പ്രീ ക്വാര്‍ട്ടര്‍ പോര് ഇന്ന് അവസാനിക്കും; കാണാം ഇംഗ്ലണ്ട്- കൊളംബിയ ക്ലാസിക്ക്; ക്വാര്‍ട്ടര്‍ മോഹങ്ങളുമായി സ്വിറ്റ്‌സര്‍ലന്‍ഡ്- സ്വീഡന്‍

ഇന്ന് നടക്കുന്ന പ്രീ ക്വാര്‍ട്ടര്‍ പോരാട്ടങ്ങളില്‍ രാത്രി ഏഴരയ്ക്ക് സ്വീഡന്‍- സ്വിറ്റ്‌സര്‍ലന്‍ഡുമായും രാത്രി 11.30യ്ക്ക് ഇംഗ്ലണ്ട്- കൊളംബിയയുമായും ഏറ്റുമുട്ടും
പ്രീ ക്വാര്‍ട്ടര്‍ പോര് ഇന്ന് അവസാനിക്കും; കാണാം ഇംഗ്ലണ്ട്- കൊളംബിയ ക്ലാസിക്ക്; ക്വാര്‍ട്ടര്‍ മോഹങ്ങളുമായി സ്വിറ്റ്‌സര്‍ലന്‍ഡ്- സ്വീഡന്‍
Updated on
2 min read

മോസ്‌കോ: റഷ്യന്‍ ലോകകപ്പിലെ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ഇന്നത്തെ രണ്ട് മത്സരങ്ങളോടെ അവസാനമാകും. ഇന്ന് നടക്കുന്ന പ്രീ ക്വാര്‍ട്ടര്‍ പോരാട്ടങ്ങളില്‍ രാത്രി ഏഴരയ്ക്ക് സ്വീഡന്‍- സ്വിറ്റ്‌സര്‍ലന്‍ഡുമായും രാത്രി 11.30യ്ക്ക് ഇംഗ്ലണ്ട്- കൊളംബിയയുമായും ഏറ്റുമുട്ടും. 

ഇംഗ്ലണ്ട്- കൊളംബിയ പോരാട്ടം ആവേശകരമാകും. ലോക പോരാട്ട വേദിയില്‍ അഞ്ച് തവണയാണ് ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നത്. മൂന്ന് കളികളില്‍ ഇംഗ്ലണ്ട് വിജയിച്ചപ്പോള്‍ രണ്ടെണ്ണം ഒപ്പത്തിനൊപ്പം പിരിഞ്ഞു. ഇംഗ്ലീഷ് ടീമിന് മേല്‍ ഒരു വിജയമാണ് കൊളംബിയ സ്വപ്‌നം കാണുന്നത്. 
1966 ലോകകപ്പ് മുതല്‍ ഇംഗ്ലണ്ടിന്റെ എല്ലാ നോക്കൗട്ട് മത്സരങ്ങളും അധിക സമയത്തേക്കു നീണ്ടു. അതില്‍ മൂന്നെണ്ണം പെനാല്‍റ്റി ഷൂട്ടൗട്ടിലാണു തീരുമാനിച്ചത്. 1990ല്‍ ജര്‍മനിയോടും 1998ല്‍ അര്‍ജന്റീനയോടും 2006 ല്‍ പോര്‍ചുഗലിനോടും ഇംഗ്ലണ്ട് തോറ്റു. 
പതിവ് ആലസ്യമില്ലാതെ ചുറുചുറുക്കോടെ ഗോളുകള്‍ അടിച്ചുകൂട്ടി കളം വാഴുന്ന ഇംഗ്ലണ്ട് ടീമിനെയാണ് ഇത്തവണ റഷ്യയില്‍ കണ്ടത്. അവസാന പോരാട്ടത്തില്‍ സൈഡ് ബഞ്ചിന്റെ ശക്തി അളക്കാന്‍ കോച്ച് ഗെരത് സൗത്ത്‌ഗേറ്റ് തുനിഞ്ഞപ്പോള്‍ ബെല്‍ജിയത്തിനോട് തോല്‍വിയായിരുന്നു ഫലം. എങ്കിലും അതൊന്നും ഇംഗ്ലീഷ് ടീമിനെ ബാധിച്ചിട്ടില്ല. 
അഞ്ച് ഗോളുകളുമായി നായകന്‍ ഹാരി കെയ്ന്‍ ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നതാണ് ഇംഗ്ലണ്ടിന്റെ കരുത്ത്. ഇന്നു ഗോളടിക്കാന്‍ കഴിഞ്ഞാല്‍ ഹാരി കെയ്ന്‍ മറ്റൊരു റെക്കോര്‍ഡ് കൂടി നേടും. ടോമി ലോട്ടണിന് ശേഷം തുടര്‍ച്ചയായി ആറ് മത്സരങ്ങളില്‍ ഗോളടിക്കുന്ന ഇംഗ്ലണ്ട് താരമെന്ന റെക്കോര്‍ഡാണ് ഹാരി കെയ്‌നിനെ കാത്തിരിക്കുന്നത്. 
1990, 2014 വര്‍ഷങ്ങളില്‍ നോക്കൗട്ടിലെത്തിയ കൊളംബിയ ഇത് മൂന്നാം തവണയാണ് നോക്കൗട്ടില്‍ മാറ്റുരയ്ക്കാനിറങ്ങുന്നത്. ആദ്യ കളിയില്‍ ജപ്പാനോട് തോല്‍വി വഴങ്ങിയ ടീം പിന്നീട് തുടര്‍ച്ചയായി രണ്ട് ആധികാരിക വിജയവുമായാണ് പ്രീ ക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പാക്കിയത്. നായകന്‍ റഡാമല്‍ ഫാല്‍ക്കാവോ ഫോമിലേക്കെത്തിയത് അവര്‍ക്ക് ആശ്വാസം നല്‍കുന്നു. എന്നാല്‍ മധ്യനിരയുടെ കളി മെനായന്‍ പ്രാപ്തിയില്ലാത്ത അലസതയും ഏത് പൊസിഷനിലും മികവ് പുലര്‍ത്തുന്ന ജെയിംസ് റോഡ്രിഗസ് പരുക്കേറ്റ് കളിക്കാന്‍ ഇറങ്ങുമോ എന്ന് ഉറപ്പില്ലാത്തതും കോച്ച് പെക്കര്‍മാന് തലവേദന ഉണ്ടാക്കുന്ന കാര്യങ്ങളാണ്. എന്തായാലും ആരാധകരെ കാത്തിരിക്കുന്നത് ഒരു ക്ലാസിക്ക് പോരാട്ടം തന്നെയാണ്. 

രണ്ട് തവണ ക്വാര്‍ട്ടര്‍ ഫൈനല്‍ കളിച്ചതിന്റെ ചരിത്രവും പേറിയാണ് സ്വിറ്റ്‌സര്‍ലന്‍ഡിന്റെ വരവ്. പക്ഷേ രണ്ടും വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു. ഇത്തവണ മികച്ച കളി പുറത്തെടുത്ത ടീം ഇന്ന് സ്വീഡനെ കീഴടക്കി അവസാന എട്ടിലേക്കെത്താമെന്ന പ്രതീക്ഷയിലാണ്. 
സമ്പന്നമായൊരു ഭൂതകാലത്തിന്റെ ഓര്‍മകളിലാണ് സ്വീഡന്‍. സമീപ കാലത്തെ ലോക പോരാട്ടത്തില്‍ കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. 2002ലും 2006ലും പ്രീ ക്വാര്‍ട്ടറില്‍ പുറത്തായ സ്വീഡന്‍ കഴിഞ്ഞ രണ്ട് ലോകകപ്പിലും യോഗ്യത നേടിയിരുന്നില്ല. ലോക ചാംപ്യന്‍മാരായ ജര്‍മനിയെ അട്ടിമറിച്ചെത്തിയ മെക്‌സിക്കോയെ 3-0ത്തിന് തകര്‍ത്തതിന്റെ ആത്മവിശ്വാസം ഇന്ന് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് സ്വീഡിഷ് സംഘം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com