

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം. എവേ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി 0-1നു ബ്രെന്‍ഡ്‌ഫോര്‍ഡിനെ വീഴ്ത്തി. എര്‍ലിങ് ഹാളണ്ട് നേടിയ ഒറ്റ ഗോളിലാണ് സിറ്റി ജയം പിടിച്ചത്.
സീസണില്‍ തോല്‍വിയറിയാതെ ആറ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ക്രിസ്റ്റല്‍ പാലസിനെ എവര്‍ട്ടന്‍ സ്വന്തം തട്ടകത്തില്‍ പരാജയപ്പെടുത്തി. ന്യൂകാസില്‍, ആസ്റ്റന്‍ വില്ല ടീമുകളും വിജയം സ്വന്തമാക്കി. ബ്രൈറ്റനെ വൂള്‍വ്‌സ് സ്വന്തം മൈതാനത്ത് 1-1നു സമനിലയില്‍ തളച്ചു.
റെക്കോര്‍ഡിട്ട് ഗ്വാര്‍ഡിയോള
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സിറ്റി പരിശീലകനെന്ന പെപ് ഗ്വാര്‍ഡിയോളയുടെ 250ാം വിജയമാണ് ബ്രെന്‍ഡ്‌ഫോര്‍ഡിനെതിരെയുള്ളത്. ഇതോടെ ഒരു ചരിത്ര നേട്ടവും പരിശീലകന്‍ സ്വന്തമാക്കി. പ്രീമിയര്‍ ലീഗില്‍ അതിവേഗം 250 വിജയങ്ങള്‍ സ്വന്തമാക്കുന്ന പരിശീലകനായി പെപ് മാറി. ഇതിഹാസ പരിശീലകരായ സര്‍ അലക്‌സ് ഫെര്‍ഗൂസന്‍, ആഴ്‌സന്‍ വെങര്‍ എന്നിവരെയാണ് പെപ് മറികടന്നത്. 349 മത്സരങ്ങളിൽ നിന്നാണ് പെപ് 250 വിജയങ്ങളിലെത്തിയത്. ഫെർഗൂസൻ 404 മത്സരങ്ങളിലും വെങർ 423 മത്സരങ്ങളിലുമാണ് 250 വിജയങ്ങളിലെത്തിയത്.
മത്സരത്തില്‍ കളിയുടെ 9ാം മിനിറ്റിലാണ് ഹാളണ്ടിന്റെ ഗോള്‍ വന്നത്. പിന്നീട് സിറ്റിക്കു വല ചലിപ്പിക്കാന്‍ സാധിച്ചില്ല. ജയത്തോടെ അവര്‍ അഞ്ചാം സ്ഥാനത്തേക്ക് കയറി.
എവര്‍ട്ടന്റെ തിരിച്ചു വരവ്
ക്രിസ്റ്റല്‍ പാലസ് ഒരു ഗോളിനു മുന്നില്‍ നിന്ന കളിയില്‍ അവസാന ഘട്ടത്തില്‍ രണ്ട് ഗോള്‍ മടക്കിയാണ് എവര്‍ട്ടന്‍ ഉജ്ജ്വല വിജയം പിടിച്ചത്. 37ാം മിനിറ്റില്‍ ഡാനിയല്‍ മൗനോസിന്റെ ഗോളില്‍ ക്രിസ്റ്റല്‍ പാലസ് മുന്നിലെത്തി. കളി എവര്‍ട്ടന്‍ തോല്‍ക്കുമെന്ന പ്രതീതി നില്‍ക്കെ 76ാം മിനിറ്റില്‍ അവര്‍ക്കനുകൂലമായി പെനാല്‍റ്റി കിട്ടി. കിക്കെടുത്ത ഇലിമാന്‍ എന്‍ഡിയായെ ടീമിനു സമനില സമ്മാനിച്ചു. അവസാന ഇഞ്ച്വറി സമയത്ത് ജാക്കി ഗ്രീലിഷ് ടീമിന്റെ വിജയ ഗോളും വലയിലാക്കി.
ന്യൂകാസില്‍ യുനൈറ്റഡ് സ്വന്തം തട്ടകത്തില്‍ നോട്ടിങ്ഹാം ഫോറസ്റ്റിനെ 2-0ത്തിനു പരാജയപ്പെടുത്തി. ആസ്റ്റന്‍വില്ലയും സ്വന്തം മൈതാനമായ വില്ല പാര്‍ക്കില്‍ ജയിച്ചു കയറി. അവര്‍ 2-1നു ബേണ്‍ലിയെയാണ് പരാജയപ്പെടുത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates