കിടിലന്‍ അര്‍ധ ശതകവുമായി സ്മൃതി മന്ധാന; പാക് വനിതകളെ വീഴ്ത്തി അനായാസം ഇന്ത്യ

ടോസ് നേടി പാകിസ്ഥാന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മഴയെ തുടര്‍ന്ന് കളി വൈകിയാണ് തുടങ്ങിയത്. ഇതോടെ മത്സരം 18 ഓവറാക്കി ചുരുക്കി
ചിത്രം: പിടിഐ
ചിത്രം: പിടിഐ
Updated on
2 min read

ബിര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ ക്രിക്കറ്റിലെ രണ്ടാം പോരാട്ടത്തില്‍ പാകിസ്ഥാനെതിരെ ഉജ്ജ്വല വിജയം പിടിച്ച് ഇന്ത്യ. ചിരവൈരികള്‍ക്കെതിരെ എട്ട് വിക്കറ്റ് വിജയമാണ് ഇന്ത്യന്‍ വനിതകള്‍ സ്വന്തമാക്കിയത്. ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയോട് തോറ്റ ഇന്ത്യക്ക് ഈ ജയം വലിയ ആശ്വസമാണ്.

ടോസ് നേടി പാകിസ്ഥാന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മഴയെ തുടര്‍ന്ന് കളി വൈകിയാണ് തുടങ്ങിയത്. ഇതോടെ മത്സരം 18 ഓവറാക്കി ചുരുക്കി. ആദ്യം ബാറ്റ് ചെയ്ത പാക് വനിതകളുടെ പോരാട്ടം വെറും 99 റണ്‍സില്‍ അവസാനിപ്പിച്ച ഇന്ത്യ വിജയ ലക്ഷ്യമായ 100 റണ്‍സ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ സ്വന്തമാക്കി. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 102 റണ്‍സെടുത്താണ് ഇന്ത്യ വിജയം തൊട്ടത്.   

ഓപ്പണര്‍ സ്മൃതി മന്ധാനയുടെ കിടിലന്‍ അര്‍ധ സെഞ്ച്വറിയാണ് ഇന്ത്യയുടെ ജയം അനായാസമാക്കിയത്. 31 പന്തിലാണ് കരിയറിലെ 15ാം ടി20 അര്‍ധശതകം താരം കുറിച്ചത്. ഷെഫാലിയുടെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. ജയത്തിന് ആറ് റണ്‍സ് മാത്രം വേണ്ടപ്പോഴാണ് ഇന്ത്യക്ക് രണ്ടാം വിക്കറ്റ് നഷ്ടമായത്. എസ് മേഘനയാണ് പുറത്തായത്. 

മികച്ച ബാറ്റിങുമായി കളം നിറഞ്ഞ സ്മൃതി ആകെ 42 പന്തുകള്‍ നേരിട്ട് 63 റണ്‍സ് വാരി. എട്ട് ഫോറും മൂന്ന് സിക്‌സും സഹിതമായിരുന്നു സ്മൃതിയുടെ കിടിലന്‍ ബാറ്റിങ്. താരം ഫോറടിച്ചാണ് ഇന്ത്യന്‍ ജയം ഉറപ്പാക്കിയത്. 

വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്കായി സ്മൃതി- ഷെഫാലി വര്‍മ സഖ്യം മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന് അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് ഉയര്‍ത്തി. 

സ്‌കോര്‍ 61ല്‍ നില്‍ക്കെ 16 റണ്‍സുമായി ഷെഫാലി മടങ്ങി. ഒന്‍പത് പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സും സഹിതമാണ് ഷെഫാലി 16 റണ്‍സ് അടിച്ചെടുത്തത്. സ്‌കോര്‍ 94ല്‍ നില്‍ക്കെയാണ് മേഘന മടങ്ങിയത്. താരം 16 പന്തില്‍ രണ്ട് ഫോറുകള്‍ സഹിതം 14 റണ്‍സെടുത്തു. 

ഇന്ത്യക്ക് നഷ്ടമായ രണ്ട് വിക്കറ്റുകള്‍ പാക് താരം തുബ ഹസനും ഒമൈമ സൊഹൈലും പങ്കിട്ടു. 

നേരത്തെ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ നിരയില്‍ 30 പന്തുകള്‍ നേരിട്ട് 32 റണ്‍സെടുത്ത മുനീബ അലിയാണ് ടോപ് സ്‌കോറര്‍. ഒരു റണ്ണെടുക്കും മുന്‍പേ പാകിസ്ഥാന്റെ ആദ്യ വിക്കറ്റു വീഴ്ത്തിയ ഇന്ത്യ കൃത്യമായ ഇടവേളകളില്‍ പാക് ബാറ്റര്‍മാരെ പുറത്താക്കിക്കൊണ്ടിരുന്നു. 

ആലിയ റിയാസ് (22 പന്തില്‍ 18), ബിസ്മ മറൂഫ് (19 പന്തില്‍ 17), ആയിഷ നസീം (9 പന്തില്‍ പത്ത്), ഒമൈമ സുഹൈല്‍ (13 പന്തില്‍ 10) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍.

ഇന്ത്യയ്ക്കായി സ്‌നേഹ് റാണയും രാധ യാദവും രണ്ട് വിക്കറ്റു വീതം വീഴ്ത്തി. രേണുക സിങ്, മേഘ്‌ന സിങ്, ഷഫാലി വര്‍മ എന്നിവര്‍ ഓരോ വിക്കറ്റും നേടി. മൂന്ന് പാക് താരങ്ങള്‍ റണ്ണൗട്ടായി. ആദ്യ മത്സരത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയയോടു പരാജയപ്പെട്ടിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com