ലണ്ടൻ: ലോകകപ്പിലെ സെമി പോരാട്ടത്തിൽ 2-1ന് വീഴ്ത്തിയ ക്രൊയേഷ്യയോട് സ്വന്തം നാട്ടിൽ നടന്ന യൂറോ കപ്പിലെ ആദ്യ പോരാട്ടത്തിൽ തന്നെ പകരം ചോദിച്ച് ഇംഗ്ലണ്ട്. ഇംഗ്ലണ്ടിലെ വെബ്ലി സ്റ്റേഡിയത്തിൽ ക്രൊയേഷ്യയെ ആതിഥേയർ 1-0ത്തിന് വീഴ്ത്തി കണക്ക് തീർത്തു. റഹി സ്റ്റെർലിങിന്റെ മിന്നും ഗോളാണ് ഗെരത് സൗത്ത്ഗേറ്റിനും സംഘത്തിനും ജയമൊരുക്കിയത്. ഗ്രൂപ്പ് ഡിയിൽ വിലപ്പെട്ട മൂന്ന് പോയിന്റ് സ്വന്തമാക്കി ഇംഗ്ലണ്ട് കുതിപ്പ് തുടങ്ങി.
ഈ പോരാട്ടത്തിന് മറ്റൊരു സവിശേഷത കൂടിയുണ്ട്. ഇതാദ്യമായാണ് യൂറോ കപ്പിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് ജയിക്കുന്നത്. യൂറോയിൽ ക്രൊയേഷ്യ ആദ്യ മത്സരം തോൽക്കുന്നതും ഇത് ആദ്യമാണ്.
കളിയുടെ തുടക്കം മുതൽ ഇംഗ്ലണ്ടിന്റെ നയം വ്യക്തമായിരുന്നു. ആക്രമണത്തിന് മുൻതൂക്കം നൽകിയാണ് സൗത്ത്ഗേറ്റ് ടീമിനെ കളത്തിലിറക്കിയത്. മത്സരത്തിന്റെ തുടക്കം മുതൽ തന്നെ ആക്രമണമായിരുന്നു ഇംഗ്ലണ്ടിന്റെ ലക്ഷ്യം. എന്നാൽ ആദ്യ പകുതി ഗോൾ രഹിതമായപ്പോൾ രണ്ടാം പകുതി തുടങ്ങി 57-ാം മിനിറ്റിലാണ് റഹീം സ്റ്റെർലിങ് ക്രൊയേഷ്യൻ പ്രതിരോധപ്പൂട്ട് പൊട്ടിച്ച് പന്ത് വലയിലാക്കി ഇംഗ്ലണ്ടിന് ആവേശം സമ്മാനിച്ചത്.
സ്വന്തം തട്ടകത്തിൽ ആദ്യ പകുതിയിലുടനീളം ഇംഗ്ലണ്ട് നിര ക്രൊയേഷ്യൻ പ്രതിരോധത്തെ പരീക്ഷിച്ചുകൊണ്ടിരുന്നു. ഫിൽ ഫോഡനും, റഹീം സ്‌റ്റെർലിങ്ങും മേസൺ മൗണ്ടുമെല്ലാം മികച്ച മുന്നേറ്റങ്ങളുമായി കളം നിറഞ്ഞു. ഇവരുടെ തുടരൻ മുന്നേറ്റത്തിൽ ക്രൊയേഷ്യൻ പ്രതിരോധം ആടിയുലഞ്ഞു.
വലതു വിങ്ങിലൂടെ ഫോഡനും ഇടതു വശത്തു കൂടി സ്‌റ്റെർലിങ്ങും നിരന്തരം ക്രൊയേഷ്യൻ ബോക്‌സിലേക്ക് ആക്രമിച്ച് കയറുകയായിരുന്നു. ആദ്യ പകുതിയുടെ ആദ്യ 25 മിനിറ്റിലും ഇംഗ്ലണ്ട് പ്രസിങ് ഗെയിം പുറത്തെടുത്തു. ക്രൊയേഷ്യക്കാകട്ടെ ആദ്യ പകുതിയിൽ കാര്യമായ മുന്നേറ്റങ്ങളൊന്നും നടത്താൻ സാധിച്ചില്ല.
രണ്ടാം പകുതിയിലും മികച്ച ആക്രമണം പുറത്തെടുത്ത ഇംഗ്ലണ്ട് 57-ാം മിനിറ്റിൽ റഹീം സ്റ്റെർലിങ്ങിലൂടെ മുന്നിലെത്തി. കാൽവിൻ ഫിലിപ്പ്‌സിന്റെ അളന്നു മുറിച്ച പാസിൽ നിന്നാണ് മാഞ്ചസ്റ്റർ സിറ്റി താരം ഗോൾ കണ്ടെത്തിയത്.
രണ്ടാം പകുതിയിൽ ക്രൊയേഷ്യക്ക് താളം കണ്ടെത്താൻ സാധിച്ചു. എന്നാൽ കാര്യമായ ഗോളവസരങ്ങളൊന്നും സൃഷ്ടിക്കാൻ കഴിയാതെ പോയി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates