

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ അവരുടെ ഹോം മൈതാനമായ ഓള്‍ഡ് ട്രഫോര്‍ഡില്‍ തകര്‍ത്ത് ഡേവിഡ് മോയസിന്റെ എവര്‍ട്ടന്‍. മറുപടിയില്ലാത്ത ഒറ്റ ഗോളിനാണ് എവര്‍ട്ടന്‍ ജയം സ്വന്തമാക്കിയത്. കളിയുടെ തുടക്കത്തില്‍ നാടകീയ രംഗങ്ങള്‍ക്കാണ് സ്‌റ്റേഡിയം സാക്ഷിയായത്. 12 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് എവർട്ടൻ മാഞ്ചസ്റ്റർ യുനൈറ്റഡിനെ പരാജയപ്പെടുത്തുന്നത്.
13ാം മിനിറ്റില്‍ എവര്‍ട്ടന്‍ താരം ഇദ്രിസ്സ ഗ്യുയെ ചുവപ്പു കാര്‍ഡ് വാങ്ങി പുറത്തായി. സ്വന്തം ടീം അംഗവുമായി മൈതനത്തു വച്ചുണ്ടായ കൈയാങ്കളിയാണ് താരത്തിനു വിനയായത്. എവര്‍ട്ടനെ സഹ താരമായ മൈക്കല്‍ കീനുമായാണ് ഗ്യുയെ പോരടിച്ചത്. ഗ്യുയെ കീനിന്റെ മുഖത്തടിക്കുന്നത്. അതിനിടെ എവര്‍ട്ടന്‍ ഗോള്‍ കീപ്പര്‍ ജോര്‍ദാന്‍ പിക്‌ഫോര്‍ഡെത്തി ഗ്യുയെയെ കൂടുതല്‍ പ്രശ്‌നങ്ങള്‍ക്കു പോകുന്നതില്‍ നിന്നു തടഞ്ഞു. ചുവപ്പ് കാര്‍ഡ് കിട്ടിയതോടെ താരത്തെ ഡഗൗട്ടിലെത്തിച്ചാണ് പിക്‌ഫോര്‍ഡ് ഗോള്‍ പോസ്റ്റിനരികില്‍ തിരിച്ചെത്തിയത്.
പിന്നീടുള്ള മുഴുവന്‍ സമയത്തും എവര്‍ട്ടന്‍ 10 പേരുമായാണ് കളിച്ചത്. ഗ്യുയെ ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തായതിനു പിന്നാലെ വലിയ താമസമില്ലാതെ എവര്‍ട്ടന്‍ ഗോളും അടിച്ചു. 29ാം മിനിറ്റില്‍ കിയെർനൻ ഡ്യൂസ്‌ബെറി ഹാളാണ് വല ചലിപ്പിച്ചത്.
കളിയില്‍ എവര്‍ടന്‍ ആകെ രണ്ടേ രണ്ട് ഷോട്ടുകള്‍ മാത്രമാണ് ലക്ഷ്യത്തിലേക്ക് തൊടുത്തത്. അതില്‍ തന്നെ ഒരെണ്ണം മാത്രം ഓണ്‍ ടാര്‍ഗറ്റ്. എന്നാല്‍ ആ ടാര്‍ഗറ്റ് ഗോളാക്കി മാറ്റാന്‍ എവര്‍ട്ടനു സാധിച്ചു.
മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 23 തവണയാണ് ഗോള്‍ ലക്ഷ്യം വച്ച് നീക്കം നടത്തിയത്. ഇതില്‍ 6 ഓണ്‍ ടാര്‍ഗറ്റ്. എന്നാല്‍ ഒന്നും വലയില്‍ കയറിയില്ല. കടുത്ത പ്രതിരോധം തീര്‍ത്താണ് എവര്‍ട്ടന്‍ യുനൈറ്റഡിനെ കുരുക്കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates