

മുംബൈ: കരിയറിൽ തിരിച്ചടി നേരിട്ട ഒന്നര വർഷം ഉറക്കമില്ലാത്ത രാത്രികളായിരുന്നു തനിക്കെന്ന് ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ. പുലർച്ചെ 5 മണിവരെയെല്ലാം ഉറങ്ങാതെ ഇരുന്ന രാത്രികളുണ്ടായിട്ടുണ്ടെന്ന് ജഡേജ പറഞ്ഞു.
ഇനി എന്ത് ചെയ്യും എന്ന് ചിന്തിച്ചിരുന്നായിരിക്കും നേരം വെളുപ്പിക്കുക. എങ്ങനെ തിരിച്ചു വരാം എന്നുള്ള ചിന്തകളായിരുന്നു മനസിൽ. എനിക്ക് ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. ഉറങ്ങാനായി കിടക്കും. പക്ഷേ ഉണർന്ന് തന്നെയായിരിക്കും കിടക്കുക. ടെസ്റ്റ് ടീമിൽ ഞാൻ ഉണ്ടായി. പക്ഷേ കളിക്കാൻ കഴിഞ്ഞില്ല. ഏകദിന ടീമിൽ ഞാനുണ്ടായില്ല. ഡൊമസ്റ്റിക് ക്രിക്കറ്റിലും ഞാൻ കളിക്കുന്നില്ല. ഇന്ത്യൻ ടീമിനൊപ്പം യാത്ര ചെയ്യുകയായിരുന്നു ഞാൻ, കളിക്കാനാവാതെ, ജഡേജ പറഞ്ഞു.
കഴിവ് തെളിയിക്കാൻ എനിക്ക് അവസരം ലഭിച്ചിരുന്നില്ല. എങ്ങനെ തിരിച്ചുവരും എന്നതിനെ കുറിച്ചായിരുന്നു എന്റെ ചിന്തയെല്ലാം. 2018ലെ ഇംഗ്ലണ്ട് പര്യടനത്തിലെ ഓവലിലെ ടെസ്റ്റാണ് കാര്യങ്ങൾ മാറ്റിമറിച്ചത്. എന്റെ പെർഫോർമൻസും ആത്മവിശ്വാസവും എല്ലാം അത് മാറ്റി. ഇംഗ്ലീഷ് സാഹചര്യങ്ങളുടെ അവരുടെ മികച്ച ബൗളർമാർക്കെതിരെ സ്കോർ ചെയ്യാനായി എന്നത് നമ്മുടെ ആത്മവിശ്വാസം കൂട്ടും.
ലോകത്തിൽ എവിടേയും സ്കോർ ചെയ്യാൻ സാധിക്കുന്ന സാങ്കേതികത്വം നമുക്കുണ്ട് എന്ന ആത്മവിശ്വാസം വരും. പിന്നാലെ ഹർദിക്കിന് പരിക്കേറ്റതോടെ ഞാൻ ഏകദിന ടീമിലേക്കും എത്തി. അവിടം മുതൽ എന്റെ കളി നന്നായാണ് മുൻപോട്ട് പോകുന്നത്, രവീന്ദ്ര ജഡേജ പറഞ്ഞു. വൈറ്റ്ബോളിൽ കുൽച സഖ്യത്തിനൊപ്പം ഇന്ത്യ നിൽക്കുകയും ടെസ്റ്റിൽ തനിക്ക് മുകളിൽ അശ്വിന് സ്ഥാനം ലഭിച്ചതോടെയാണ് ജഡേജയ്ക്ക് ടീമിൽ നിന്ന് മാറി നിൽക്കേണ്ടി വന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates