

മുംബൈ: അനുവാദമില്ലാതെ എഐ (AI) സാങ്കേതികവിദ്യ ഉപയോഗിച്ച് തന്റെ പേരും മുഖവും ശബ്ദവും ദുരുപയോഗം ചെയ്തവർക്കതിരെ നിയമനടപടിയുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ. ഇതുമായി ബന്ധപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ ഗംഭീർ സിവിൽ ഹർജി ഫയൽ ചെയ്തു. വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണമെന്നും വ്യാജ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നവരിൽ നിന്നും 2.5 കോടി രൂപ നഷ്ടപരിഹാരം ഈടാക്കി നൽകണമെന്നുമാണ് താരത്തിന്റെ ആവശ്യം.
നിയമവിരുദ്ധമായി നിർമിച്ച വിവിധ വിഡിയോകൾ തന്റേത് എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അവ ഉടൻ നീക്കം ചെയ്യാൻ നടപടി സ്വീകരിക്കണം. എല്ലാ വ്യാജ ഉള്ളടക്കങ്ങളും അടിയന്തരമായി നീക്കം ചെയ്യാനുള്ള ഇടക്കാല ഉത്തരവും, ഭാവിയിൽ തന്റെ പേര്, ചിത്രം, ശബ്ദം എന്നിവ അനധികൃതമായി ഉപയോഗിക്കുന്നത് തടയാനുള്ള സ്ഥിരം നിരോധന ഉത്തരവും നൽകണമെന്നും ഹർജിയിൽ പറയുന്നു.
ഇതോടൊപ്പം, ഗംഭീറിന്റെ പേര്, ചിത്രം എന്നിവ ഉപയോഗിച്ച് അനധികൃതമായി നിർമിച്ച ഉത്പന്നങ്ങൾ ഓൺലൈൻ മാർക്കറ്റുകളിൽ വിൽപ്പന നടത്തിയിട്ടുണ്ട്. ഇതിനെത്തുടർന്ന് ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമുകളും കേസിൽ പ്രതികളായി ഉൾപ്പെടുത്തിയാണ് ഗംഭീർ ഹർജി നൽകിയത്. ഇതിന് പുറമെ മെറ്റാ (ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം), ഗൂഗിൾ, എക്സ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെയും കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates