

സ്റ്റുട്ട്ഗാര്‍ട്: അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ പോരാട്ടത്തില്‍ ഘാനയെ വീഴ്ത്തി ജര്‍മനി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ജര്‍മനിയുടെ ജയം. ലോകകപ്പിനു മുന്നോടിയായി നടക്കുന്ന സൗഹൃദ പോരാട്ടത്തില്‍ കഴിഞ്ഞ ദിവസം ജര്‍മനി 4-3നു സ്വിറ്റ്‌സര്‍ലന്‍ഡിനെ വീഴ്ത്തിയിരുന്നു. പിന്നാലെയാണ് ഘാനയേയും പരാജയപ്പെടുത്തിയത്.
മത്സരത്തിലുടനീളം ജര്‍മന്‍ ആധിപത്യമായിരുന്നു. എന്നാല്‍ മികച്ച രീതിയില്‍ ജര്‍മനിയുടെ മുന്നേറ്റങ്ങളെ പ്രതിരോധിക്കാന്‍ ഘാനയ്ക്കു സാധിച്ചു. സമീപ കാലത്ത് അവര്‍ കളിച്ച മികച്ച ഫുട്‌ബോള്‍ കൂടിയാണ് ജര്‍മനിക്കെതിരെ കണ്ടത്.
19ഓളം ഗോളവസരങ്ങളാണ് ജര്‍മനി തുറന്നെടുത്തത്. അതില്‍ നാലെണ്ണമായിരുന്നു ഓണ്‍ ടാര്‍ജറ്റ്. ഘാന 5 തവണ മുന്നേറി. ഒരെണ്ണം ഓണ്‍ ടാര്‍ജറ്റായിരുന്നു. അതവര്‍ ഗോളാക്കി മാറ്റി.
കയ് ഹവേര്‍ട്‌സ്, ഡെന്നീസ് ഉണ്ടാവ് എന്നിവരാണ് ജര്‍മനിക്കായി വല ചലിപ്പിച്ചത്. ഘാനയ്ക്കായി അബ്ദുല്‍ ഫത്താവു ഗോള്‍ നേടി.
കളിയുടെ ആദ്യ പകുതി ഇഞ്ച്വറി സമയത്തേക്ക് നീണ്ടപ്പോള്‍ കിട്ടിയ പെനാല്‍റ്റി വലയിലെത്തിച്ച് ഹവേര്‍ട്‌സ് ജര്‍മനിയെ മുന്നിലെത്തിച്ചു. രണ്ടാം പകുതി 70 മിനിറ്റിലെത്തിയപ്പോള്‍ മുന്‍ ലോക ചാംപ്യന്‍മാരെ ഞെട്ടിച്ച് ഘാന സമനില പിടിച്ചു. ഒടുവില്‍ 88ാം മിനിറ്റിലാണ് ജര്‍മനി വിജയ ഗോള്‍ നേടിയത്.
രണ്ട് മത്സരങ്ങളും ജയിച്ചെങ്കിലും ലോകകപ്പിനു മുന്‍പ് ജൂലിയന്‍ നാഗല്‍സ്മാന്‍ ഉത്തരം കണ്ടെത്തേണ്ട നിര്‍ണായക ചോദ്യങ്ങള്‍ നിലവിലെ സ്‌ക്വാഡിലുണ്ട്. മികച്ച യുവ താരങ്ങളും പരിചയ സമ്പന്നരും ടീമിലുണ്ടെങ്കിലും പ്രതിരോധത്തില്‍ വീഴുന്ന അതിവേഗ വിള്ളലുകള്‍ക്ക് ഇപ്പോഴും പരിഹാരം കണ്ടെത്താന്‍ അദ്ദേഹത്തിനു സാധിച്ചില്ലെന്നു തെളിയിക്കുന്നതാണ് മത്സര ഫലങ്ങള്‍.
ഒരുകാലത്ത് മധ്യനിരയുടെ മികവിൽ കളി മെനഞ്ഞ് ജയിക്കുന്നവരെന്ന ഖ്യാതി ജർമനിക്കുണ്ടായിരുന്നു. എന്നാൽ ഘാനയ്ക്കെതിരായ പോരാട്ടത്തിൽ മധ്യനിരയുടെ പ്രകടനം ശരാശരി മാത്രമായിരുന്നു. ക്യാപ്റ്റനും മധ്യനിരയുടെ ശക്തിദുർഗവുമായ ജോഷ്വ കമ്മിചിനെ ഡിഫൻസിലേക്ക് ഇറക്കി കളിപ്പിക്കുന്ന നാഗൽസ്മാന്റെ നീക്കവും ചോദ്യം ചെയ്യപ്പെടുന്നുണ്ട്.
'ജർമ്മനി ഒരുകാലത്ത് മധ്യനിരയ്ക്ക് പേരുകേട്ടതായിരുന്നു. ജർമനിയേക്കാൾ മികവ് മധ്യനിരയിൽ ഘാന കാഴ്ചവയ്ക്കുന്നത് കാണുന്നത് നാണക്കേടാണ്. ഇന്ന് ശരാശരി പ്രകടനം മാത്രമാണ് കണ്ടത്. അതൊരു ഭാഗ്യ ജയം മാത്രമാണ്. ഇങ്ങനെ കളിച്ച് ലോകകപ്പ് നേടാൻ കഴിയില്ല. ജോഷ്വ കിമ്മിച്ച് മധ്യനിരയിൽ കളിക്കണം. ജർമനി വളരെയധികം അവസരങ്ങൾ പാഴാക്കി. ടീമിൽ നിന്ന് ഞാൻ കൂടുതൽ പ്രതീക്ഷിച്ചു'- മുൻ താരവും ഇതിഹാസവുമായ ടോണി ക്രൂസ് മത്സരത്തെ വിലയിരുത്തിയത് ഇങ്ങനെ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates