

യൂറോ കപ്പ് സെമി പോരാട്ടം കടുക്കും. കളത്തില്‍ 4 കരുത്തരാണ് ശേഷിക്കുന്നത്. കിരീടം നേട്ടം ആവര്‍ത്തിക്കാന്‍ കാത്തു നില്‍ക്കുന്ന മൂന്ന് ടീമുകളും കന്നി കിരീടം തേടി ഒരു ടീമും എന്നതാണ് അവസാന നാലിലെ ചിത്രം.
മറ്റൊരു യൂറോ കിരീടമെന്ന കാത്തിരിപ്പിനു വിരാമമിടാനാണ് സ്‌പെയിന്‍, ഫ്രാന്‍സ്, നെതര്‍ലന്‍ഡ്‌സ് ടീമുകള്‍ ഒരുങ്ങുന്നത്. ആദ്യ കിരീടം തേടി ഇംഗ്ലണ്ടാണ് നില്‍ക്കുന്നത്.
നാലാം കിരീടമാണ് സ്‌പെയിന്‍ ലക്ഷ്യം വയ്ക്കുന്നത്. 2012ലാണ് അവസാന നേട്ടം. 1964ല്‍ രണ്ടാം യൂറോ കിരീടം നേടിയാണ് അവര്‍ ടൂര്‍ണമെന്റ് തുടങ്ങിയത്. പിന്നീട് നീണ്ട കാത്തിരിപ്പിനൊടുവില്‍ 2008ലും പിന്നാലെ 2012ലും തുടരെ കിരീടം സ്വന്തമാക്കി അവര്‍ ഗംഭീര തിരിച്ചു വരവ് നടത്തി. അത്തരമൊരു മടക്കമാണ് അവര്‍ കാണുന്നത്. 1984ല്‍ ഫൈനല്‍ കണ്ടെങ്കിലും ഫ്രാന്‍സിനോടു തോറ്റു.
ഫ്രാന്‍സ് മൂന്നാം കിരീടമാണ് നോക്കുന്നത്. 1984ലാണ് അവര്‍ ആദ്യമായി ചാമ്പ്യന്‍മാരായത്. അന്ന് വീഴ്ത്തിയത് സ്‌പെയിനിനെ. ഈ പോരിന്റെ ആവര്‍ത്തനമാണ് ഇത്തവണ സെമി. പിന്നീട് 2000ത്തിലാണ് രണ്ടാം കിരീടം. 2016ല്‍ ഫൈനലിലെത്തിയെങ്കിലും പോര്‍ച്ചുഗലിനോടു തോറ്റു.
നെതര്‍ലന്‍ഡ്‌സ് രണ്ടാം കിരീടമാണ് മുന്നില്‍ കാണുന്നത്. 1988ലാണ് ആദ്യമായും അവസാനമായും ഓറഞ്ച് പട കപ്പില്‍ മുത്തമിട്ടത്. 1988ല്‍ വെസ്റ്റ് ജര്‍മനിയില്‍ വച്ചാണ് കിരീട നേട്ടമെന്നതും ഓറഞ്ച് പടയ്ക്ക് ആവേശം സമ്മാനിക്കുന്ന കാര്യമാണ്. ജര്‍മന്‍ മണ്ണില്‍ തന്നെ രണ്ടാം കിരീടമെന്ന അപൂര്‍വ പെരുമയിലേക്കാണ് അവര്‍ നോട്ടമെറിയുന്നത്.
ഇംഗ്ലണ്ട് ഇതുവരെ കിരീട നേട്ടത്തിന്റെ മധുരം നുകര്‍ന്നിട്ടില്ല. യൂറോയുടെ ചരിത്രത്തില്‍ ആദ്യമായി അവര്‍ കഴിഞ്ഞ പോരാട്ടത്തിന്റെ ഫൈനല്‍ വരെ എത്തിയിരുന്നു. 2020ല്‍ പക്ഷേ ഇറ്റലിക്കു മുന്നില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പോരാട്ടം അവസാനിച്ചു. കൂട്ടത്തില്‍ കിരീടത്തിനു അതിയായ ആഗ്രവും ഇംഗ്ലീഷ് പടയ്ക്കു തന്നെ.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഡെല ഫൗന്‍ഡേയും ദഷാംസും
ഫ്രാന്‍സിനു കടുത്ത പരീക്ഷയാണ് മുന്നിലുള്ളത്. സെമി എളുപ്പമാകില്ല. സുരക്ഷിതത്വം മാത്രം നോക്കി കളിക്കുകയെന്ന തന്ത്രമാണ് ടൂര്‍ണമെന്റില്‍ ഫ്രാന്‍സ് പയറ്റുന്നത്. അവരുടെ വിജയങ്ങള്‍ നോക്കിയാല്‍ അതു കാണാം. സ്‌പെയിന്‍ പക്ഷേ അതിവേഗ ഫുട്‌ബോളാണ് കളിക്കുന്നത്. പഴയ ടിക്കി- ടാക്ക സമ്പ്രദായമൊക്കെ മാറ്റി വച്ചാണ് അവര്‍ കളം വാഴുന്നത്. പൊസഷന്‍ ഓറിയന്റഡാണെങ്കില്‍ പോലും അതിനു വലിയ പ്രാധാന്യം പുതിയ പരിശീലകന്‍ ലൂയീസ് ഡെല ഫൗന്‍ഡേയുടെ നവീന ഫുട്ബളില്‍ ഇല്ല. കടുത്ത ആക്രമണ തന്ത്രമാണ് ടീമിന്റെ മുഖമുദ്ര. ഹൈ ബോളുകള്‍ കളിച്ചും കൗണ്ടര്‍ ചെയ്യാന്‍ തുനിഞ്ഞും സ്‌പെയിന്‍ ഫുട്‌ബോള്‍ കളിക്കുമ്പോള്‍ ഫ്രാന്‍സിന്റെ അലസ സമീപനം അവര്‍ക്കു വിനായായി മാറിയേക്കാം. മറുതന്ത്രമായി ദെഷാംസ് എന്തു കൊണ്ടു വരും എന്നതാണ് ഫുട്‌ബോള്‍ പ്രേമികളില്‍ ആകാംക്ഷ നിറയ്ക്കുന്നത്.
ഓറഞ്ചും ഇംഗ്ലീഷും ഒരേ വഴിയില്‍
സെമിയില്‍ ഏറ്റവും കൗതുകം സമ്മാനിക്കാന്‍ പോകുന്ന മത്സരം ഇതായിരിക്കും. കാരണം രണ്ട് ടീമുകളുടേയും അതിജീവന കഥകള്‍ക്ക് സമാനത പറയാം. വിഭവങ്ങളുണ്ടായിട്ടും അതിനെ സമര്‍ഥമായി പ്രയോഗിക്കാന്‍ മടിക്കുന്ന ഇംഗ്ലണ്ടും പ്രകടനത്തില്‍ സ്ഥിരത പുലര്‍ത്താത്ത നെതര്‍ലന്‍ഡ്‌സും നേര്‍ക്കുനേര്‍ വരുന്നു എന്നതാണ് ഈ പോരിന്റെ സവിശേഷത. ഇരു ടീമുകളും നൂല്‍പ്പാലത്തിലൂടെ എത്തിയവര്‍. അവര്‍ എങ്ങനെ പരസ്പരം കരുത്തു കാട്ടും എന്നതാണ് ശ്രദ്ധേയം. ഇംഗ്ലണ്ട് കോച്ച് ഗെരത് സൗത്ത്‌ഗേറ്റിനാണ് വിമര്‍ശനം കൂടുതല്‍. നെതര്‍ലന്‍ഡ്‌സ് പരിശീലകന്‍ റൊണാള്‍ഡ് കൂമാന്‍ തുടക്കത്തിലെ അങ്കലാപ്പില്‍ നിന്നു പതിയെ മുക്തമാകുന്നു. ഒരു പക്ഷേ സെമിയില്‍ ഇംഗ്ലണ്ടിനേക്കാള്‍ മികവ് ഓറഞ്ച് പട പുറത്തെടുത്താന്‍ അതിശയിക്കേണ്ടതില്ല. ഇംഗ്ലണ്ടിനെ എഴുതി തള്ളാന്‍ സാധിക്കില്ല എന്നതും ഈ പോരില്‍ ആവേശം നിറയ്ക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
