റാഞ്ചി: രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോനിയോടുള്ള ആരാധകരുടെ ആവേശത്തിന് ഇപ്പോഴും ഒരു കുറവും സംഭവിച്ചിട്ടില്ല. ധോനിയെ അത്രയും സ്നേഹിക്കുന്ന ആളാണ് ഹരിയാന സ്വദേശിയായ അജയ് ഗിൽ. മുൻ ക്യാപ്റ്റനെ കാണാൻ 1400 കിലോമീറ്റർ നടന്ന് റാഞ്ചിയിൽ എത്തിയിരിക്കുകയാണ് ഇപ്പോൾ അജയ്!
തലയുടെ കടുത്ത അരാധകനായ അജയ് ഗിൽ ത്രിവർണ പതാകയുമായാണ് ഹരിയാനയിലെ ഹിസാറിൽ നിന്ന് റാഞ്ചിയിലേക്കു വച്ചുപിടിച്ചത്. ഹരിയാനയിലെ ഹിസാർ ജില്ലയിലെ ജലൻഖേദയിൽ നിന്നു 1400 കിലോമീറ്റർ അകലെയുള്ള റാഞ്ചി വരെ സഞ്ചരിക്കാൻ 16 ദിവസമെടുത്തു. എന്നാൽ നിരാശയാണ് അജയിയെ കാത്തിരുന്നത്. ആരാധകൻ സ്ഥലത്ത് എത്തിയപ്പോൾ താരം അവിടെയില്ല. സെപ്റ്റംബറിൽ ഇന്ത്യൻ പ്രീമിയർ ലീഗ് പുനരാംഭിക്കുന്നതിന്റെ ഭാഗമായി ദുബായിൽ പരിശീലനത്തിലാണിപ്പോൾ ധോനിയും ചെന്നൈ സൂപ്പർ കിങ്സ് കളിക്കാരും.
ധോനിയെ കണ്ട ശേഷമേ വീട്ടിലേക്ക് മടങ്ങൂകയുള്ളൂ എന്ന ഉറച്ച തീരുമാനത്തിലാണ് അജയ് ഗിൽ. റാഞ്ചി നഗരത്തിനു പുറത്തുള്ള സിമാലിയിലെ ധോനിയുടെ ഫാം ഹൗസിനു മുന്നിൽ കാത്തു നിൽക്കുകയാണ് 18 വയസുകാരനായ അജയ് ഗിൽ. വളരെ ദൂരത്തു നിന്ന് കാൽനടയായി വരുന്നതിനാൽ കാണാൻ ധോനി 10 മിനിറ്റ് തനിക്ക് വേണ്ടി തീർച്ചയായും നീക്കിവയ്ക്കുമെന്നായിരുന്നു അജയ് ഗില്ലിന്റെ അവകാശവാദം.
ഹരിയാനയിലെ ഗ്രാമത്തിൽ ഒരു സലൂണിൽ ജോലി ചെയ്യുകയാണ് അജയ് ഗിൽ. ധോനിയോടുള്ള ആരാധന മൂത്ത് അജയ് തന്റെ മുടിക്ക് നൽകിയത്– മഞ്ഞ, ഓറഞ്ച്, കടും നീല, ഇളം നീല നിറങ്ങൾ. അതായത് ഐപിഎലിൽ ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സിന്റെ നിറങ്ങൾ. ഒരുവശത്ത് ധോനി എന്നും മറുവശത്ത് മഹി എന്നും തലയിൽ എഴുതിച്ചേർത്തു.
ധോനിയുടെ കൈയൊപ്പിനായി ക്രിക്കറ്റ് ബാറ്റും മറുകൈയിൽ ദേശീയ പതാകയുമായാണ് യാത്രയിക്കിറങ്ങിയത്. താൻ നേരത്തെ ക്രിക്കറ്റ് കളിച്ചിച്ചിരുന്നുവെന്നും ധോനി രാജ്യാന്തര ക്രിക്കറ്റിൽ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചതിനു ശേഷമാണ് കളി നിർത്തിയതെന്നും അജയ് പറഞ്ഞു.
താരം തിരിച്ചുവരുന്നതു വരെ റാഞ്ചിയിൽ തങ്ങാൻ പദ്ധതിയിട്ട അജയിനെ ധോനിയുടെ സുഹൃത്തുക്കൾ ഹരിയാനയ്ക്ക് വിമാന ടിക്കറ്റ് നൽകി തിരിച്ചയച്ചു. ഐപിഎൽ കഴിഞ്ഞ് താരം റാഞ്ചിയിൽ തിരിച്ചെത്തിയാൽ കാണാൻ വീണ്ടുമെത്തുമെന്ന് പറഞ്ഞാണ് ആരാധകൻ ഡൽഹിക്ക് വിമാനം കയറിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates