ്ടത്
Shubman Gill
ശുഭ്മാന്‍ ഗില്‍
Updated on
1 min read

മുംബൈ: രോഹിത് ശര്‍മ്മയ്ക്ക് പിന്നാലെ വിരാട് കോഹ് ലിയും ടെസ്റ്റ് ടീമില്‍ നിന്നും വിരമിച്ചതോടെ, പുതിയ നായകനെയും നാലാം നമ്പറില്‍ പുതിയ താരത്തെയും കണ്ടെത്തുകയെന്ന ദൗത്യത്തിലാണ് ബിസിസിഐ. രോഹിതിന് പകരം ഇംഗ്ലണ്ട് ടൂറിന് പുതിയ നായകനായി യുവതാരം ശുഭ്മാന്‍ ഗില്ലിന്റെ പേരാണ് പരിഗണിക്കപ്പെടുന്നത്. എന്നാല്‍ ഗില്ലിനു പകരം മറ്റൊരു സീനിയര്‍ താരത്തിന്റെ പേരാണ് മുന്‍ കളിക്കാരനും മുന്‍ ചീഫ് സെലക്ടറുമായ കൃഷ്ണമാചാരി ശ്രീകാന്ത് നിര്‍ദേശിക്കുന്നത്.

ശുഭ്മാന്‍ ഗില്ലില്‍ ടെസ്റ്റ് ക്യാപ്റ്റന്‍സി അടിച്ചേല്‍പ്പിക്കരുത്, പകരം ജസ്പ്രീത് ബുംറയാണ് ഏറ്റവും നല്ല ഓപ്ഷന്‍ എന്നാണ് ശ്രീകാന്ത് പറയുന്നത്. ഗില്‍ ടെസ്റ്റ് ടീമില്‍ സ്ഥാനം ഉറപ്പിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. നിലവിലെ സാഹചര്യങ്ങളില്‍ ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയ തുടങ്ങിയ ടീമുകള്‍ക്കെതിരെ ഗില്ലിന് അന്തിമ ഇലവനില്‍ അപ്പോള്‍ സ്ഥാനം ഉറപ്പില്ലാത്ത അവസ്ഥയാണെന്നും ശ്രീകാന്ത് പറഞ്ഞു.

ജസ്പ്രീത് ബുംറയ്ക്ക് ക്യാപ്റ്റന്‍സി നല്‍കുന്നത് അമിത ഭാരം അടിച്ചേല്‍പ്പിക്കലാകുമെന്ന വാദം ശ്രീകാന്ത് തള്ളി. നിലവില്‍ ബുംറയാണ് മികച്ച ഓപ്ഷന്‍. കെ എല്‍ രാഹുലിനെയോ, ഋഷഭ് പന്തിനെയോ ഉപനായകനാക്കാവുന്നതാണ്. ഒരു പര്യടനത്തില്‍ ഒന്നോ രണ്ടോ ടെസ്റ്റുകള്‍ക്ക് ബുംറ ലഭ്യമല്ലെങ്കില്‍ ഇവര്‍ക്ക് ടീമിനെ നയിക്കാവുന്നതാണ്. കൂടാതെ, കെ എല്‍ രാഹുലും നായക സ്ഥാനത്തേക്ക് പരിഗണിക്കാവുന്ന താരമാണെന്ന് ശ്രീകാന്ത് അഭിപ്രായപ്പെട്ടു.

റെഡ്-ബോള്‍ ക്രിക്കറ്റിന് വിരാട് കോഹ്ലി നല്‍കിയ സംഭാവനകളെ ശ്രീകാന്ത് പ്രശംസിച്ചു. രോഹിത് ശര്‍മ്മ വിരമിച്ച സാഹചര്യത്തില്‍ ഓപ്പണര്‍ സ്ഥാനത്തേക്ക് തമിഴ്‌നാട് താരം സായ് സുദര്‍ശനെ ടീമിലെടുക്കണം. യശസ്വി ജയ്‌സ്വാളും സുദര്‍ശനും ചേര്‍ന്ന് ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യട്ടെ. ഐപിഎല്ലിലെ മികച്ച റണ്‍വേട്ടക്കാരിലൊരാളാണ് സായ് സുദര്‍ശനെന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ ഈ മാസം 23 നോ 24 നോ തെരഞ്ഞെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com