സെന്റ് പീറ്റേഴ്സ്ബർഗ്: യൂറോ കപ്പിൽ നോക്കൗട്ട് പ്രതീക്ഷകൾ സജീവമാക്കി സ്വീഡൻ. ഇന്ന് നടന്ന ഗ്രൂപ്പ് ഇ പോരാട്ടത്തിൽ അവർ സ്ലൊവാക്യയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി. ആദ്യ പകുതി ഗോൾ രഹിതമായപ്പോൾ രണ്ടാം പകുതിയിലാണ് സ്വീഡൻ വിജയ ഗോൾ വലയിലാക്കിയത്.
77ാം മിനിറ്റിലായിരുന്നു മത്സരത്തിൽ പിറന്ന ഏക ഗോൾ. പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് എമിൽ ഫോർസ്ബർഗാണ് സ്വീഡനായി സ്‌കോർ ചെയ്തത്. 75ാം മിനിറ്റിൽ സ്വീഡിഷ് താരം റോബിൻ ക്വയ്‌സനെ സ്ലൊവാക്യൻ ഗോളി മാർട്ടിൻ ഡുബ്രാവ്ക ബോക്‌സിൽ വീഴ്ത്തിയതിനാണ് സ്വീഡന് അനുകൂലമായി പെനാൽറ്റി വിളിച്ചത്.
മത്സരത്തിൽ മുന്നിൽ നിന്നത് സ്വീഡൻ തന്നെയായിരുന്നു. മികച്ച ഓത്തിണക്കത്തോടെ കളിച്ച അവർക്ക് പക്ഷേ ഫിനിഷിങ് പോരായ്മകൾ തിരിച്ചടിയായി. അലക്‌സാണ്ടർ ഇസാക്കാണ് സ്വീഡിഷ് ആക്രമണങ്ങൾക്ക് നേതൃത്വം കൊടുത്തത്. മറുവശത്ത് മുൻ നാപോളി താരം മരെക് ഹംസിക്കും ഒൻഡ്രെജ് ഡുഡയും നടത്തിയ മുന്നേറ്റങ്ങൾ സ്വീഡിഷ് പ്രതിരോധത്തിൽ തട്ടിത്തെറിച്ചു.
പെനാൽറ്റി വഴങ്ങിയെങ്കിലും മികച്ച പ്രകടനവുമായി സ്ലൊവാക്യൻ ഗോളി മാർട്ടിൻ ഡുബ്രാവ്കയും കളം നിറഞ്ഞു. 59-ാം മിനിറ്റിൽ അഗസറ്റിസണിന്റെ ഹെഡർ ഡുബ്രാവ്ക രക്ഷപ്പെടുത്തി. 71-ാം മിനിറ്റിൽ ഇസാക്കിന്റെ ഷോട്ടും ഡുബ്രാവ്ക തട്ടിയകറ്റി. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ സ്ലൊവാക്യ സമനില ഗോളിനായി കിണഞ്ഞു ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates