

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ ചെല്‍സി പരിശീലകന്‍ എന്‍സോ മരെസ്ക്കയെ പുറത്താക്കി. പ്രീമിയര്‍ ലീഗിലെ ടീമിന്റെ മോശം പ്രകടനമാണ് മരെസ്ക്കയുടെ പുറത്തേക്കുള്ള വഴി തുറന്നത്. കഴിഞ്ഞ ഏഴ് മത്സരങ്ങളില്‍ ചെല്‍സിക്ക് ജയിക്കാനായത് ഒരു മത്സരത്തില്‍ മാത്രമായിരുന്നു. 2029 വരെ കരാര്‍ നില്‍ക്കെയാണ് മരെസ്ക്ക സ്ഥാനമൊഴിഞ്ഞത്. പ്രീമിയര്‍ ലീഗില്‍ നിലവില്‍ അഞ്ചാം സ്ഥാനത്താണ് ചെല്‍സി.
യുവേഫ കോണ്‍ഫറന്‍സ് ലീഗ്, ഫിഫ ക്ലബ് ലോകകപ്പ് വിജയങ്ങളിലേക്ക് ടീമിനെ നയിച്ച പരിശീലകനാണ് പുറത്തേക്കു പോകുന്നത്. ചെല്‍സിയുടെ മികച്ച പ്രകടനങ്ങള്‍ ഇറ്റാലിയന്‍ പരിശീലകന്റെ കീഴില്‍ വന്നിരുന്നെങ്കിലും സമീപ കാലത്തെ പ്രകടനങ്ങള്‍ തിരിച്ചടിയായി.
മരെസ്ക്ക സ്ഥാനമേറ്റ ആദ്യ സീസണില്‍ പ്രീമിയര്‍ ലീഗില്‍ ടീം നാലാം സ്ഥാനമുറപ്പിച്ച് യുവേഫ ചാംപ്യന്‍സ് ലീഗ് സ്ഥാനം ഉറപ്പിച്ചിരുന്നു. പിന്നാലെയാണ് കോണ്‍ഫറന്‍സ് ലീഗ്, ക്ലബ് ലോകകപ്പ് കിരീട നേട്ടങ്ങള്‍.
എന്നാല്‍ ഈ സീസണില്‍ കാര്യങ്ങളെല്ലാം തകിടം മറിഞ്ഞ സ്ഥിതിയായി. ക്ലബ് ഉടമകളും ആരാധകരുമായും കോച്ചിന്റെ ബന്ധം വഷളായതും അദ്ദേഹത്തിന്റെ കസേര തെറിക്കുന്നതിലേക്ക് എത്തിച്ചു. 92 മത്സരങ്ങളില്‍ ടീമിലെ പരിശീലിപ്പിച്ച മരെസ്ക്കയ്ക്കു കീഴില്‍ 55 വിജയങ്ങളും 16 സമനിലകളും 21 തോല്‍വികളുമാണ് ടീമിനുള്ളത്.
7 വർഷത്തിനിടെ ചെല്‍സി പരിശീലക സീറ്റിലെത്തുന്ന ഏഴാമത്തെ കോച്ചാണ് മരെസ്ക്ക. മൗറീസിയോ സരിയെ 2019ല്‍ പുറത്താക്കിയതിനു പിന്നാലെ ഫ്രാങ്ക് ലംപാര്‍ഡിനെ കോച്ചാക്കി. പ്രതീക്ഷിച്ച നേട്ടം ഇല്ലാതെ വന്നതോടെ അദ്ദേഹത്തെ പുറത്താക്കി തോമസ് ടുക്കലിനെ എത്തിച്ചു. ടുക്കലിന്റെ കീഴില്‍ ടീം ചാമ്പ്യന്‍സ് ലീഗ് വരെ അടിച്ച് കുറഞ്ഞ സമയത്തില്‍ മികച്ച നേട്ടമുണ്ടാങ്കിയെങ്കിലും പിന്നീട് ടീം പിന്നാക്കം പോയി. അതിനു ശേഷം ഗ്രഹാം പോട്ടര്‍, ബ്രുണോ സാള്‍ട്ടര്‍, വീണ്ടും ഫ്രാങ്ക് ലംപാര്‍ഡ് എന്നിവര്‍ വന്നു.
2024ൽ പൊചെറ്റിനോയെ എത്തിച്ച് ചെൽസി സീസൺ തുടങ്ങിയെങ്കിലും. അതും വിജയം കണ്ടില്ല. പിന്നാലെയാണ് മരെസ്‌ക്കയില്‍ എത്തിയത്. എന്നാൽ മരെസ്ക്കയ്ക്കും അവിടെ പിടിച്ചു നിൽക്കാൻ സാധിച്ചില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates