ഡബ്ലിന്‍: അവസാന പന്ത് വരെ നീണ്ട ആവേശത്തിനൊടുവില്‍ അയര്‍ലന്‍ഡിനെ നാല് റണ്‍സിന് തോല്‍പ്പിച്ച് ഹര്‍ദിക്കും കൂട്ടരും. അവസാന പന്തില്‍ ആറ് റണ്‍സ് ആണ് അയര്‍ലന്‍ഡിന് വേണ്ടിയിരുന്നത്. എന്നാല്‍ ഉമ്രാന്‍ മാലിക്ക് വിട്ടുനല്‍കിയത് രണ്ട് റണ്‍സും. 226 റണ്‍സ് പിന്തുടര്‍ന്ന അയര്‍ലന്‍ഡിന്റെ പോരാട്ടം 221ല്‍ അവസാനിച്ചു.
രണ്ടാം മത്സരത്തിലും മികവ് തുടര്‍ന്ന് സെഞ്ചുറി കുറിച്ച ദീപക് ഹൂഡയാണ് കളിയിലേയും പരമ്പരയിലേയും താരം. കൂറ്റന്‍ വിജയ ലക്ഷ്യം മുന്‍പില്‍ വെച്ച് ഇറങ്ങിയ അയര്‍ലന്‍ഡിന് തകര്‍പ്പന്‍ തുടക്കമാണ് സ്റ്റിര്‍ലിങ്ങും ബല്‍ബിറിനിയും ചേര്‍ന്ന് നല്‍കിയത്. പവര്‍പ്ലേക്കുള്ളില്‍ സ്റ്റിര്‍ലിങ് പുറത്താവുമ്പോള്‍ തന്നെ അയര്‍ലന്‍ഡ് സ്‌കോര്‍ 72ല്‍ എത്തി. 18 പന്തില്‍ നിന്ന് 5 ഫോറും മൂന്ന് സിക്‌സും പറത്തിയാണ് സ്റ്റിര്‍ലിങ് മടങ്ങിയത്. ബാല്‍ബിറിനി 37 പന്തില്‍ നിന്ന് 60 റണ്‍സ് എടുത്തു. ഏഴ് സിക്‌സ് താരത്തിന്റെ ബാറ്റില്‍ നിന്ന് വന്നു.
ജോര്‍ജ് ഡോക്‌റെല്ലിന്റേയും മാര്‍ക്ക് അഡെയ്‌റിന്റേയും അവസാന ഓവറുകളിലെ ബാറ്റിങ് ആണ് അയര്‍ലന്‍ഡിനെ വിജയ ലക്ഷ്യത്തോട് അടുപ്പിച്ചത്. ഡോക്‌റെല്‍ 16 പന്തില്‍ നിന്ന് 34 റണ്‍സും അഡെയ് 12 പന്തില്‍ നിന്ന് 23 റണ്‍സും നേടി. ഇന്ത്യന്‍ ബൗളര്‍മാരില്‍ ഭുവി, ഹര്‍ഷല്‍, രവി ബിഷ്‌നോയ്, ഉമ്രാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
176 റണ്‍സ് കൂട്ടിച്ചേര്‍ത്ത് സഞ്ജുവും ഹൂഡയും
നേരത്തെ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് ഇഷാന്‍ കിഷനെ തുടക്കത്തിലെ നഷ്ടമായിരുന്നു. എന്നാല്‍ സഞ്ജു സാംസണും ദീപക് ഹൂഡയും ചേര്‍ന്ന് മികച്ച കൂട്ടുകെട്ട് കണ്ടെത്തി. 176 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് ഈ സഖ്യം പിരിഞ്ഞത്. 42 പന്തില്‍ നിന്ന് 9 ഫോറും നാല് സിക്‌സും പറത്തിയാണ് സഞ്ജുവിന്റെ ഇന്നിങ്‌സ്. ദീപക് ഹൂഡ 57 പന്തില്‍ നിന്ന് 9 ഫോറും ആറ് സിക്‌സും പറത്തിയാണ് 104 റണ്‍സ് എടുത്തത്.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates