

ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗൻമോഹൻ റെഡ്ഡിയുടെ പേരിൽ പണം തട്ടിയ മുൻ ക്രിക്കറ്റ് താരം പിടിയിൽ. ഐപിഎൽ ടീം സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ മുൻ താരം നാഗരാജു ബുദുമുരുവാണ് സൈബർ ക്രൈം പൊലീസിന്റെ പിടിയിലായത്.
മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫാണെന്ന് തെറ്റുദ്ധരിപ്പിച്ച് ഒരു ഇലക്ടോണിക്സ് കമ്പനിയിൽ നിന്നും ഇയാൾ 12 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്.
ക്രിക്കറ്റ് താരം റിക്കി ഭൂയിയെ സ്പോൺസർ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് നാഗരാജു കമ്പനിയെ സമീപിച്ചത്. സ്പോൺസർഷിപ്പ് ഏറ്റെടുത്ത കമ്പനി അക്കൗണ്ടിലേക്ക് 12 ലക്ഷം രൂപ കൈമാറി.
എന്നാൽ പിന്നീട് വിവരമൊന്നും ഇല്ലാതിരുന്നതിനെ തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. ഇയാൾ കമ്പനിക്ക് നൽകിയ രേഖകൾ വ്യാജമാണെന്നും കണ്ടെത്തി. മൂന്ന് കോടിയോളം രൂപ നാഗരാജു ഇത്തരത്തിൽ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന. ഇതിൽ ഏഴര ലക്ഷം രൂപ ഇയാളിൽ നിന്നും പൊലീസ് പിടിച്ചെടുത്തു.
2018ലാണ് നാഗരാജു ക്രിക്കറ്റ് കരിയർ അവസാനിപ്പിക്കുന്നത്. നേരത്തേ മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയുടെ പേരുപറഞ്ഞും ഇയാൾ തട്ടിപ്പ് നടത്തിയിട്ടുണ്ട്. ഇന്ത്യൻ ബി ടീമിൽ കളിച്ചിട്ടുള്ള ഇയാൾ 2014-2016 വരെ ആന്ധ്രപ്രദേശ് രഞ്ജി ട്രോഫി ടീമിലുണ്ടായിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates