'സന്ദീപ് ജയിപ്പിക്കുമായിരുന്നു, എല്ലാം നശിപ്പിച്ചത് ആ നോബോള്‍'- സഞ്ജു സാംസണ്‍

കളി ജയിച്ചു എന്നു തോന്നിയ ഘട്ടത്തില്‍ നോബോള്‍ വിളിച്ചപ്പോള്‍ എന്തു തോന്നി എന്ന ചോദ്യത്തിന് പ്രത്യേകിച്ച് ഒന്നും തോന്നിയിരുന്നില്ല എന്നായിരുന്നു സഞ്ജുവിന്റെ പ്രതികരണം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on
2 min read

ജയ്പുര്‍: കൈയിലിരുന്ന മത്സരം അവിശ്വസനീയമാം വിധം കളഞ്ഞു പോയതിന്റെ ഞെട്ടലിലാണ് രാജസ്ഥാന്‍ റോയല്‍സ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ പോരാട്ടത്തിലെ അപ്രതീക്ഷിത തോല്‍വി അവസാന പന്തിലെ നോബോള്‍ കാരണമെന്ന് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ പറയുന്നു. അവസാന ഓവര്‍ എറിഞ്ഞ സന്ദീപ് ശർമയെ ക്യാപ്റ്റന്‍ പൂര്‍ണമായി പിന്തുണച്ചു.

മത്സരത്തിന്റെ അവസാന പന്തില്‍ അഞ്ച് റണ്‍സായിരുന്നു ഹൈദരാബാദിന് വേണ്ടിയിരുന്നത്. സന്ദീപ് ശര്‍മ എറിഞ്ഞ അവസാന പന്തില്‍ സിക്‌സിന് ശ്രമിച്ച അബ്ദുല്‍ സമദ് ബട്‌ലര്‍ക്ക് പിടി നല്‍കിയതോടെ രാജസ്ഥാന്‍ ജയിച്ചെന്നു കരുതി. എന്നാല്‍ ഈ പന്ത് നോബോളായി വിധിച്ചു. പിന്നാലെ ഒരു പന്തില്‍ നാല് എന്നായി എസ്ആര്‍എചിന്റെ വിജയ ലക്ഷ്യം. ഈ പന്ത് സമദ് സിക്‌സിന് തൂക്കി അവര്‍ക്ക് ജയം സമ്മാനിച്ചു.

'ഏത് എതിരാളി ആയാലും നന്നായി ബാറ്റ് ചെയ്താല്‍ അവര്‍ക്ക് വിജയ സാധ്യതയുണ്ടെന്ന് എനിക്കറിയാമായിരുന്നു. സന്ദീപിനെ പന്തേല്‍പ്പിക്കുമ്പോള്‍ എനിക്ക് നല്ല ആത്മവിശ്വാസവുമുണ്ടായിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ സമാന സഹാചര്യത്തില്‍ അദ്ദേഹം ടീമിനെ വിജയിപ്പിച്ചിരുന്നു. ഇത്തവണയും അദ്ദേഹം മികച്ച രീതിയില്‍ തന്നെ പന്തെറിഞ്ഞു. പക്ഷേ ആ നോബോള്‍ ഞങ്ങളുടെ ഫലം നശിപ്പിച്ചു.' 

കളി ജയിച്ചു എന്നു തോന്നിയ ഘട്ടത്തില്‍ നോബോള്‍ വിളിച്ചപ്പോള്‍ എന്തു തോന്നി എന്ന ചോദ്യത്തിന് പ്രത്യേകിച്ച് ഒന്നും തോന്നിയിരുന്നില്ല എന്നായിരുന്നു സഞ്ജുവിന്റെ പ്രതികരണം. 

'പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. നോബോള്‍ ആയതിനാല്‍ പന്ത് വീണ്ടും എറിയുക അല്ലാതെ മറ്റ് നിര്‍വാഹമൊന്നുമില്ലല്ലോ. അധികം ആലോചിച്ചിട്ട് എന്തുകാര്യം.' 

'ഇത്തരം നിര്‍ണായക ഘട്ടത്തില്‍ എന്താണ് ചെയ്യേണ്ടത് എന്നു നിശ്ചയമുള്ള താരമാണ് സന്ദീപ്. കളി തീര്‍ന്നെന്നു ആശ്വാസിക്കുമ്പോള്‍ മനോഭാവത്തില്‍ മാറ്റങ്ങള്‍ സംഭവിക്കും. എല്ലാവരും ആഘോഷത്തിലേക്കു കടന്നപ്പോള്‍ കളി തീര്‍ന്നില്ല എന്നത് കുറച്ചു സെക്കന്‍ഡില്‍ നമ്മെ ബാധിക്കും. ആ സമയത്ത് ആത്മവിശ്വാസത്തോടെ നില്‍ക്കാന്‍ കഴിഞ്ഞെന്നു വരില്ല. അതെല്ലാം ഈ കളിയുടെ ഭാഗമാണ്'- സഞ്ജു വ്യക്തമാക്കി.  

ഹൈദരാബാദിനെതിരായ പോരാട്ടത്തില്‍ നാല് വിക്കറ്റിനാണ് രാജസ്ഥാന്‍ തോല്‍വി വഴങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സെന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയപ്പോള്‍ സണ്‍റൈസേഴ്‌സ് അതേ നാണയത്തില്‍ തിരിച്ചടിച്ചു. ആറ് വിക്കറ്റ് നഷ്ടത്തില്‍ അവര്‍ 217 റണ്‍സെടുത്താണ് വിജയം തൊട്ടത്. 

അത്യന്തം നടകീയമായിരുന്നു പോരാട്ടം. സന്ദീപ് ശര്‍മ എറിഞ്ഞ അവസാന ഓവറില്‍ 17 റണ്‍സായിരുന്നു ഹൈദരാബാദിന് വേണ്ടിയിരുന്നത്. അബ്ദുല്‍ സമദായിരുന്നു ബാറ്റര്‍. ഒന്നാം പന്തില്‍ രണ്ട് റണ്‍സാണ് സമദ് അടിച്ചത്. രണ്ടാം പന്ത് സിക്‌സിന് തൂക്കി. മൂന്നാം പന്തിലും രണ്ട് റണ്‍സ്. നാലാം പന്തില്‍ ഒരു റണ്‍. അഞ്ചാം പന്ത് നേരിട്ട മാര്‍ക്കോ ജന്‍സനും ഒരു റണ്ണെടുത്തു സ്‌െ്രെടക്ക് കൈമാറി. 

ഒരു പന്ത് ശേഷിക്കേ ഹൈദരാബാദിന് ജയം അഞ്ച് റണ്‍സ് അകലെ. എന്നാല്‍ ആറാം പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ച സമദ് ജോസ് ബട്‌ലറുടെ കൈകളില്‍ അവസാനിച്ചു. രാജസ്ഥാന്‍ ക്യാമ്പില്‍ വിജയത്തിന്റെ ആഹ്ലാദം. മറുഭാഗത്ത് മറ്റൊരു നിരാശ. സന്ദീപ് കൈകള്‍ ആകേശത്തേക്ക് ഉയര്‍ത്തി ആശ്വസിക്കുകയും ചെയ്തു. എന്നാല്‍ താരങ്ങള്‍ ഗ്രൗണ്ട് വിടാന്‍ ഒരുങ്ങുവെ നോബോള്‍ സിഗ്‌നല്‍ വന്നതോടെ മത്സരത്തില്‍ വീണ്ടും ട്വിസ്റ്റ്. ജയം ഒരു പന്തില്‍ നാല് എന്ന സ്ഥിതിയില്‍ സന്ദീപ് പന്തെറിയുന്നു. ഈ പന്ത് സമദ് സിക്‌സര്‍ തൂക്കി ഹൈദരാബാദിന് അവിശ്വസനീയ വിജയം സമ്മാനിച്ചു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com