

മാഞ്ചസ്റ്റര്‍: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടി20 പോരാട്ടത്തില്‍ റെക്കോര്‍ഡ് സ്‌കോറുയര്‍ത്തി ഇംഗ്ലണ്ട്. ടി20യില്‍ 300 സ്‌കോര്‍ അടിച്ചുകൂട്ടുന്ന മൂന്നാമത്തെ രാജ്യമായി ഇംഗ്ലണ്ട് മാറി. ഐസിസിയില്‍ ഫുള്‍ മെമ്പര്‍ഷിപ്പുള്ള ഒരു രാജ്യം ആദ്യമായി ടി20യില്‍ 300 കടന്നു എന്ന പ്രത്യേകതയും ടീം ടോട്ടലിനുണ്ട്. 2 വിക്കറ്റ് നഷ്ടത്തില്‍ അവര്‍ അടിച്ചെടുത്തത് 304 റണ്‍സ്. പ്രോട്ടീസിന്റെ മറുപടി വെറും 16.1 ഓവറില്‍ 158 റണ്‍സില്‍ അവസാനിക്കുകയും ചെയ്തു. ഇംഗ്ലണ്ടിന് 146 റണ്‍സ് ജയം.
ടി20 ക്രിക്കറ്റിലെ പല പുതിയ ബഞ്ച് മാർക്കുകൾ സൃഷ്ടിച്ച ബാറ്റിങ് വിരുന്നാണ് മാഞ്ചസ്റ്ററില്‍ കണ്ടത്. 60 പന്തില്‍ 8 സിക്‌സും 15 ഫോറും സഹിതം 141 റണ്‍സ് അടിച്ചെടുത്ത് പുറത്താകാതെ നിന്ന ഫില്‍ സാള്‍ട്ട്, വെറും 30 പന്തില്‍ 7 സിക്‌സും 8 ഫോറും സഹിതം 83 റണ്‍സ് കണ്ടെത്തിയ ജോസ് ബട്‌ലര്‍ എന്നിവരുടെ മാരക ബാറ്റിങാണ് സ്‌കോര്‍ 300 കടക്കുന്നതില്‍ നിര്‍ണായകമായത്. 14 പന്തില്‍ 26 റണ്‍സെടുത്ത് ജേക്കബ് ബേതേലും 21 പന്തില്‍ 41 റണ്‍സെടുത്തു പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ ഹാരി ബ്രൂക്കും സ്‌കോറിലേക്ക് സംഭാവന ചെയ്തു.
റെക്കോര്‍ഡ് കണക്കുകള്‍
18- ജോസ് ബട്‌ലര്‍ തന്റെ അര്‍ധ സെഞ്ച്വറി കണ്ടെത്തിയത് 18 പന്തില്‍. ഒരു ഇംഗ്ലണ്ട് താരം നേടുന്ന മൂന്നാമത്തെ വേഗമേറിയ അര്‍ധ സെഞ്ച്വറി. ലിയാം ലിവിങ്സ്റ്റന്‍ (17), മൊയീന്‍ അലി (16) എന്നിവരാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍.
19- സാള്‍ട്ട് 19 പന്തില്‍ അര്‍ധ സെഞ്ച്വറിയെത്തി. ഇംഗ്ലണ്ടിനായി ഒരു താരം നേടുന്ന വേഗമേറിയ നാലാമത്തെ അര്‍ധ സെഞ്ച്വറി.
5.5- ഇംഗ്ലണ്ട് ആദ്യ 100 പിന്നിടാന്‍ എടുത്തത് വെറും 35 പന്തുകള്‍ മാത്രം. ടി20 ചരിത്രത്തില്‍ ഒരു ഫുള്‍ മെമ്പര്‍ രാജ്യം ഇത്ര വേഗം ടീം ടോട്ടല്‍ 100ല്‍ എത്തിക്കുന്നത് ഇത് രണ്ടാം തവണ.
4- ടി20യില്‍ ഇതു നാലാം തവണാണ് സാള്‍ട്ട്- ബട്‌ലര്‍ ഓപ്പണിങ് സഖ്യം 100നു മുകളില്‍ കൂട്ടുകെട്ടുയര്‍ത്തുന്നത്. ടി20യുടെ ചരിത്രത്തില്‍ ഇത്രയും കൂട്ടുകെട്ടുള്ള രണ്ടാമത്തെ ഓപ്പണിങ് സഖ്യമായി ഇരുവരും മാറി.
16.06- ബട്‌ലര്‍- സാള്‍ട്ട് സഖ്യം വെറും 47 പന്തില്‍ അടിച്ചെടുത്തത് 126 റണ്‍സ്. ടി20യിലെ ഒരു ഫുള്‍ മെമ്പര്‍ രാജ്യം നേടുന്ന ഒന്നാം വിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന റണ്‍ റേറ്റ് (16.06) കുറിച്ചാണ് (100നു മുകളില്‍ ഓപ്പണിങ് പാര്‍ട്ണര്‍ഷിപ്പ്) സഖ്യം പിരിഞ്ഞത്.
166/ 1- ആദ്യ പത്തോവറില്‍ ഇംഗ്ലണ്ട് ഒരു വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെടുത്തു. ടി20യുടെ ചരിത്രത്തില്‍ ഒരു ടീമിന്റെ ഏറ്റവും മികച്ച ആദ്യ പത്തോവര്‍ സ്‌കോര്‍.
12.1- ആദ്യ 100 റണ്‍സ് 35 പന്തില്‍ കണ്ടെത്തിയ ഇംഗ്ലണ്ട് 200ലേക്ക് 12.1 ഓവറില്‍ എത്തി. ടി20യുടെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ 200 ടീം ടോട്ടലും ഇതു തന്നെ.
39- ടി20യില്‍ ഏറ്റവും വേഗത്തില്‍ സെഞ്ച്വറി നേടുന്ന ഇംഗ്ലണ്ട് താരമായി ഫില്‍ സാള്‍ട്ട് മാറി. താരം 39 പന്തില്‍ ശതകത്തിലെത്തി. 42 പന്തില്‍ സെഞ്ച്വറിയടിച്ച ലിയാം ലിവിങ്സ്റ്റന്റെ റെക്കോര്‍ഡാണ് മറികടന്നത്.
42- ടി20യില്‍ അതിവേഗം നാല് സെഞ്ച്വറികള്‍ നേടുന്ന താരമായി സാള്‍ട്ട് മാറി. 42 ഇന്നിങ്‌സില്‍ നിന്നാണ് നേട്ടം. 57 ഇന്നിങ്‌സില്‍ നിന്നു നേട്ടം സ്വന്തമാക്കിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ റെക്കോര്‍ഡാണ് സാള്‍ട്ട് മറികടന്നത്.
141- ടി20യില്‍ ഒരു ഇംഗ്ലണ്ട് താരത്തിന്റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍. വെസ്റ്റ് ഇന്‍ഡീസിനെതിരെ 2023ല്‍ നേടിയ 119 റണ്‍സിന്റെ സ്വന്തം റെക്കോര്‍ഡ് സാള്‍ട്ട് തിരുത്തി.
3- ടി20യില്‍ 300 സ്‌കോര്‍ ചെയ്യുന്ന മൂന്നാമത്തെ ടീമായി ഇംഗ്ലണ്ട് മാറി. നേപ്പാള്‍, സിംബാബ്‌വെ ടീമുകളാണ് നേരത്തെ നേട്ടം സ്വന്തമാക്കിയവര്‍.
48- ഇംഗ്ലണ്ട് ഇന്നിങ്‌സില്‍ മൊത്തം പിറന്നത് 48 ബൗണ്ടറികള്‍. അന്താരാഷ്ട്ര ടി20യില്‍ ഒരു ടീം സ്വന്തമാക്കുന്ന ബൗണ്ടറികളുടെ എണ്ണത്തില്‍ രണ്ടാമത്. ഒന്നാം സ്ഥാനത്ത് സിംബാബ്‌വെ നേടിയ 57 ബൗണ്ടറികള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
