

ഐസിസി ടി20 ലോകകപ്പ് ക്രിക്കറ്റിലെ വിജയികൾക്ക് ലഭിക്കുന്ന സമ്മാനത്തുക എത്രയാണ്?. എല്ലാ ക്രിക്കറ്റ് ആരാധകരുടെയും മനസിലുയരുന്ന പ്രധാനപ്പെട്ട ഒരു ചോദ്യമാണിത്. ലോകത്ത് തന്നെ വലിയ വാണിജ്യമൂല്യമുള്ള ടൂർണമെന്റുകളിലൊന്നായി ടി20 ലോകകപ്പ് മാറിയിട്ടുണ്ട്. ഏറ്റവും കൂടുതൽ പണമൊഴുകുന്ന മത്സരം ഇന്ത്യ- പാക് പോരാട്ടം തന്നെയാണ്.
38 ദശലക്ഷം ഡോളറിന്റെ (ഏകദേശം 320 കോടി രൂപ) മൂല്യമാണ് മത്സരത്തിനുള്ളത്. സംപ്രേഷണ കരാറിന് പുറമെ പരസ്യവരുമാനവും മറ്റ് ബിസിനസ് ഡീലുകളും ചേർന്ന വൻ തുകയാണ് ഐസിസിയ്ക്ക് ലഭിക്കുന്നത്.
ഈ വർഷത്തെ ടൂർണമെന്റിലെ വിജയികൾക്കുള്ള സമ്മാനത്തുക ഇതുവരെ ഐസിസി പ്രഖ്യാപിച്ചിട്ടില്ല. പക്ഷെ, കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ പണം ഈ സീസണിലും ടീമുകൾക്ക് ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.
2024 പതിപ്പിൽ പ്രഖ്യാപിച്ച റെക്കോർഡ് സമ്മാനത്തുകയാണ് ടീമുകൾക്ക് ലഭിച്ചത്. കഴിഞ്ഞ ലോകകപ്പിലെ ചാമ്പ്യന്മാരായ ഇന്ത്യക്ക് മാത്രം ലഭിച്ചത് 2.45 മില്യൺ ഡോളർ (ഏകദേശം 20.4 കോടി രൂപ ) ആണ്. ഫൈനലിൽ പരാജയപ്പെട്ട സൗത്ത് ആഫ്രിക്കൻ ടീമിന് 1.28 മില്യൺ ഡോളറും (ഏകദേശം 10.5 കോടി രൂപ) ലഭിച്ചു.
സെമിഫൈനലിൽ പുറത്തായ മറ്റ് രണ്ട് ടീമുകൾക്കും മികച്ച പ്രതിഫലമാണ് ഐസിസി നൽകിയത്. ഓരോ ടീമിനും 787,500 ഡോളർ (ഏകദേശം 6.54 കോടി രൂപ) വീതം നൽകിയെന്നാണ് റിപ്പോർട്ടുകൾ. ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പർ എട്ട് ഘട്ടത്തിലും വിജയിച്ച ടീമുകൾക്ക് ലക്ഷക്കണക്കിന് ഡോളറാണ് പ്രതിഫലമായി നൽകിയത്.
ഓരോ മത്സരത്തിലെ വിജയത്തിനും പ്രത്യേകം സമ്മാനത്തുക നൽകുന്ന രീതിയിലാണ് ഇപ്പോഴത്തെ ടി20 ലോകകപ്പ് ഘടന രൂപീകരിച്ചിരിക്കുന്നത്. ഈ നീക്കത്തിലൂടെ അസോസിയേറ്റ് രാജ്യങ്ങൾ ഉൾപ്പെടെയുള്ള ടീമുകൾക്ക് വലിയ പ്രോത്സാഹനമാണ് ഐസിസി നൽകുന്നത്. ഇത്തവണത്തെ ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീമുകൾക്ക് മാത്രം അടിസ്ഥാന പങ്കാളിത്ത ഫീസ് ആയി ഏകദേശം 2.25 മുതൽ 3 ലക്ഷം ഡോളർ വരെയാണ് (ഏകദേശം ₹1.8–2.5 കോടി) നൽകുന്നത്.
2024 ലോകകപ്പ് അമേരിക്കയിൽ ഐസിസി സംഘടിപ്പിച്ചതും, 20 ടീമുകൾ പങ്കെടുത്തതും, ബ്രോഡ്കാസ്റ്റിംഗ് വരുമാനം വർധിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ചതായാണ് റിപ്പോർട്ട്. യുഎസ്എ, കാനഡ, ഉഗാണ്ട തുടങ്ങിയ ടീമുകളുടെ പങ്കാളിത്തം പുതിയ ബിസിനസ് സാധ്യതകൾ വർധിപ്പിക്കുകയും ടി20 ലോകകപ്പിന്റെ ആഗോള വാണിജ്യ മൂല്യം ഉയർത്തുകയും ചെയ്തിട്ടുണ്ട്. ഇത്തവണയും പങ്കെടുക്കുന്ന ഓരോ ടീമിനും ഐസിസി കൈ നിറയെ പണം നൽകുമെന്നാണ് റിപ്പോർട്ടുകൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates