

ബംഗളൂരു: ഐപിഎല്ലില്‍ ദക്ഷിണേന്ത്യന്‍ നാട്ടങ്കത്തില്‍ വിജയം ചെന്നൈ സൂപ്പർ കിങ്സിനൊപ്പം നിന്നെങ്കിലും മത്സരത്തില്‍ കട്ടയ്ക്ക് നിന്ന് പോരാടിയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പരാജയം സമ്മതിച്ചത്. ഇരു ടീമുകളും ചേര്‍ന്ന് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ അടിച്ചെടുത്തത് 400ന് മുകളില്‍ റണ്‍സ്. ചെന്നൈ 226 റണ്‍സ് എടുത്തപ്പോള്‍ 218 റണ്‍സ് വരെ എത്താന്‍ ആര്‍സിബിക്ക് സാധിച്ചു. എട്ട് റണ്‍സിനാണ് ചെന്നൈ വിജയം പിടിച്ചത്.
മത്സരത്തില്‍ തോറ്റെങ്കിലും ആര്‍സിബി താരങ്ങളായ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിയും ഓസീസ് ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെലും ചേര്‍ന്ന സഖ്യം പുതിയ ഐപിഎല്‍ റെക്കോര്‍ഡ് സ്ഥാപിച്ചു. മൂന്നാം വിക്കറ്റിലെ ഏറ്റവും വലിയ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ടായി ഇരുവരും ചേര്‍ന്ന് കണ്ടെത്തിയ 126 റണ്‍സ് മാറി.
ഡുപ്ലെസി നാല് സിക്‌സും അഞ്ച് ഫോറും സഹിതം 33 പന്തില്‍ 62 റണ്‍സാണ് എടുത്തത്. മാക്‌സ്‌വെല്‍ 36 പന്തില്‍ എട്ട് സിക്‌സും മൂന്ന് ഫോറും സഹിതം 76 റണ്‍സ് അടിച്ചെടുത്തു.
ഒന്നാം വിക്കറ്റിലെ മികച്ച കൂട്ടുകെട്ടും രണ്ടാം വിക്കറ്റിലെ മികച്ച കൂട്ടുകെട്ടും ബാംഗ്ലൂര്‍ താരങ്ങളുടെ പേരില്‍ തന്നെയാണ്. ഒന്നാം വിക്കറ്റിലെ മികച്ച കൂട്ടുകെട്ട് വിരാട് കോഹ്‌ലി- ദേവ്ദത്ത് പടിക്കല്‍ സഖ്യത്തിന്റെ പേരിലാണ്. 2021 സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ നേടിയ 181 റണ്‍സാണ് റെക്കോര്‍ഡ്. രണ്ടാം വിക്കറ്റില്‍ കോഹ്‌ലി- ഡിവില്ല്യേഴ്‌സ് സഖ്യത്തിനാണ് റെക്കോര്‍ഡ്. 2016ല്‍ ഗുജറാത്ത് ലയണ്‍സിനെതിരെ നേടിയ 229 റണ്‍സ്.
ചെന്നൈക്കെതിരെ ആര്‍സിബി താരങ്ങളുടെ ഏതൊരു വിക്കറ്റിലേയും ഏറ്റവും മികച്ച പ്രകടനവും ഇതുതന്നെ. കോഹ്‌ലി- ദേവ്ദത്ത് പടിക്കല്‍ സഖ്യത്തിന്റെ പേരിലുണ്ടായിരുന്ന നേട്ടമാണ് ഡുപ്ലെസി- മാക്‌സ്‌വെല്‍ സഖ്യം തിരുത്തിയത്.
ചെന്നൈക്കെതിരെ തുടക്കത്തില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായ ബാംഗ്ലൂരിനെ വിജയത്തിലേക്ക് നയിക്കുമെന്ന് തോന്നിച്ച ബാറ്റിങാണ് ഡുപ്ലെസി- മാക്‌സ്‌വെല്‍ പുറത്തെടുത്തത്. ചെന്നൈയുടെ അടിക്ക് അതേ നണയത്തില്‍ തിരിച്ചടി നല്‍കുന്നതിനിടെയാണ് ഇരുവരും പുറത്തായത്. ഇതോടെയാണ് ആര്‍സിബിയുടെ വിജയ പ്രതീക്ഷയും മങ്ങിയത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates