പേസും സ്പിന്നും ചേര്‍ത്ത് മെരുക്കി; ബൗളിങിൽ ക്ലിനിക്കൽ ഇന്ത്യ! ഇംഗ്ലണ്ട് 248റണ്‍സില്‍ പുറത്ത്

മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ഹര്‍ഷിത് റാണ, രവീന്ദ്ര ജഡേജ
 Clinical India bowl England out
മൂന്ന് വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയെ സഹ താരങ്ങൾ അഭിനന്ദിക്കുന്നു പിടിഐ
Updated on
1 min read

നാഗ്പുര്‍: ഇന്ത്യക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഇംഗ്ലണ്ട് 248 റണ്‍സില്‍ പുറത്ത്. 47.4 ഓവറില്‍ അവരുടെ പോരാട്ടം അവസാനിച്ചു. ടോസ് നേടി ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. അതിവേഗം തുടങ്ങിയ ഇംഗ്ലണ്ടിനു ആ മുന്നേറ്റം തുടക്കത്തില്‍ തന്നെ കൈമോശം വന്നു. പിന്നീട് കൃത്യമായ ഇടവേളയില്‍ അവര്‍ക്ക് വിക്കറ്റുകള്‍ നഷ്ടമായി.

ക്യാപ്റ്റന്‍ ജോസ് ബട്‌ലറും ജേക്കബ് ബേതേലും അര്‍ധ സെഞ്ച്വറികള്‍ നേടിയതാണ് ഇംഗ്ലീഷ് സ്‌കോറില്‍ നിര്‍ണായകമായത്. ഓപ്പണര്‍ അതിവേഗം റണ്‍സടിച്ച് മിന്നും തുടക്കമാണ് ഇംഗ്ലണ്ടിനു നല്‍കിയത്. വിക്കറ്റ് നഷ്ടമില്ലാതെ 75 റണ്‍സ് വരെ അതിവേഗം നീങ്ങിയ അവര്‍ക്ക് 2 റണ്‍സ് ചേര്‍ക്കുന്നതിനിടെ 3 വിക്കറ്റുകള്‍ നഷ്ടമായി.

ഇന്ത്യക്കായി രവീന്ദ്ര ജഡേജ, അരങ്ങേറ്റ ഏകദിനം കളിച്ച ഹര്‍ഷിത് റാണ എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി. മുഹമ്മദ് ഷമി, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

തുടരെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി പരുങ്ങിയ ഇംഗ്ലണ്ടിനെ ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ നേടിയ അര്‍ധ സെഞ്ച്വറി വീണ്ടും ട്രാക്കിലാക്കി. വ്യക്തിഗത സ്‌കോര്‍ 52 റണ്‍സില്‍ എത്തിയതിനു പിന്നാലെ ബട്‌ലര്‍ മടങ്ങി. പിന്നീട് ബേതേല്‍ ഒരു ഭാഗത്ത് പൊരുതി നിന്നതോടെയാണ് ഇംഗ്ലണ്ട് സ്‌കോര്‍ 200 കടന്നത്.

26 പന്തില്‍ 5 ഫോറും 3 സിക്സും സഹിതം 43 റണ്‍സെടുത്ത ഫില്‍ സാള്‍ട്ട് റണ്ണൗട്ടായതാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. അപ്പോള്‍ സ്‌കോര്‍ വിക്കറ്റ് നഷ്ടമില്ലാതെ 75 റണ്‍സെന്ന നിലയിലയിലായിരുന്നു.

പിന്നാലെ സ്‌കോര്‍ 77ല്‍ നില്‍ക്കെ ബെന്‍ ഡുക്കറ്റിനെ അരങ്ങേറ്റ ഏകദിനം കളിക്കുന്ന ഹര്‍ഷിത് റാണ യശസ്വി ജയ്സ്വാളിന്റെ കൈകളിലെത്തിച്ചു. 10ാം ഓവറില്‍ മൂന്നാം പന്തിലായിരുന്നു വിക്കറ്റ്. താരം 29 പന്തില്‍ 6 ഫോറുകള്‍ സഹിതം 32 റണ്‍സെടുത്തു.

പിന്നാലെ ആറാം പന്തില്‍ ഹര്‍ഷിത് ഹാരി ബ്രൂക്കിനേയും മടക്കി. താരം 3 പന്തില്‍ 0 റണ്‍സുമായി പുറത്ത്. ബ്രൂക്കിനെ വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുല്‍ ക്യാച്ചെടുത്തു മടക്കുകയായിരുന്നു. 19 റണ്‍സുമായി മികവിലേക്ക് ഉയരുകയായിരുന്ന ജോ റൂട്ടിനെ രവീന്ദ്ര ജഡേജ മടക്കി.

ബട്‌ലറെ അക്ഷര്‍ പട്ടേലാണ് പുറത്താക്കിയത്. ലിയാം ലിവിങ്സ്റ്റനെ വീഴ്ത്തി ഹര്‍ഷിത് റാണ അരങ്ങേറ്റ ഏകദിനത്തിലെ മൂന്നാം വിക്കറ്റ് നേട്ടം ആഘോഷിച്ചു. ലിവിങ്‌സ്റ്റന്‍ 5 റണ്‍സ് മാത്രമാണ് എടുത്തത്. പിന്നാലെ എത്തിയ ബ്രയ്ഡന്‍ കര്‍സിനും അധികം ആയുസുണ്ടായില്ല. 10 റണ്‍സെടുത്ത താരത്തെ മുഹമ്മദ് ഷമി ബൗള്‍ഡാക്കി. ആദില്‍ റഷീദിനെ (8) ജഡേജ ക്ലീന്‍ ബൗള്‍ഡാക്കി. 2 റണ്‍സുമായി നിന്ന സാഖിബ് മുഹമ്മദിനെ മടക്കി കുല്‍ദീപ് യാദവ് ഇംഗ്ലീഷ് ഇന്നിങ്‌സിനു തിരശ്ശീലയിട്ടു.

18 പന്തില്‍ 3 ഫോറും 1 സിക്‌സും സഹിതം 21 റണ്‍സെടുത്ത ജോഫ്ര ആര്‍ച്ചര്‍ പുറത്താകാതെ നിന്നു. താരത്തിന്റെ കൂറ്റനടികളാണ് സ്‌കോര്‍ 240 കടത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com