തോല്‍വി ഭാരം പേറി പാകിസ്ഥാന്‍ മടങ്ങി; ചാമ്പ്യന്‍മാരുടെ ആടയാഭരണം അഴിച്ച് ഇംഗ്ലണ്ടും

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 337 റണ്‍സെടുത്തു. 338 ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ  പാകിസ്ഥാന്റെ പോരാട്ടം 43.3 ഓവറില്‍ 244 റണ്‍സില്‍ അവസാനിച്ചു
ഡേവിഡ് വില്ലി/ പിടിഐ
ഡേവിഡ് വില്ലി/ പിടിഐ
Updated on
2 min read

കൊല്‍ക്കത്ത: ഇംഗ്ലണ്ടിനെതിരായ പോരാട്ടത്തില്‍ തോല്‍വി വഴങ്ങി പാകിസ്ഥാന്‍ ലോകകപ്പില്‍ നിന്നു മടങ്ങി. 93 റണ്‍സിന്റെ തോല്‍വിയാണ് പാക് ടീമിനു നേരിടേണ്ടി വന്നത്. വാലറ്റത്തിന്റെ ധീരോചിത ചെറുത്തു നില്‍പ്പാണ് തോല്‍വി ഭാരം കുറച്ചത്. പാക് ജയത്തിനൊപ്പം ഇം​ഗ്ലണ്ട് ചാമ്പ്യൻസ് ട്രോഫി യോ​ഗ്യതയും സ്വന്തമാക്കി.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 337 റണ്‍സെടുത്തു. 338 ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ  പാകിസ്ഥാന്റെ പോരാട്ടം 43.3 ഓവറില്‍ 244 റണ്‍സില്‍ അവസാനിച്ചു. 

ഒന്‍പതാം വിക്കറ്റ് 191 റണ്‍സില്‍ വീണപ്പോള്‍ പാകിസ്ഥാനെ ഈ നിലയ്ക്ക് എത്തിച്ചത് അവസാന വിക്കറ്റില്‍ ഒന്നിച്ച മുഹമ്മദ് വസിം- ഹാരിസ് റൗഫ് സഖ്യമാണ്. ഹാരിസ് മൂന്ന് വീതം സിക്‌സും ഫോറും സഹിതം 23 പന്തില്‍ 35 റണ്‍സെടുത്ത് റൗഫ് തിളങ്ങി. വസിം 14 പന്തില്‍ ഒരു സിക്‌സും രണ്ട് ഫോറും സഹിതം 16 റണ്‍സുമായി പുറത്താകാതെ നിന്നു. എട്ടാമനായി എത്തി 23 പന്തില്‍ ഒരു സിക്‌സും മൂന്ന് ഫോറും സഹിതം 25 റണ്‍സെടുത്തു ഷഹീന്‍ അഫ്രീദിയും തിളങ്ങി. ഈ മൂന്ന് പേരുടെ ചെറുത്തു നില്‍പ്പാണ് സ്‌കോര്‍ 200 കടത്തിയത്. 

പാകിസ്ഥാനായി ആഘ സല്‍മാന്‍ (51) അര്‍ധ സെഞ്ച്വറി നേടി. ക്യാപ്റ്റന്‍ ബാബര്‍ അസം (38), മുഹമ്മദ് റിസ്വാന്‍ (36), സൗദ് ഷക്കീല്‍ (29) എന്നിവരും മികവ് പുലര്‍ത്തി. 

ഇംഗ്ലണ്ടിനായി ഡേവിഡ് വില്ലി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ആദില്‍ റഷീദ്, ഗസ് അറ്റ്കിന്‍സന്‍, മൊയീന്‍ അലി എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി. ക്രിസ് വോക്‌സ് ഒരു വിക്കറ്റെടുത്തു.

ടൂര്‍ണമെന്റില്‍ ആദ്യമായി മുന്‍നിരയിലെ ആറ് ബാറ്റര്‍മാരും തിളങ്ങി എന്നതാണ് ഇംഗ്ലണ്ട് ബാറ്റിങിലെ സവിശേഷത. ടോസ് നേടി ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുത്തതോടെ പാകിസ്ഥാന്റെ സെമി പ്രതീക്ഷയുടെ നേരിയ വഴിയും അടഞ്ഞിരുന്നു. 

ഓപ്പണര്‍ ജോണി ബെയര്‍‌സ്റ്റോ, ജോ റൂട്ട്, ബെന്‍ സ്റ്റോക്സ് എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. 76 പന്തില്‍ 11 ഫോറും രണ്ട് സിക്സും സഹിതം 84 റണ്‍സെടുത്ത സ്റ്റോക്സാണ് ടോപ് സ്‌കോറര്‍. 

ജോ റൂട്ട് നാല് ഫോറുകള്‍ സഹിതം 60 റണ്‍സ് കണ്ടെത്തി. ബെയര്‍സ്റ്റോ 59 റണ്‍സെടുത്തു. ഏഴ് ഫോറും ഒരു സിക്‌സും സഹിതമായിരുന്നു ബാറ്റിങ്. സഹ ഓപ്പണര്‍ ഡേവിഡ് മാലന്‍ 31 റണ്‍സെടുത്തും പുറത്തായി. 

ക്യാപ്റ്റന്‍ ജോസ് ബട്ലര്‍ 18 പന്തില്‍ മൂന്ന് ഫോറും ഒരു സിക്സും സഹിതം 27 റണ്‍സ് കണ്ടെത്തി. ഹാരി ബ്രൂക് രണ്ട് വീതം സിക്സും ഫോറും സഹിതം 30 റണ്‍സ് വാരി. അഞ്ച് പന്തില്‍ രണ്ട് ഫോറും ഒരു സിക്സും സഹിതം 15 റണ്‍സെടുത്ത ഡേവിഡ് വില്ലിയാണ് മറ്റൊരു സ്‌കോറര്‍. 

പാകിസ്ഥാനായി ഹാരിസ് റൗഫ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ഷഹീന്‍ അഫ്രീദി, മുഹമ്മദ് വസീം എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും നേടി. ഇഫ്തിഖര്‍ അഹമ്മദിനാണ് ഒരു വിക്കറ്റ്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com