'അരങ്ങേറ്റം അവിസ്മരണീയം'- അര്‍ധ സെഞ്ച്വറിയുമായി രോഹിതും യശസ്വിയും; ഇന്ത്യ കുതിക്കുന്നു

വെസ്റ്റ് ഇന്‍ഡീസിന്റെ ഒന്നാം ഇന്നിങ്‌സ് 150 റണ്‍സില്‍ അവസാനിപ്പിച്ച് ഒന്നാം ദിനം ബാറ്റിങ് അവസാനിപ്പിച്ച ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 80 റണ്‍സെന്ന നിലയിലായിലാണ് രണ്ടാം ദിനം തുടങ്ങിയത്
യശസ്വി ജയ്‌സ്വാള്‍/ ട്വിറ്റർ
യശസ്വി ജയ്‌സ്വാള്‍/ ട്വിറ്റർ
Updated on
1 min read

റോസോ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ കരുത്തോടെ മുന്നേറുന്നു. രണ്ടാം ദിനം തുടക്കം മുതല്‍ വിന്‍ഡീസ് ബൗളിങിനു മേല്‍ ആധിപത്യം സ്ഥാപിച്ച് ഇന്ത്യന്‍ ഓപ്പണിങ് സഖ്യം സെഞ്ച്വറി കൂട്ടുകെട്ടുമായി മുന്നേറുന്നു. വിക്കര്‌റ് നഷ്ടമില്ലാതെ 138 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. ടെസ്റ്റ് അരങ്ങേറ്റം അവിസ്മരണീയമാക്കിയ യശസ്വി ജയ്‌സ്വാളും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും അര്‍ധ സെഞ്ച്വറികളുമായി കളം നിറഞ്ഞു പോരാടുന്നു. 

വെസ്റ്റ് ഇന്‍ഡീസിന്റെ ഒന്നാം ഇന്നിങ്‌സ് 150 റണ്‍സില്‍ അവസാനിപ്പിച്ച് ഒന്നാം ദിനം ബാറ്റിങ് അവസാനിപ്പിച്ച ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 80 റണ്‍സെന്ന നിലയിലായിലാണ് രണ്ടാം ദിനം തുടങ്ങിയത്. 10 വിക്കറ്റും കൈയിലിരിക്കെ ഇന്ത്യക്ക് വിന്‍ഡീസ് സ്‌കോറിനൊപ്പമെത്താന്‍ ഇനി വേണ്ടത് 12 റണ്‍സ് മാത്രം. 

ടെസ്റ്റ് അരങ്ങേറ്റം ഓപ്പണറും യുവ താരവുമായി യശസ്വി ജയ്‌സ്വാള്‍ അവിസ്മരണീയമാക്കി. താരം 58 റണ്‍സുമായി ബാറ്റിങ് തുടരുന്നു. ഏഴ് ഫോറുകള്‍ സഹിതമാണ് താരം കന്നി ടെസ്റ്റില്‍ തന്നെ മികവ് അടയാളപ്പെടുത്തിയത്. 

ക്യാപ്റ്റന്‍ രോഹിത് ശര്‍മയും അര്‍ധ സെഞ്ച്വറി നേടി. 6 ഫോറും രണ്ട് സിക്‌സും സഹിതം രോഹിത് 64 റണ്‍സ് കണ്ടെത്തി. 

നേരത്തെ ടോസ് നേടി വിന്‍ഡീസ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. അശ്വിന്‍- ജഡേജ സ്പിന്‍ സഖ്യത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ വിന്‍ഡീസ് പെടാപ്പാടുപെട്ടു. 

അരങ്ങേറ്റക്കാരന്‍ അലിക്ക് അതന്‍സെയുടെ ചെറുത്തു നില്‍പ്പാണ് സ്‌കോര്‍ ഈ നിലയിലെത്തിച്ചത്. 20 റണ്‍സെടുത്ത ക്യാപ്റ്റന്‍ ക്രെയ്ഗ് ബ്രാത് വെയ്റ്റാണ് രണ്ടാമത്തെ മികച്ച സ്‌കോര്‍ നേടിയ ബാറ്റര്‍ എന്നു പറയുമ്പോള്‍ മനസിലാകും അവര്‍ തകര്‍ന്നതിന്റെ ആഴം. 

റഖീം കോണ്‍വാള്‍ 19 റണ്‍സെടുത്തു. ജാസന്‍ ഹോള്‍ഡ് 18 റണ്‍സും ടാഗ് നരെയ്ന്‍ ചന്ദര്‍പോള്‍ 12 റണ്‍സും കണ്ടെത്തി. ജെറമി ബ്ലാക്ക്‌വുഡ് 14 റണ്‍സും നേടി. മറ്റൊരാളും ക്രീസില്‍ അധികം നിന്നില്ല. 

അശ്വിന്‍ അഞ്ച് വിക്കറ്റുകള്‍ പിഴുതു. ജഡേജ മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. മുഹമ്മദ് സിറാജ്, ശാര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com