

ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ അംപയർമാർ ആതിഥേയരായ ഇംഗ്ലണ്ടിനു അനുകൂലമായി തീരുമാനങ്ങൾ എടുക്കുന്നതായി ഇന്ത്യയുടെ പരാതി. ഇതുമായി ബന്ധപ്പെട്ട് ടീം ഇന്ത്യ മാച്ച് റഫറിക്ക് ഔദ്യോഗിക പരാതി നൽകിയതായി റിപ്പോർട്ടുകൾ. പന്ത് മാറ്റുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയോടും ഇംഗ്ലണ്ടിനോടും രണ്ട് സമീപനമാണ് അംപയർമാർക്കുണ്ടായിരുന്നത്. മൂന്നാം ടെസ്റ്റിൽ പന്ത് മാറ്റുന്ന കാര്യത്തിൽ അംപയർമാർ കൈക്കൊണ്ട നിലപാട് മത്സരഫലം ഇംഗ്ലണ്ടിനു അനുകൂലമാകുന്നതിനു കാരണമായെന്നും ഇന്ത്യ പരാതിയിൽ ആക്ഷേപിക്കുന്നു.
പന്ത് മാറ്റുന്നതിൽ കൃത്യമായ ചട്ടം നിലവിലുണ്ട്. എന്നാൽ ഇക്കാര്യങ്ങളൊന്നും ഇംഗ്ലണ്ടിന്റെ കാര്യത്തിൽ അംപയർമാർ നടപ്പാക്കിയിട്ടില്ല.
മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ട് ബാറ്റിങിന്റെ ഒന്നാം ഇന്നിങ്സിൽ രണ്ടാം ന്യൂബോളിന് 10 ഓവർ പിന്നിടും മുൻപേ തകരാറുണ്ടെന്നു ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും പേസർ മുഹമ്മദ് സിറാജും അംപയർമാരെ അറിയിച്ചിരുന്നു. മാറ്റുന്ന പന്തിന്റെ അതേ അവസ്ഥയിലുള്ള പന്താണ് പകരം നൽകേണ്ടത് എന്നാണ് ചട്ടം. എന്നാൽ ഇന്ത്യയ്ക്ക് പകരം എറിയാൻ കിട്ടിയതാകട്ടെ 30- 35 ഓവർ എറിഞ്ഞ പഴകിയ പന്താണ്. 10ാം ഓവറിൽ മാറ്റിയ പന്തിനു പകരമാണ് അത്രയും പഴകിയ പന്ത് ഇന്ത്യക്ക് നൽകിയത്.
മൂന്നാം ടെസ്റ്റിൽ ജസ്പ്രിത് ബുംറയുടെ നേതൃത്വത്തിൽ ഇന്ത്യ മികച്ച രീതിയിൽ മുന്നോട്ടു പോകുന്നതിനിടെയാണ് ഈ പന്ത് മാറ്റം. 300 എത്തും മുൻപ് 7 വിക്കറ്റുകൾ നഷ്ടമായ ഇംഗ്ലണ്ട് പിന്നീട് വലിയ തോതിൽ തിരിച്ചടിക്കുന്നതാണ് കണ്ടത്. മാറ്റി നൽകിയ പന്തിന്റെ പഴക്കം ഏറിയത് ഇംഗ്ലണ്ടിന് അനുകൂലമായി മാറിയെന്നും ഇന്ത്യക്ക് അതു തിരിച്ചടിയായെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates