"ഞങ്ങൾ ഒന്നിച്ചിരിക്കും, കുടിക്കും, ഒരുപാട് ചിരിക്കും"; ആൻഡ്രൂ ഇനി ഇല്ലെന്ന വാർത്ത എന്നെ തകർത്തു: ഹർഭജൻ 

സൈമൺസ് ഇനി ഇല്ലെന്ന വാർത്ത തന്നെ തകർത്തുകളഞ്ഞെന്നാണ് ഇന്ത്യൻ മുൻതാരം ഹർഭജൻ സിംഗ് പറഞ്ഞത്
ഹർഭജൻ സിംഗ്, ആൻഡ്രൂ സൈമൺസ്
ഹർഭജൻ സിംഗ്, ആൻഡ്രൂ സൈമൺസ്
Updated on
1 min read

മുൻ ഓസ്‌ട്രേലിയൻ താരം ആൻഡ്രൂ സൈമൺസ് വാഹനാപകടത്തിൽ മരിച്ച വാർത്തയുടെ ഞെട്ടലിലാണ് കായിക ലോകം. അപ്രതീക്ഷിത വിയോഗ വാർത്തയോട് ഇപ്പോഴും പലർക്കും പൊരുത്തപ്പെടാൻ കഴിഞ്ഞിട്ടില്ല. സൈമൺസ് ഇനി ഇല്ലെന്ന വാർത്ത തന്നെ തകർത്തുകളഞ്ഞെന്നാണ് ഇന്ത്യൻ മുൻതാരം ഹർഭജൻ സിംഗ് പറഞ്ഞത്. 

"ഇന്ന് രാവിലെ എഴുന്നേറ്റ് ഫോൺ നോക്കിയപ്പോൾ ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടി. ആൻഡ്രൂ ഇനി ഇല്ലെന്ന വാർത്ത എന്നെ തകർത്തുകളഞ്ഞു. ഇപ്പോഴും എനിക്കത് വിശ്വസിക്കാൻ കഴിയുന്നില്ല അത്രയും ശക്തനാണ് അദ്ദേഹം. ഇപ്പോൾ നടന്നത് വളരെ ദുഃഖകരമായ സംഭവമാണ്. അദ്ദേഹത്തിന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും ഞാൻ അനുശോചനം അറിയിക്കുന്നു. ഇത് നമുക്കെല്ലാവർക്കും ഒരു നഷ്ടമാണ്", ഹർഭജൻ പറഞ്ഞു. 

ഒരു കാലത്ത് ബന്ധശത്രുക്കളായിരുന്നു സൈമൺസും ഹർഭജനും. ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയ മങ്കിഗേറ്റ് വിവാദത്തിൽ രണ്ടറ്റങ്ങളിൽ ആയിരുന്നു ഇരുവരും. 2008ൽ ഓസ്‌ട്രേലിയയിൽ നടന്ന ടെസ്റ്റ് പരമ്പരയ്ക്കിടെ ഹർഭജൻ തന്നെ കുരങ്ങനെന്ന് വിളിച്ച് അധിക്ഷേപിച്ചെന്നായിരുന്നു സൈമൺസിന്റെ പരാതി. സിഡ്‌നിയിൽ നടന്ന ടെസ്റ്റിനിടെ ഇന്ത്യ ബാറ്റ് ചെയ്യവെ ഹർഭജൻ സിങ് ആൻഡ്രു സൈമൺസിനെതിരേ വംശീയാധിക്ഷേപം നടത്തുകയായിരുന്നു. എന്നാൽ പിന്നീട് ഐപിഎല്ലിൽ ഒന്നിച്ചുകളിക്കെ ഇരുവരും സുഹൃത്തുക്കളായി. 2011ലെ ഐപിഎല്ലിൽ മുംബൈയ്ക്ക് വേണ്ടിയാണ് ആൻഡ്രു സൈമൺസും ഹർഭജൻ സിങും ആദ്യമായി ഒരുമിച്ചത്. 

"ഒരു നല്ല മനുഷ്യനെ പരിചയപ്പെടാൻ എനിക്ക് സാധിച്ചു" എന്ന് പറഞ്ഞ് സൈമൺസിനെയും തന്നെയും ഒരേ ഡ്രസ്സിംഗ് റൂമിലെത്തിച്ച മുംബൈ ഇന്ത്യൻസിന് നന്ദി പറയുകയാണ് ഹർഭജൻ. 'ഞങ്ങൾ ചിലപ്പോഴൊക്കെ ഒന്നിച്ചിരിക്കും, കുടിക്കും, ഒരുപാട് ചിരിക്കും. അദ്ദേഹം ഒരുപാട് കഥകൾ പറയാറുണ്ടായിരിന്നു. വെളുപ്പിനെ 2:30ക്ക് വിളിച്ച് ഹലോ എന്തെടുക്കുവാ നമുക്ക് കൂടിയാലോ എന്നെനിക്ക് ചോദിക്കാൻ പറ്റുന്ന ഒരാളായിരുന്നു അദ്ദേഹം', ഹർഭജൻ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com